നേതാക്കളില്‍ നിന്നും ഉണ്ടായത് മനസിനെ തളര്‍ത്തുന്ന സംഭവങ്ങള്‍; 50 വര്‍ഷക്കാലത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് എവി ഗോപിനാഥ്
Aug 30, 2021, 13:31 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാലക്കാട്: (www.kvartha.com 30.08.2021) നേതാക്കളില്‍ നിന്നും ഉണ്ടായത് മനസിനെ തളര്‍ത്തുന്ന സംഭവങ്ങള്‍. 50 വര്‍ഷക്കാലത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി സംസ്ഥാന സമിതി അംഗവും ആലത്തൂര്‍ മുന്‍ എംഎല്‍എയുമായ എവി ഗോപിനാഥ്. ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് ഗോപിനാഥ് പാര്‍ടിയുടെ പ്രാഥമിക അംഗത്വം രാജിവച്ചത്.
50 വര്‍ഷക്കാലത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. 15 വയസുമുതല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. കോണ്‍ഗ്രസിന് വേണ്ടിയാണു തന്റെ ജീവിതം ഉഴിഞ്ഞുവച്ചത് പക്ഷേ മനസിനെ തളര്‍ത്തുന്ന സംഭവങ്ങള്‍ നേതാക്കളില്‍ നിന്നുണ്ടാകുന്നതുകൊണ്ടാണു രാജിയെന്നും അദ്ദേഹം പറഞ്ഞു. വളരെ വികാരാധീനനായിട്ടായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം രാജി പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസ് എന്നും നിറഞ്ഞു നില്‍ക്കണം എന്നാഗ്രഹിച്ചിരുന്ന ഒരാളായിരുന്നു. എന്റെ ഗ്രാമത്തിലെ കോണ്‍ഗ്രസിനെ ശക്തി കേന്ദ്രമാക്കുന്നതിന് വേണ്ടി പഞ്ചായത്തിലെ സാധാരണക്കാരായ പാര്‍ടി പ്രവര്‍ത്തകരുടെ സഹായത്തോടെ വലിയ പോരാട്ടം നടത്തി. ഏകദേശം 43 വര്‍ഷം കേരളത്തിലെ കോണ്‍ഗ്രസിന്റെ ഉരുക്ക് കോട്ടയായി നിലനിര്‍ത്താന്‍ സാധിച്ചു. അതിന്റെ ഗുണം പാലക്കാട് ജില്ലയുടെ എല്ലാ ഭാഗത്തും എത്തിക്കാന്‍ സാധിച്ചു എന്ന് ഗോപിനാഥ് പറഞ്ഞു.
പാര്‍ടിയില്‍ കണ്ടു വരുന്ന സംഭവങ്ങളും സംഭവ വികാസങ്ങളും വര്‍ഷങ്ങളായി മനസിനെ വേദനിപ്പിക്കുകയും പോരാട്ടങ്ങളെ മനസിനെ വിഷമിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രത്യേക സാഹചര്യം എല്ലാ ദിവസവും സൃഷ്ടിച്ചു വരികയാണ്. പലപ്പോഴും എങ്ങനെ മുമ്പോട്ട് കഴിയും എന്ത് ചെയ്യും എന്ത് ചെയ്യണം എന്നതിനെക്കുറിച്ചുള്ള ആശയ സംഘട്ടനങ്ങള്‍ ഹൃദയത്തിനകത്ത് നടന്നു വരികയാണ്.
എന്നെങ്കിലും ഈ വിഷയങ്ങള്‍ക്കെല്ലാം ഒരു പരിഹാരം കണ്ട് സ്വാതന്ത്ര്യ സമര സേനാനികളുടെ മനസിനകത്ത് ഉണ്ടായിരുന്ന ഒരു കോണ്‍ഗ്രസ് ഞങ്ങളുടെയെല്ലാം സ്വപ്നമായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യമെന്ന് പറയട്ടെ കോണ്‍ഗ്രസിനും കോണ്‍ഗ്രസിന്റെ നേതാക്കന്മാര്‍ക്കും ഉയരാന്‍ കഴിയില്ല എന്നുള്ള ഒരു ചിന്ത പാര്‍ടി പ്രവര്‍ത്തകരുടെ മനസിനകത്ത് വന്ന് ചേര്‍ന്നാല്‍ നമുക്ക് ആരെയും കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അത്തരം ഒരു ചിന്ത പാര്‍ടി പ്രവര്‍ത്തകനായ എന്നിലും കൂടിയാല്‍ എന്നെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല. പ്രതീക്ഷയില്ലാത്ത ഒരു യാത്ര നടക്കുന്നതിനേക്കാളുപരി എവടെയെങ്കിലും വെച്ച് അവസാനിപ്പിക്കാന്‍ മനസ് പലതവണയായി മന്ത്രിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്ക് താന്‍ തടസമാകുമോ എന്ന ഭീതിയാണ് തീരുമാനത്തിന് കാരണമെന്നും ഇപ്പോള്‍ ഒരു പാര്‍ടിയിലേക്കും പോകാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എവി ഗോപിനാഥിനെ പാലക്കാട് ഡിസിസി അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ഒട്ടെറെ പേര്‍ എഐസിസിക്കും കെപിസിസിക്കും കത്തയച്ചു. എ തങ്കപ്പനാണ് പാലക്കാട് ഡിസിസി പ്രസിഡന്റായി തിരഞ്ഞെടുത്തത്. ഇതാണ് രാജിക്ക് കാരണമെന്ന് കരുതുന്നു.
മുന്‍ ഡിസിസി പ്രസിഡന്റ് കൂടിയായ ഗോപിനാഥ് 43 വര്‍ഷം പെരിങ്ങോട്ടുക്കുറിശ്ശി പഞ്ചായത്ത് അധ്യക്ഷനായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് സീറ്റിനെ ചൊല്ലി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഉമ്മന്‍ ചാണ്ടി, കെ സുധാകരന്‍, കെ സി വേണുഗോപാല്‍ ഉള്‍പെടെയുള്ള നേതാക്കളുമായി ചര്‍ചയും നടത്തിയിരുന്നു.
Keywords: AV Gopinath quits Congress; says no plan to join other party, Palakkad, News, Politics, Congress, Press meet, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

