Arrest | എ കെ ജി സെന്റര്‍ ആക്രമണക്കേസില്‍ ജിതിന്‍ കുറ്റം സമ്മതിച്ചതായി ക്രൈംബ്രാഞ്ച്; അറസ്റ്റ് രേഖപ്പെടുത്തി; 'സഞ്ചരിച്ച വാഹനം സുഹൃത്തിന്റേത്'
Sep 22, 2022, 15:21 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) എ കെ ജി സെന്റര്‍ ആക്രമണക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിതിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി ക്രൈംബ്രാഞ്ച് . സംഭവം നടന്ന് രണ്ടുമാസത്തിലധികം നടന്ന അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയിരിക്കുന്നതെന്നും ഇയാള്‍ കുറ്റം സമ്മതിച്ചതായും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

സംഭവത്തെ കുറിച്ച് ക്രൈംബ്രാഞ്ച് പറയുന്നത്:
തിരുവനന്തപുരം ആറ്റിപ്ര മണ്ഡലം യൂത് കോണ്‍ഗ്രസ് പ്രസിഡന്റ് ജിതിനെയാണ് അറസ്റ്റ് ചെയ്തത്. രാവിലെ ഒമ്പത് മണിക്ക് ക്രൈംബ്രാഞ്ച് ഓഫീസില്‍ തുടങ്ങിയ ചോദ്യം ചെയ്യലിനൊടുവില്‍ പതിനൊന്നരയോടു കൂടിയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഐ പി സി 436 സെക്ഷന്‍ 3 എ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
എന്നാല്‍ ഇയാള്‍ എവിടെ നിന്നാണ് എ കെ ജി സെന്റര്‍ ആക്രമണത്തിന് ഉപയോഗിച്ച സ്‌ഫോടക വസ്തു വാങ്ങിയത് എന്ന് ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല. സ്‌ഫോടക വസ്തു എറിയാനായി വന്ന ചുവന്ന ഡിയോ സ്‌കൂടര്‍ സുഹൃത്തിന്റേതാണെന്ന് സമ്മതിച്ചിട്ടുണ്ട്. വൈകിട്ട് നാല് മണിയോടു കൂടി ജിതിനെ കോടതിയില്‍ ഹാജരാക്കുന്നതിനായി കൊണ്ടുപോകും.
കഴിഞ്ഞ ജൂണ്‍ 30-ന് രാത്രി 11.30-ന് ആണ് സിപിഎം സംസ്ഥാന കമിറ്റി ഓഫീസായ എ കെ ജി സെന്ററിനെതിരെ ആക്രമണം നടന്നത്. ആരാണ് ഇതിന് പിന്നിലെന്ന ചോദ്യം ഉത്തരംകിട്ടാതെ തുടരുകയായിരുന്നു. കോണ്‍ഗ്രസാണ് ബോംബേറിന് പിന്നിലെന്ന് സിപിഎം നേതാക്കളെല്ലാം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇതുവരെ പ്രതിയെ പിടികൂടാന്‍ സാധിക്കാത്തത് സമൂഹ മാധ്യമങ്ങളില്‍ അടക്കം വ്യാപക വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.
സ്‌ഫോടക വസ്തു എറിയുന്ന സി സി ടി വി ദൃശ്യങ്ങളില്‍ കാണുന്ന സമയത്ത് ധരിച്ചിരുന്ന ടിഷര്‍ട് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടത്തിയത്. സി സി ടി വി. ദൃശ്യങ്ങള്‍ വ്യക്തമല്ലാതിരുന്നതിനാല്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിശോധിച്ചാണ് ടിഷര്‍ടിന്റെ പ്രത്യേകത കണ്ടെത്തിയത്. ഇതുപയോഗിച്ച് അന്വേഷണം നടത്തിയ സമയത്ത് അത് വാങ്ങിയതില്‍ ഒരാള്‍ ജിതിന്‍ ആണെന്ന് ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞിരുന്നു.
Keywords: AKG centre attack: Youth Congress leader held, Thiruvananthapuram, News, Politics, Trending, Congress, CPM, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.