10 in Police custody | ദുബൈയില്‍ നിന്നെത്തിയ പ്രവാസി മണിക്കൂറുകള്‍ക്കകം കൊല്ലപ്പെട്ട സംഭവം; 10 പേര്‍ കസ്റ്റഡിയില്‍, അറസ്റ്റ് ഉടന്‍

 


കാസര്‍കോട്: (www.kvartha.com) ദുബൈയില്‍ നിന്നെത്തിയ പ്രവാസി മണിക്കൂറുകള്‍ക്കകം കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ്. ഇതില്‍ മൂന്നുപേര്‍ കൊലയില്‍ നേരിട്ട് പങ്കെടുത്തവരാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന. പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. കാസര്‍കോട്ടെ മുഗുവിലെ അബൂബകര്‍ സിദ്ദീഖി(32) ന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

അതിനിടെ അബൂബകര്‍ സിദ്ദീഖിനെ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിക്കുന്നതിന്റെ സിസിടിവി ദൃശ്യം  നേരത്തെ പുറത്തുവന്നിരുന്നു. കേസിലെ പ്രധാന തെളിവാണ് സിസിടിവി ദൃശ്യം. 

10 in Police custody | ദുബൈയില്‍ നിന്നെത്തിയ പ്രവാസി മണിക്കൂറുകള്‍ക്കകം കൊല്ലപ്പെട്ട സംഭവം; 10 പേര്‍ കസ്റ്റഡിയില്‍, അറസ്റ്റ് ഉടന്‍

സിദ്ദീഖിനെ തട്ടികൊണ്ടു പോയ സംഘം സഞ്ചരിച്ചതെന്ന് കരുതുന്ന കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിദ്ദീഖിനെ തട്ടിക്കൊണ്ട് പോകുന്നതിന് രണ്ടുദിവസം മുമ്പ് സംഘം തട്ടിക്കൊണ്ടുപോയി ബന്ദികളാക്കി മര്‍ദിച്ചവശരാക്കി മംഗ്ലുര്‍ ആശുപത്രിയില്‍ കഴിയുന്ന സഹോദരന്‍ അന്‍വറിന്റെയും ബന്ധു അന്‍സാരിയുടെയും മൊഴിയെടുക്കാന്‍ കുമ്പള സിഐ പ്രമോദും സംഘവും ഞായറാഴ്ച രാത്രി തന്നെ എത്തിയിരുന്നുവെങ്കിലും മൊഴിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. തിങ്കളാഴ്ച വീണ്ടും സംഘം ആശുപത്രിയിലെത്തി

സിദ്ദീഖിന്റെ മരണവുമായി ബന്ധപ്പെട്ട് മറ്റൊരു സഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതേസമയം ഉപ്പള കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അധോലോക സംഘത്തിന്റെ വേരറുക്കാന്‍ കുമ്പള, മഞ്ചേശ്വരം പൊലീസ് നടപടി തുടങ്ങി. ഗള്‍ഫിലെ ഡോളര്‍, സ്വര്‍ണ കടത്തുകള്‍ നിയന്ത്രിക്കുന്നത് ഉപ്പള അധോലോക സംഘങ്ങളാണെന്നുള്ള റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്. നേരത്തേ നിരവധി ഗ്രൂപുകള്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടിരുന്നെങ്കിലും ഇപ്പോള്‍ അത് പ്രബലരായ രണ്ടോ മൂന്നോ ഗ്രൂപുകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.

സിദ്ദീഖിനെയും സഹോദരനെയും ബന്ധുവിനെയും ഡോളര്‍ ഇടപാടുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നത്തെ തുടര്‍ന്ന് തട്ടികൊണ്ടുപോയത് പൈവളിഗെയിലെ പ്രബല ഗ്രൂപില്‍ പെട്ടവരാണെന്നും നൂര്‍ ശാ എന്നയാളാണ് തട്ടികൊണ്ടു പോകല്‍ സംഘത്തിന്റെ സൂത്രധാരനെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

നൂര്‍ ശായ്ക്കും സംഘാംഗങ്ങള്‍ക്കുമായി പൊലീസ് വ്യാപകമായ തിരച്ചില്‍ നടത്തിവരികയാണ്. അക്രമികള്‍ രാജ്യം വിടാതിരിക്കാന്‍ വിമാനത്തവളങ്ങളില്‍ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. കര്‍ണാടകയിലും മുംബൈയിലും ബന്ധങ്ങളുള്ള നൂര്‍ ശാ അവിടങ്ങളിലേക്ക് രക്ഷപ്പെടാനാണ് സാധ്യതയെന്ന് പൊലീസ് സംശയിക്കുന്നു.

Keywords: Kasargode murder: CCTV footage shows Abubakar Siddique being rushed to hospital with serious injuries, Kasaragod, News, Murder case, Police, Custody, Hospital, Dead Body, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia