Tribute | നവീന്‍ ബാബു ഓര്‍മയായി; അന്ത്യകര്‍മങ്ങള്‍ ചെയ്തതും ചിതയിലേക്ക് തീ പകര്‍ന്നതും പെണ്‍മക്കള്‍

 
ADM Naveen Babu laid to rest by daughters in Pathanamthitta
ADM Naveen Babu laid to rest by daughters in Pathanamthitta

Photo: Arranged

● മൃതദേഹം ചിതയിലേക്കെടുത്തത് മന്ത്രി കെ രാജന്റെ നേതൃത്വത്തില്‍
● ഉറ്റവരുടെ കണ്ണീര്‍ കണ്ടുനില്‍ക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും 

പത്തനംതിട്ട: (KVARTHA) കേരളത്തിന്റെ നോവായി മാറിയ എഡിഎം നവീന്‍ ബാബു ഓര്‍മയായി. കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിന്നും ജന്മനാട്ടിലെത്തിച്ച മൃതദേഹം വ്യാഴാഴ്ച രാവിലെ കലക്ടറേറ്റില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം 11.30-നാണ്  മലയാലപ്പുഴയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിച്ചത്. 

കലക്ടറേറ്റില്‍ നടന്ന പൊതുദര്‍ശന ചടങ്ങിലേക്ക് നൂറുകണക്കിന് ആളുകളാണ് അവസാനമായി നവീനെ കാണാനെത്തിയത്. പിബി നൂഹ്, ദിവ്യ എസ് അയ്യര്‍ ഉള്‍പ്പെടെയുള്ളവര്‍ സഹപ്രവര്‍ത്തകനായിരുന്ന നവീന് കണ്ണീരോടെ വിട നല്‍കി.

മക്കളും സഹോദരന്‍ അരുണ്‍ ബാബു ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും അന്തിമോപചാരം അര്‍പ്പിച്ച ശേഷമാണ് ഭൗതികദേഹം വീട്ടുവളപ്പില്‍ ഒരുക്കിയ ചിതയിലേക്കെടുത്തത്. നിരഞ്ജനയും നിരുപമയും അവസാനമായി അച്ഛന് അന്ത്യചുംബനം നല്‍കിയപ്പോള്‍ അത് കണ്ടുനിന്നവരുടേയും കണ്ണ് നനയിച്ചു. ബന്ധുവിനെ കെട്ടിപ്പിടിച്ച് കരച്ചിലടക്കിയ ഭാര്യ മഞ്ജുവും കണ്ണീര്‍ കാഴ്ചയായി. 


പെണ്‍മക്കളായ നിരുപമയും നിരഞ്ജനയുമാണ് അന്ത്യകര്‍മങ്ങള്‍ ചെയ്തതും ചിതയിലേക്ക് തീ പകര്‍ന്നതും. കത്തുന്ന ചിതയ്ക്കു മുന്നില്‍ ബന്ധുക്കളും സുഹൃത്തുക്കളും വിങ്ങിപ്പൊട്ടി. മന്ത്രി കെ രാജന്റെ നേതൃത്വത്തിലാണ് മൃതദേഹം ചിതയിലേക്കെടുത്തത്. നവീന് അന്ത്യാഞ്ജലിയേകാന്‍ ഉദ്യോഗസ്ഥരും നാട്ടുകാരും സുഹൃത്തുക്കളും ഉള്‍പ്പെടെ മലയാലപ്പുഴയിലെ വീട്ടിലേക്ക് ഒഴുകിയെത്തിയിരുന്നു.

ചൊവ്വാഴ്ച രാവിലെയാണ് നവീന്‍ ബാബുവിനെ കണ്ണൂരില്‍ താമസിക്കുന്ന വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്‌ക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

#NaveenBabu #KeralaNews #LastRites #Pathanamthitta #ADM

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia