House Attacked | ഷാരോണ്‍ രാജ് കൊലക്കേസ്: സീല്‍ ചെയ്ത ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് പൊളിച്ച നിലയില്‍; സംഭവം പ്രതിയുമായി തെളിവെടുപ്പ് നടത്താനിരിക്കെ; പൊലീസ് സ്ഥലത്തെത്തി
Nov 5, 2022, 12:12 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) പാറശാല മുര്യങ്കര സ്വദേശി ഷാരോണ്‍ രാജ് കൊലക്കേസിലെ പ്രതി ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് പൊളിച്ച നിലയില്‍ കണ്ടെത്തി. ഗ്രീഷ്മയുമായി തെളിവെടുപ്പ് നടത്താനിരിക്കെയാണ് സംഭവം. തമിഴ്‌നാട്ടിലെ രാമവര്‍മന്‍ചിറയിലുള്ള വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് അജ്ഞാതന്‍ ഉള്ളില്‍ കടന്നത്.
കേസിലെ രണ്ടും മൂന്നും പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരുമായി തെളിവെടുപ്പ് നടത്തിയ ശേഷം പൊലീസ് സീല്‍ ചെയ്ത വീടാണ് തുറന്നത്. കേരള പൊലീസും തമിഴ്‌നാട് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണശ്രമമാണോ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് പൊലീസ് പറഞ്ഞു.
ഞായറാഴ്ച ഗ്രീഷ്മയെയും അമ്മയെയും അമ്മയുടെ സഹോദരനെയും വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനിരിക്കെയാണ് അജ്ഞാതന്‍ വീട്ടിനുള്ളില്‍ കടന്നത്. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മയുടെ സഹോദരന്‍ നിര്‍മല്‍ കുമാറിനെയും വീട്ടിന് പുറകുവശത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നെങ്കിലും പൊലീസ് സംഘം വീടിനുള്ളില്‍ പ്രവേശിച്ചിരുന്നില്ല. വീടിനുള്ളില്‍ ഉണ്ടായിരുന്ന സാധനങ്ങളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചിരുന്നില്ല.
അകത്തുനിന്ന് എന്തെല്ലാം സാധനങ്ങള്‍ നഷ്ടപ്പെട്ടെന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം, വീടിന് കാവല്‍ ഏര്‍പെടുത്താത്തത് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നുള്ള ആരോപണം ഉയര്‍ന്നു.
കഴിഞ്ഞ മാസം 14നാണ് ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. കഷായം കുടിച്ചതിന് പിന്നാലെ ഛര്‍ദിച്ച് അവശനായി ചികിത്സയിലായിരുന്ന ഷാരോണ്‍ 25ന് മരിച്ചു. പ്രണയബന്ധത്തില്‍നിന്ന് പിന്‍മാറാന്‍ ഷാരോണ്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് വിഷം നല്‍കിയതെന്ന് ഗ്രീഷ്മ പൊലീസിന് മൊഴി നല്‍കിയിരുന്നു.
തുടര്‍ന്ന് ഷാരോണിന്റെ മരണത്തില്‍ ഗ്രീഷ്മയുടെ പങ്ക് തെളിഞ്ഞതിന് പിന്നാലെ കഴിഞ്ഞ ഞായറാഴ്ച രാത്രി വീടിന് നേര്‍ക്ക് കല്ലേറുണ്ടായിയിരുന്നു. രാത്രി രണ്ടു മണിയോടെയാണ് അക്രമം നടന്നതെന്നും കല്ലേറില്‍ മുന്‍വശത്തെ ഏതാനും ജനല്‍ ചില്ലുകള്‍ തകര്‍ന്നതായും പ്രദേശവാസികള്‍ പറഞ്ഞിരുന്നു. ശബ്ദം കേട്ട് ഉണര്‍ന്ന് നോക്കുമ്പോള്‍ രണ്ട് പേര്‍ കടന്ന് പോകുന്നതായി കണ്ടിരുന്നുവെന്നാണ് സമീപവാസികള്‍ പറഞ്ഞത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

