Drowned | കായംകുളം കായലില്‍ കുളിക്കാനിറങ്ങിയ 3 വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു; തിരിച്ചിലിനിടെ ഒരാളുടെ മൃതദേഹം മീന്‍പിടുത്ത തൊഴിലാളികളുടെ വലയില്‍ കുടുങ്ങി
Apr 14, 2023, 10:43 IST
ആലപ്പുഴ: (www.kvartha.com) ഹരിപ്പാട് കായംകുളം കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. മഹാദേവികാട് പാരൂര്‍ പറമ്പില്‍ പ്രദീപ് -രേഖ ദമ്പതികളുടെ മകന്‍ ദേവപ്രദീപ് (14), ചിങ്ങോലി അശ്വനി ഭവനത്തില്‍ വിഷ്ണു നാരായണന്‍(15), ചിങ്ങോലി അമ്പാടി നിവാസില്‍ ഗൗതം കൃഷ്ണ (13) എന്നിവരാണ് മരിച്ചത്.
കായലില്‍ എന്‍ടിപിസിക്ക് സമീപം വ്യാഴാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്. മൂവരും ഒരേ സ്ഥാപനത്തിലാണ് ട്യൂഷന് പോകുന്നത്. ട്യൂഷന്‍ കഴിഞ്ഞ് രാത്രിയായിട്ടും വിദ്യാര്‍ഥികള്‍ മടങ്ങിവരാത്തതിനാല്‍ വീട്ടുകാര്‍ പരിഭ്രമിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പലയിടത്തും വിദ്യാര്‍ഥികളെ തിരഞ്ഞ് ഒടുവില്‍ കായലിന്റെ കരയില്‍ വിദ്യാര്‍ഥികളുടെ വസ്ത്രങ്ങള്‍ കണ്ടെത്തിയതോടെയാണ് മൂവരും കുളിക്കാനിറങ്ങിയതാകുമെന്ന് കുട്ടികളുടെ വീട്ടുകാരും നാട്ടുകാരും ഉറപ്പിച്ചത്.
കായംകുളം ചൂളതെരുവില്‍ എന്‍ ഡി പി സി യുടെ സോളാര്‍ പാനല്‍ കാണാന്‍ എത്തിയ വിദ്യാര്‍ഥികള്‍, പിന്നീട് കായലില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് അനുമാനം. മൂന്ന് പേര്‍ക്കും നീന്താന്‍ അറിയുമായിരുന്നില്ല. വേനല്‍ക്കാലമായതിനാല്‍ കായലില്‍ വെള്ളം കുറവായിരിക്കുമെന്ന് വിചാരിച്ചാകാം കുട്ടികള്‍ കായലിലിറങ്ങിയതെന്നാണ് സൂചന.
പരിഭ്രാന്തരായി വീട്ടുകാര്‍ കുട്ടികളുടെ ഫോണിലേക്ക് വിളിച്ചപ്പോള്‍ ഫോണ്‍ ബെല്ലടിക്കുന്നത് കേട്ടാണ് കായല്‍ക്കരയില്‍ വസ്ത്രങ്ങള്‍ കണ്ടെത്തുന്നത്. രണ്ട് വിദ്യാര്‍ഥികളുടെ മൃതദേഹം വ്യാഴാഴ്ചതന്നെ കണ്ടെത്തിയിരുന്നു. ദേവപ്രദീപിന്റെ മൃതദേഹമാണ് കായലില്‍ നിന്നും നാട്ടുകാര്‍ ആദ്യം കണ്ടെത്തിയത്. പിന്നീട് വിഷ്ണുവിന്റെ മൃതദേഹവും ലഭിച്ചു.
ഏറെനേരം നീണ്ട തിരച്ചിലിനൊടുവില്‍ മൂന്നാമത്തെ വിദ്യാര്‍ഥി ഗൗതം കൃഷ്ണയുടെ മൃതദേഹമാണ് രാവിലെ കണ്ടെത്തിയത്. പുലര്‍ചെ മീന്‍പിടുത്ത തൊഴിലാളികളുടെ വലയില്‍ കുടുങ്ങുകയായിരുന്നു. മൂന്ന് മൃതദേഹങ്ങളും കായംകുളം താലൂക് ആശുപത്രിയിലേക്ക് മാറ്റി.
Keywords: News, Kerala, Kerala-News, Alappuzha-News, Accident, Students, Death, Dead Body, Obituary, Local News, Alappuzha: Three students drowned at Kayamkulam Lake.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.