

● പുലർച്ചെ അഞ്ചോടെയായിരുന്നു ആക്രമണം.
● പൂക്കുണ്ട് മേഖലയിലാണ് സംഭവം.
● തകർന്ന ആനമതിലിനടുത്ത് നിന്നിറങ്ങിയ ആന.
● മൂന്നു മാസത്തിനിടെ 14-ാമത്തെ വീട് തകർത്തു.
ഇരിട്ടി: (KVARTHA) ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാനയിറങ്ങി രണ്ട് കുടിലുകൾ തകർത്തു. ഓടി രക്ഷപ്പെടുന്നതിനിടെ ഗർഭിണിയുൾപ്പെടെ രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. ഗർഭിണിയായ അശ്വതിയും ലീനയും ആനയുടെ തുമ്പിക്കൈക്ക് മുന്നിൽ നിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഒമ്പതിലെ പൂക്കുണ്ട് മേഖലയിലായിരുന്നു വ്യാഴാഴ്ച പുലർച്ചെ അഞ്ചോടെ കാട്ടാനയുടെ ആക്രമണം. പൂക്കുണ്ടിലെ ഷീന നാരായണൻ, ലീന, തങ്കമ്മ എന്നിവർ താമസിക്കുന്ന കുടിലുകളാണ് ആന തകർത്തത്.
തകർന്ന ആനമതിലിനോട് ചേർന്നുള്ള വന്യജീവി സങ്കേതത്തിൽ നിന്നുമിറങ്ങിയ ആനയാണ് ആക്രമണം നടത്തിയത്. പുറത്തിറങ്ങിയ രണ്ട് ആനകളിൽ ഒരു ആനയാണ് കുടിലിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. ആന കുടിലിന് നേരെ തിരിഞ്ഞതോടെ ലീനയും ഗർഭിണിയായ അശ്വതിയും ഓടി രക്ഷപ്പെടുന്നതിനിടയിലാണ് ഇരുവർക്കും പരിക്കേറ്റത്.
അശ്വതിയുടെ ചെവിക്ക് സമീപത്താണ് പരിക്ക്. പരിക്കേറ്റ ഇരുവരെയും പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഗർഭിണിയെ കൂടുതൽ ചികിത്സയ്ക്കായി കണ്ണൂരിലേക്ക് മാറ്റി. ഇതോടെ മൂന്നു മാസത്തിനുള്ളിൽ പുനരധിവാസ മേഖലയിൽ കാട്ടാന തകർക്കുന്ന പതിനാലാമത്തെ വീടാണിത്.
ബുധനാഴ്ച അയ്യൻകുന്ന് പഞ്ചായത്തിലെ കച്ചേരികടവിൽ ഗൃഹനാഥയെ കാട്ടാന ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവവും നടന്നിരുന്നു. വാരിയെല്ലുകൾക്ക് പൊട്ടൽ സംഭവിച്ച ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആറളം ഫാമിൽ കാട്ടാന ആക്രമണം; ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary: Two injured, including pregnant woman, in wild elephant attack in Aralam.
#Aralam #ElephantAttack #WildlifeConflict #Kannur #Kerala #HumanElephantConflict