EP Jayarajan | തിരഞ്ഞെടുപ്പ് കാലത്ത് ഇടിത്തീയായി ആരോപണങ്ങള്‍; പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി ഇ പി ജയരാജന്‍
Apr 25, 2024, 23:45 IST
/ ഭാമനാവത്ത്
കണ്ണൂര്‍: (KVARTHA) തെരഞ്ഞെടുപ്പ് കാലത്ത് ഇടിത്തീപോലെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ കണ്ണൂര്‍ സി.പി.എം നേതൃത്വം ആശങ്കയില്‍. കെ സുധാകരനുമേല്‍ ബി.ജെ.പി ബന്ധം ആരോപിച്ചു കണ്ണൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയ സി.പി.എമ്മിനെ അതേ നാണയത്തില്‍ പൊളിച്ചടുക്കിയിരിക്കുകയാണ് കെ സുധാകരന്‍. മഹാരാഷ്ട്ര ഗവര്‍ണറാകാന്‍ ഇ.പി ജയരാജന്‍ ബി.ജെ.പി പ്രഭാരി പ്രകാശ് ജാവേദ്ക്കറുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്താന്‍ തയ്യാറായിരുന്നുവെന്നും ഇതിനുളള വിമാന ടിക്കറ്റ് അയച്ചുകൊടുത്തത് ദല്ലാള്‍ നന്ദകുമാറായിരുന്നുവെന്നാണ് ആരോപണം.
ഇ.പി ജയരാജന്‍ ബി.ജെ.പി നേതാക്കളായ ശോഭ സുരേന്ദ്രന്‍, രാജീവ് ചന്ദ്രശേഖർ എന്നിവരുമായാണ് ചര്‍ച്ച നടത്തിയതെന്നാണ് സുധാകരന്‍ ആരോപണമുന്നയിച്ചതെങ്കില്‍ ഇതു അല്‍പം കൂടി കടത്തി പറഞ്ഞു വസ്തുതാപരമായ ശരിയാണെന്ന് വാദിക്കുകയാണ് ശോഭ സുരേന്ദ്രന്‍. ഇ.പി ജയരാജന്റെ മകന്‍ ജയ്‌സന്‍ തനിക്ക് 2023-ജനുവരിയില്‍ അയച്ച നോട്ട് മൈ നമ്പര്‍ എസ്എംഎസ് സന്ദേശം ഇതിനായി തെളിവായി കാണിക്കുകയും മകന്റെ ഫോണിലാണ് ഇ.പി തന്നെ ബന്ധപ്പെട്ടതെന്നുമാണ് ശോഭയുടെ ആരോപണം.
എന്നാല്‍ ഒരു വിവാഹ ചടങ്ങില്‍ വച്ചു ശോഭ, മകന്റെ ഫോണ്‍ നമ്പര്‍ വാങ്ങിയെന്നും ഇടയ്ക്കിടെ നരേന്ദ്രമോദിയുടെ ചിത്രങ്ങള്‍ വാട്‌സ് ആപ്പില്‍ അയക്കുമായിരുന്നുവെന്നും മകന്‍ മറുപടി കൊടുത്തില്ലെന്നുമായിരുന്നു ഇ പിയുടെ വിശദീകരണം. നേരത്തെ കെ സുധാകരനാണ് ബി.ജെ.പിയിലേക്ക് പോവുകയെന്ന ആരോപണമാണ് ഇ.പി ജയരാജന്‍ സുധാകരന്റെ വിമര്‍ശനങ്ങള്‍ക്കു മറുപടിയായി പറഞ്ഞിരുന്നത്.
സുധാകരന്‍ മറവി രോഗത്തിന് മരുന്ന് കഴിക്കാന്‍ മറന്നു പോയതാണെന്നു പരിഹസിക്കാനും ഇ.പി തയ്യാറായി. എന്നാല്‍ ആരോപണ കെണിയില്‍ വീണ ഇ.പി ജയരാജനെ പിന്‍തുണയ്ക്കാന്‍ സി.പി.എം നേതൃത്വം ആരും മുന്‍പോട്ടുവരാത്തത് ക്ഷീണമായിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടങ്ങളില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ തന്നെ വിവാദങ്ങളില്‍ വീണത് പാര്‍ട്ടിക്ക് ക്ഷീണം ചെയ്തിട്ടുണ്ട്.
Keywords : News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Allegations against EP Jayarajan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.