അമീബിക് മസ്തിഷ്ക ജ്വരം: പ്രതിരോധം ശക്തമാക്കി ആരോഗ്യ വകുപ്പ്; ശനിയും ഞായറും കിണറുകൾ ക്ലോറിനേറ്റ് ചെയ്യും


● അമീബിക് മസ്തിഷ്ക ജ്വരം തടയാൻ ജനകീയ ക്യാമ്പെയ്ൻ.
● സംസ്ഥാനത്ത് ഈ വർഷം 41 കേസുകൾ റിപ്പോർട്ട് ചെയ്തു.
● നിലവിൽ 18 ആക്‌ടീവ് കേസുകളാണുള്ളത്.
● റിസോർട്ടുകളിലെയും ഹോട്ടലുകളിലെയും വെള്ളം ക്ലോറിനേറ്റ് ചെയ്യും.
● ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചു.
● ഡോക്സിസൈക്ലിൻ ഗുളിക കഴിക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു.
തിരുവനന്തപുരം: (KVARTHA) അമീബിക് മസ്തിഷ്ക ജ്വരം തടയുന്നതിനായി സംസ്ഥാനത്തെ മുഴുവൻ കിണറുകളും ജലസംഭരണ ടാങ്കുകളും വൃത്തിയാക്കാൻ സർക്കാർ നിർദേശം. ഓഗസ്റ്റ് 30, 31 ദിവസങ്ങളിൽ എല്ലാ വീടുകളിലേയും സ്ഥാപനങ്ങളിലേയും കിണറുകൾ ക്ലോറിനേറ്റ് ചെയ്യണമെന്നും ജലസംഭരണ ടാങ്കുകൾ കഴുകി വൃത്തിയാക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. വീടുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ഫ്ലാറ്റുകൾ തുടങ്ങി എല്ലായിടത്തേയും ജലസംഭരണ ടാങ്കുകൾ വൃത്തിയാക്കാനാണ് നിർദേശം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലെ നിർദേശാനുസരണമാണ് ഈ തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകേരളം മിഷൻ, ജലവിഭവ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ആരോഗ്യവകുപ്പ് ജനകീയ ക്യാമ്പെയ്ൻ ആരംഭിക്കും.

ആരോഗ്യ വകുപ്പിന്റെ നടപടികൾ
മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം സംസ്ഥാനത്തെ നിലവിലെ സ്ഥിതി വിലയിരുത്തി. ഈ വർഷം ഇതുവരെ 41 അമീബിക് മസ്തിഷ്ക ജ്വരം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലായി 18 ആക്‌ടീവ് കേസുകളാണുള്ളത്. ചികിത്സയ്ക്കാവശ്യമായ മരുന്നുകൾ ഉറപ്പാക്കാനും മന്ത്രി നിർദേശം നൽകി.
റിസോർട്ടുകൾ, ഹോട്ടലുകൾ, വാട്ടർ തീം പാർക്കുകൾ, നീന്തൽ പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ജലം ക്ലോറിനേറ്റ് ചെയ്യുകയും ക്ലോറിൻ അളവുകൾ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതുമാണ്. ഇത് പാലിക്കാത്തവർക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം നടപടി സ്വീകരിക്കുന്നതാണ്. കുടിവെള്ള സ്രോതസുകൾ ആരോഗ്യ പ്രവർത്തകർ പരിശോധിച്ച് ഉറപ്പ് വരുത്താനും മന്ത്രി നിർദേശം നൽകി.
ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കും
സംസ്ഥാനത്ത് പൊതുജനങ്ങൾ ഉപയോഗിക്കുന്ന മുഴുവൻ കുളങ്ങളും ജലസ്രോതസ്സുകളും വൃത്തിയാക്കാനും അവയിലേക്കെത്തുന്ന മാലിന്യ വഴികൾ അടയ്ക്കാനും ഉൾപ്പെടെയുള്ള ശുചിത്വ പ്രവർത്തനങ്ങളും ബോധവത്കരണവും നടത്താൻ നിർദേശം നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കുളങ്ങളിലും തടാകങ്ങളിലും മറ്റു ജലസ്രോതസ്സുകളിലും അടിഞ്ഞു കൂടിയ പായലും മാലിന്യങ്ങളും നീക്കം ചെയ്യും. വെള്ളത്തിലിറങ്ങുന്നവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കണം.
ഓണ അവധിക്ക് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ക്യാമ്പയിൻ നടത്തും. ഇതിന്റെ ഭാഗമായി അദ്ധ്യാപകർക്കും വിദ്യാർഥികൾക്കും പരിശീലനങ്ങളും ബോധവത്കരണവും നൽകും. സർവൈലൻസിന്റെ ഭാഗമായി അമീബയുടെ സാന്നിദ്ധ്യം കണ്ടെത്തിയ കുളങ്ങളുടെയും ജലാശയങ്ങളുടെയും സമീപത്ത് ജാഗ്രതാ നിർദ്ദേശങ്ങൾ അടങ്ങിയ ബോർഡുകൾ സ്ഥാപിക്കേണ്ടതാണ്.
പ്രതിരോധ മാർഗങ്ങൾ
- നിശ്ചലവും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളിൽ ചാടുന്നത്, മുങ്ങുന്നത് എന്നിവ ഒഴിവാക്കുക.
- നീന്തുമ്പോഴോ മുങ്ങേണ്ടി വരുന്ന സാഹചര്യങ്ങളിലോ നോസ് പ്ലഗ് ഉപയോഗിക്കുക, അല്ലെങ്കിൽ മൂക്ക് വിരലുകളാൽ മൂടുക.
- ശുദ്ധീകരിക്കാത്ത ജലാശയങ്ങളിൽ നീന്തുമ്പോൾ തല വെള്ളത്തിന് മുകളിൽ സൂക്ഷിക്കുക.
- ജലാശയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ചെളിയും അടിത്തട്ടും കുഴയ്ക്കുന്നത് ഒഴിവാക്കുക.
- നീന്തൽക്കുളങ്ങളും വാട്ടർ തീം പാർക്കുകളും സ്പാകളും ശുചിത്വത്തോടെ ക്ലോറിനേഷൻ ചെയ്ത് ശരിയായ രീതിയിൽ പരിപാലിക്കണം.
- സ്പ്രിങ്ക്ളറുകളിൽ നിന്നും ഹോസുകളിൽ നിന്നും വെള്ളം മൂക്കിനുള്ളിൽ പതിക്കുന്നത് ഒഴിവാക്കുക.
- തിളപ്പിച്ച് ശുദ്ധി വരുത്താത്ത വെള്ളം ഒരു കാരണവശാലും കുട്ടികളുടേയോ മുതിർന്നവരുടേയോ മൂക്കിൽ ഒഴിക്കരുത്.
- ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളം ഉപയോഗിച്ച് കുളിക്കുമ്പോഴോ മുഖം കഴുകുമ്പോഴോ വെള്ളം മൂക്കിനുള്ളിലേക്ക് പോകാതെ ശ്രദ്ധിക്കുക.
- പൊതു ജലാശയങ്ങളിലേക്ക് വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ഒഴുക്കരുത്.
- ജലവിതരണത്തിനും സംഭരണത്തിനും ഉപയോഗിക്കുന്ന ജല സംഭരണികളും ടാങ്കുകളും മൂന്ന് മാസം കൂടുമ്പോൾ വൃത്തിയാക്കണം.
ഈ ജനകീയ ക്യാമ്പെയ്‌നിൽ പങ്കെടുത്തുകൊണ്ട് നമ്മുടെ നാടിനെ രോഗത്തിൽ നിന്ന് സംരക്ഷിക്കാൻ ഒത്തൊരുമിക്കാം. നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Kerala government initiates campaign to fight Amebic Meningoencephalitis.
#HealthAlert #AmoebicMeningoencephalitis #KeralaHealth #VeenaGeorge #HealthCampaign #PublicHealth