SWISS-TOWER 24/07/2023

കേരള നേതാക്കളെ താക്കീതു ചെയ്ത് അനുനയിപ്പിക്കാന്‍ അമിത് ഷാ; കേരളത്തില്‍ വരുമോ ഡല്‍ഹിക്കു വിളിപ്പിക്കുമോ എന്ന് ഉടനറിയാം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 08.10.2015) വെള്ളാപ്പള്ളി നടേശനെ പൂര്‍ണമായി പിന്തുണക്കാനും സ്വീകരിക്കാനും മടിച്ചു നില്‍ക്കുന്ന ബിജെപി സംസ്ഥാന നേതൃത്വവുമായി ചര്‍ച്ചയ്ക്ക് അമിത് ഷാ എത്തുന്നു. വെള്ളാപ്പള്ളിയുമായുള്ള സഖ്യത്തോട് ഗ്രൂപ്പ് ഭിന്നതകള്‍ മറന്ന് മുഖം തിരിച്ചു നില്‍ക്കുന്ന സംസ്ഥാന നേതാക്കളുടെ നിലപാടില്‍ അമ്പരന്ന ദേശീയ നേതൃത്വം താക്കീതിനാണോ അനുനയത്തിനാണോ ദേശീയ പ്രസിഡന്റ് എത്തുന്നതെന്നു വ്യക്തമല്ല.

 തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേക്കു കേരളം കടന്ന സാഹചര്യത്തില്‍ പ്രശ്‌നത്തില്‍ ഉടന്‍ ശരിയായ പരിഹാരം വേണമെന്നാണ് ഷായുടെ നിലപാടെന്ന് അറിയുന്നു. ഒക്ടോബര്‍ 15നു മുമ്പുതന്നെ അദ്ദേഹം തിരുവനന്തപുരത്തെത്തിയേക്കും. സംസ്ഥാന പ്രസിഡന്റ് വി മുരളീധരനും ഒ രാജഗോപാലും പി കെ കൃഷ്ണദാസും സി കെ പി പത്മനാഭനും പി എസ് ശ്രീധരന്‍ പിള്ളയും ഉള്‍പ്പെടെ പ്രധാന നേതാക്കള്‍ തലസ്ഥാനത്തുണ്ടാകണമെന്ന് അറിയിച്ചിട്ടുണ്ട്.

 ബിഹാര്‍ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള തിരക്കുകള്‍ ഉള്ളതിനാല്‍ ഷായ്ക്ക് ഇങ്ങോട്ടു വരാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ നേതാക്കള്‍ ഡല്‍ഹിയില്‍ എത്താന്‍ ആവശ്യപ്പെട്ടേക്കും. എന്നാല്‍ വെള്ളാപ്പള്ളി ഓരോ ദിവസവും ഓരോ തരത്തില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെക്കൂടി അമിത് ഷാ കാണണമെന്ന അഭിപ്രായവും പാര്‍ട്ടിക്കുള്ളിലുണ്ട്. ഭൂരിപക്ഷ സമുദായ പാര്‍ട്ടി ഉണ്ടാക്കും എന്ന് ആദ്യം പറഞ്ഞ വെള്ളാപ്പള്ളി പിന്നീടത് മതേതര പാര്‍ട്ടി എന്നാക്കി മാറ്റിയതും അതിനുശേഷം ബിജെപിയുമായി ബന്ധമില്ലെന്നു പറഞ്ഞതുമൊക്കെ അപ്പപ്പോള്‍ ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു.

 ബിജെപി പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്ന എസ്എന്‍ഡിപിയിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്കും വെള്ളാപ്പള്ളിയുടെ മാറിമറിയുന്ന നിലപാടുകള്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു എന്ന പരാതിയാണ് സംസ്ഥാന നേതൃത്വത്തിനുള്ളത്. മാത്രമല്ല വെള്ളാപ്പള്ളിയുമായി നടന്ന ചര്‍ച്ചകളും ഉണ്ടായ ധാരണകളും സംസ്ഥാന നേതാക്കളെ അറിയിക്കാത്തതിലെ നീരസം നിലനില്‍ക്കുകയുമാണ്.

അതിനിടെ, 17 തെരഞ്ഞെടുപ്പുകളില്‍ ജനസംഘത്തെയും ബിജെപിയെയും പ്രതിനിധീകരിച്ച് പരാജയപ്പെട്ട മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ ഉണ്ടായിരിക്കെ വെള്ളാപ്പള്ളിയെ മുന്നില്‍ നിര്‍ത്തി വോട്ടു ചോദിക്കുന്നതിനോട് ബിജെപിക്കുള്ളിലുണ്ടായ വിയോജിപ്പ് കത്തുകളായി കേന്ദ്ര നേതൃത്വത്തിന് ലഭിച്ചു തുടങ്ങിയതായും അറിയുന്നു. പേരു വച്ചും വയ്ക്കാതെയും സംസ്ഥാനത്തു നിന്ന് നിരവധി കത്തുകളാണ് അമിത് ഷായ്ക്ക് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ഈ പ്രശ്‌നത്തില്‍ ലഭിച്ചതെന്നാണു വിവരം. അതിന്റെ കൂടി പശ്ചാത്തലത്തിലാണ് അദ്ദേഹം കേരളത്തിലേക്ക് വീണ്ടും വരുന്നത്.

സിപിഎമ്മും കോണ്‍ഗ്രസും വെള്ളാപ്പള്ളിയിലേക്ക് ആക്രമണത്തിന്റെ കുന്തമുന തിരിച്ചതോടെ
ബിജെപി ഒരു മൂന്നാം കക്ഷി എന്ന നിലയില്‍ അപ്രസക്തമായി മാറുന്നുവെന്ന ആശങ്കയും അമിത് ഷാ കണക്കിലെടുത്തിട്ടുണ്ട്. അതേസമയം, വിവാദങ്ങള്‍ക്കിടയില്‍ ഉടനേ വീണ്ടുമൊരു കൂടിക്കാഴ്ച അമിത് ഷായുമായി നടത്താന്‍ വെള്ളാപ്പള്ളി തയ്യാറാകുമെന്നുറപ്പില്ല.

അടുത്ത ദിവസം തന്നെ അമിത് ഷായുടെ ഓഫീസ് വെള്ളാപ്പള്ളിയുടെ സമയം ചോദിക്കും. ബിജെപിയുടെ കേരള നേതാക്കളെ ഇവിടെ വന്ന് കാണണോ ഡല്‍ഹിക്ക് വിളിപ്പിക്കണോ എന്ന കാര്യത്തില്‍ തീരുമാനമായ ശേഷമായിരിക്കും ഇത്.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia