Controversy | ശശി തരൂര്‍ നടത്തുന്ന കേരള പര്യടനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ തത്കാലം എഐസിസി ഇടപെടില്ല; പ്രശ്‌നം പരിഹരിക്കല്‍ കെപിസിസിക്ക് വിട്ടു

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) കേരളത്തില്‍ സ്വാധീനം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ശശി തരൂര്‍ എം പി നടത്തുന്ന കേരള പര്യടനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ തത്കാലം എഐസിസി ഇടപെടില്ലെന്ന് റിപോര്‍ട്. വിഷയത്തില്‍ തത്കാലം ഇടപെടേണ്ടെന്നും പ്രശ്‌നം കെപിസിസി തന്നെ പരിഹരിക്കട്ടെ എന്നുമാണ് എഐസിസിയുടെ നിലപാട്.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂരിന് എഐസിസിയില്‍ ചുമതലകള്‍ നല്‍കിയിരുന്നില്ല. അദ്ദേഹം കേരളത്തില്‍ മലബാറിലെ ജില്ലകളില്‍ മതമേലധ്യക്ഷന്മാരെയും മുന്നണി നേതാക്കളെയും പാര്‍ടി പ്രവര്‍ത്തകരെയും അടക്കം കണ്ട് നടത്തുന്ന പര്യടനം കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിക്ക് കാരണമായിരുന്നു. കോഴിക്കോട് നടന്ന സെമിനാറില്‍ നിന്ന് യൂത് കോണ്‍ഗ്രസും കണ്ണൂരിലെ പരിപാടിയില്‍ നിന്ന് ഡിസിസിയും വിട്ടുനിന്ന സംഭവം വന്‍ വിവാദമായത് പാര്‍ടിക്ക് തന്നെ ക്ഷീണമായിരുന്നു.
Aster_MIMS

Controversy | ശശി തരൂര്‍ നടത്തുന്ന കേരള പര്യടനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ തത്കാലം എഐസിസി ഇടപെടില്ല; പ്രശ്‌നം പരിഹരിക്കല്‍ കെപിസിസിക്ക് വിട്ടു

യൂത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമിറ്റി സെമിനാറിന്റെ നടത്തിപ്പില്‍ നിന്ന് പിന്മാറിയതിന് കാരണം എന്താണെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് എംപി എംകെ രാഘവന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എന്നിവര്‍ക്ക് കത്തയച്ചിരുന്നു.

വിഭാഗീയ പ്രവര്‍ത്തനമെന്നും ഗ്രൂപിസമെന്നും തരൂരിന്റെ പരിപാടികളെ പരോക്ഷമായി വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നടപടിയെ എതിര്‍ത്ത് ബുധനാഴ്ച കെ മുരളീധരനും രംഗത്ത് വന്നിരുന്നു. വിവാദം ഉടലെടുത്തപ്പോള്‍ തന്നെ ശശി തരൂരിന് അനുകൂലമായിട്ടുള്ള നിലപാടാണ് മുരളീധരന്‍ സ്വീകരിച്ചത്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനാകട്ടെ വിവാദത്തില്‍ പ്രതികരിക്കാന്‍ താത്പര്യപ്പെടുന്നുമില്ല. സംസ്ഥാനത്തെ പാര്‍ടിക്കുള്ളില്‍ വിഷയം വലിയ ചേരിതിരിവിന് കാരണമായിരിക്കുകയാണ്.

അതിനിടെ ഉമ്മന്‍ചാണ്ടി വിഭാഗം കോട്ടയത്ത് തരൂരിന് വേദിയൊരുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഡിസംബര്‍ മൂന്നിന് ഈരാറ്റുപേട്ടയില്‍ യൂത് കോണ്‍ഗ്രസിന്റെ മഹാ സമ്മേളനം നടക്കും. ഇതില്‍ ശശി തരൂര്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

യൂത് കോണ്‍ഗ്രസ് ജില്ലാ കമിറ്റി നടത്തുന്ന പരിപാടിയുടെ പോസ്റ്ററില്‍ നിന്ന് വിഡി സതീശന്റെ ചിത്രം ഒഴിവാക്കി. അതേസമയം കെസി വേണുഗോപാലിന്റെ ചിത്രം പതിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ ചിന്റു കുര്യന്‍ ജോയിയാണ് കോട്ടയത്ത് യൂത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്. ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണ് തരൂരിന് വേദിയൊരുക്കുന്നതെന്ന് യൂത് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. എന്നാല്‍ എ ഗ്രൂപില്‍ ഒരു വിഭാഗം ഈ നീക്കത്തില്‍ അതൃപ്തി രേഖപ്പെടുത്തുന്നുണ്ട്. എങ്കിലും പരിപാടിയുമായി മുന്നോട്ട് പോകാനാണ് യൂത് കോണ്‍ഗ്രസിന്റെ തീരുമാനം.

Keywords: AICC leadership will not interfere in Shashi Tharoor's visit to Malabar, let KPCC find a solution to this matter, New Delhi, News, Politics, Controversy, Trending, Shashi Taroor, Congress, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia