SWISS-TOWER 24/07/2023

'ഇടുക്കി ഗോള്‍ഡില്‍' പുകഞ്ഞ് കേരളം

 


ഇടുക്കിയിലെ അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍ വഴി കഞ്ചാവ് കടത്ത് വ്യാപകം
ചെറുതോണിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയുടെ ബാഗില്‍ നിന്ന് പിടികൂടിയത് രണ്ടുകിലോ കഞ്ചാവ്

ലീദ.എ.എല്‍

(www.kvartha.com 22/05/2015) സംസ്ഥാനാതിര്‍ത്തിയിലെ പരിശോധനകളെ പ്രഹസനമാക്കി കേരളത്തിലേക്ക് 'ഇടുക്കി ഗോള്‍ഡ്' ഒഴുകുന്നു. ഇടുക്കിയിലെ ഹൈറേഞ്ച് ചെക്‌പോസ്റ്റുകളും ഇടനാഴികളും വഴിയാണ് 'ഇടുക്കി ഗോള്‍ഡെ'ന്ന വ്യാജേന അന്യസംസ്ഥാന കഞ്ചാവ് സംസ്ഥാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ആറുമാസത്തിനിടക്ക് കോടിക്കണക്കിന് രൂപയുടെ കഞ്ചാവാണ് എക്‌സൈസ്, പോലീസ് സംഘം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടികൂടിയത്. ഇതില്‍ നല്ലൊരു പങ്കും മുമ്പ് കഞ്ചാവുകൃഷിക്ക് പേരുകേട്ട ഇടുക്കിയില്‍ നിന്നാണ്.

കഞ്ചാവുമാഫിയക്കെതിരെ പോലീസ് വേട്ട തുടുരുമ്പോഴും സംസ്ഥാനത്തേക്ക് കടത്തുന്ന കഞ്ചാവിന്റെ വരവില്‍ യാതൊരു കുറവുമുണ്ടാകുന്നില്ലെന്നു തെളിയിക്കുന്നതാണ് ഇടുക്കിയില്‍ നിന്ന് ഒരുമാസത്തിനിടെ പിടിയിലായവരുടെ എണ്ണം സൂചിപ്പിക്കുന്നത്. ഒരു മാസത്തിനിടെ 65 കിലോ കഞ്ചാവാണ് ഇടുക്കിയില്‍ നിന്ന് മാത്രം പിടിച്ചെടുത്തത്.

ഏതാനും വര്‍ഷം മുമ്പ് ഇടുക്കിയായിരുന്നു കഞ്ചാവ് മാഫിയയുടെ വിളനിലം. ഇവിടെ നിന്നുല്‍പാദിപ്പിക്കുന്ന കഞ്ചാവിനെയായിരുന്നു ഇടുക്കി ഗോള്‍ഡെന്ന ചെല്ലപ്പേരില്‍ അറിയപ്പെട്ടത്. എന്നാല്‍ പരിശോധനയും മറ്റും കര്‍ശനമാക്കിയതോടെ പലര്‍ക്കും ഇവിടെ നില്‍ക്കകള്ളിയില്ലാതെയായി. അതോടെ അവര്‍ ഇടുക്കിയെ ഉപേക്ഷിച്ച് അന്യസംസ്ഥാനത്ത് കുടിയേറുകയായിരുന്നു. ഇന്ന് ആന്ധ്രപ്രാദേശ്, തമിഴ്‌നാട്, കര്‍ണാടക, ഒഡീഷ സംസ്ഥാനങ്ങളില്‍ നിന്നുകൊണ്ടുവരുന്ന കഞ്ചാവാണ് സംസ്ഥാനത്തേക്ക് ഏജന്റുമാര്‍ മുഖേന എത്തുന്നത്. അന്യസംസ്ഥാനങ്ങളിലെ ഭൂരിഭാഗം കഞ്ചാവ് തോട്ടങ്ങളുടെയും പിന്നില്‍ മലയാളികളാണെന്ന വിവരം ഉണ്ടെങ്കിലും ഉന്നത രാഷ്ട്രീയ സ്വാധീനത്താല്‍ ഇവരെ തൊടാന്‍പോലും സാധിക്കുന്നില്ലെന്ന് എസ്.പി റാങ്കിലുള്ള പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ കെ വാര്‍ത്തയോട് വെളിപ്പെടുത്തുന്നു
ഏതാനും മാസങ്ങള്‍ക്കിടയില്‍  അതിര്‍ത്തികളില്‍ തന്നെ  നൂറോളം കഞ്ചാവുകേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പിടിയിലാകുന്നവരില്‍ ഭൂരിഭാഗവും അന്യസംസ്ഥാന തൊഴിലാളികളാണ്. പലരാലും കൈമറിഞ്ഞാണ് ഇവരില്‍ കഞ്ചാവു എത്തുന്നത്. അതുകൊണ്ട് കാര്യമായ അന്വേഷണപുരോഗതി ഇത്തരം കേസുകളില്‍ ഉണ്ടാകാറില്ലെന്നും അദ്ദേഹം പറയുന്നു.

ഇടുക്കിയില്‍ പൂര്‍ണതോതില്‍ കഞ്ചാവ് കൃഷി  ഇല്ലായ്മ ചെയ്‌തെന്ന് കഴിഞ്ഞ വര്‍ഷം എക്‌സൈസ് വകുപ്പ് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതേസമയം ആറുമാസത്തിനുള്ളില്‍ പിടികൂടിയ കഞ്ചാവുകള്‍ മുഴുവന്‍ ആന്ധ്രാപ്രദേശ്, ഒഡീഷ, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ളതാണ്. കേരളത്തില്‍ എത്തിക്കുന്ന ഇവക്ക് വന്‍ വിലയാണ് ഇടനിലക്കാര്‍ ഈടാക്കുന്നത്. ഒരു പൊതി ഇടുക്കി ഗോള്‍ഡിന് 300 രൂപയാണ് വില. സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചാണ് ഏജന്റുമാര്‍ വില്‍പ്പന നടത്തുന്നത്. ചെറുപൊതികളായാണ് വില്‍പ്പന.

രണ്ടു കിലോ കഞ്ചാവ് ചെറു പൊതികളിലാക്കി വില്‍ക്കുമ്പോള്‍ 20,000 രൂപവരെ ലഭിക്കുന്നുവെന്ന് ഏക്‌സൈസ് അധികൃതര്‍ പറയുന്നത്. അല്പം റിസ്‌കുണ്ടെങ്കിലും കുറഞ്ഞ ചെലവില്‍ കൂടുതല്‍ ലാഭം കൊയ്യുന്ന ഏര്‍പ്പാടായതിനാല്‍ ചെറുപ്പക്കാരും കൊട്ടേഷന്‍സംഘങ്ങളുമാണ് ഈ മേഖലയിലെ കണ്ണികള്‍. ഓപ്പറേഷന്‍ ഗുരുകുലത്തിന്റെ ഭാഗമായി സ്‌കൂള്‍- കോളജ് പരിസരങ്ങളിലെ കഞ്ചാവ് മാഫിയകളിലെ ചെറുമീനുകളെ പിടികൂടാന്‍ സംസ്ഥാന പൊലീസിന് സാധിച്ചിട്ടുണ്ടെങ്കിലും വമ്പന്‍ മീനുകള്‍ ഇപ്പോഴും സുസ്വാതന്ത്ര്യം വിഹരിക്കുകയാണെന്നു തന്നെയാണ് റിപ്പോര്‍ട്ടുകള്‍.

ഇടുക്കിയില്‍ കഴിഞ്ഞ രണ്ടുദിവസത്തിനിടെ പിടികൂടിയത് 18 കിലോ കഞ്ചാവാണ്. പിടിയിലായവരില്‍ കൗമാരക്കാര്‍ മുതല്‍ യുവാക്കള്‍വരെയുണ്ട്.  ചെറുതോണിയില്‍ ബുധനാഴ്ച രണ്ടുകിലോ കഞ്ചാവുമായി സ്‌കൂള്‍ വിദ്യാര്‍ഥിയെ ഇടുക്കി ആന്റി നര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു.  സ്‌കൂള്‍ ബാഗിലായിരുന്നു കടത്ത്. തുടര്‍ന്ന് വിദ്യാര്‍ഥിയെ ചോദ്യം ചെയ്തത്തില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്നുതന്നെ രാജാക്കാട്ടുതിന്ന് തമിഴ്‌നാട്ടില്‍ നിന്ന് കടത്തികൊണ്ടുവന്ന ഒരു കിലോ ഗ്രാം കഞ്ചാവുമായി എറണാകുളം സ്വദേശി പിടിയിലായിരുന്നു. കാക്കനാട് ചേന്നംവേലിമുകള്‍ നിഥിനാണ് (21) ബോഡിമെട്ട് ഫോറസ്റ്റ് ചെക്‌പോസ്റ്റില്‍ പിടിയിലായത്. സ്വന്തമായി ഉപയോഗിക്കുന്നതിന് വേണ്ടിയാണ് കഞ്ചാവ് കടത്തിയതെന്നും തമിഴ്‌നാട്ടിലെ ഒരു ഇടനിലക്കാരന്‍വഴിയാണ് കഞ്ചാവ് വാങ്ങിയതെന്നുമാണ് ഇയാൾ പൊലീസിന് നല്‍കിയ മൊഴി.

വെള്ളിയാഴ്ച്ച കുമളി വണ്ടിപ്പെരിയാര്‍ ചെക്ക് പോസ്റ്റുവഴി തിരുവനന്തപുരത്തേക്ക് കടത്താന്‍ശ്രമിച്ച 15 കിലോ കഞ്ചാവുമായി ആറംഗസംഘത്തെ വാഹനപരിശോധനക്കിടെ എക്‌സൈസ് സംഘം പിടികൂടിയിരുന്നു. പിടിയിലായവരില്‍ പലരും നേരത്തെ കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസില്‍ ശിക്ഷ അനുഭവിച്ചവരും കൊട്ടേഷന്‍ സംഘാംഗങ്ങളുമായിരുന്നു.  മൂന്നു ദിവസത്തിനുള്ളില്‍ ചെക്‌പോസ്റ്റുവഴി കടത്താന്‍ ശ്രമിച്ച 26 കിലോ കഞ്ചാവാണ് എക്‌സൈസ് സംഘം പിടികൂടിയത്.

ഹൈറേഞ്ചില്‍ മുരിക്കാശ്ശേരി, വെള്ളത്തൂവല്‍, ശാന്തന്‍പാറ, ദേവികുളം, രാജാക്കാട്, അടിമാലി തുടങ്ങിയ മേഖലകളിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഇടുക്കി ഗോള്‍ഡെന്ന പേരില്‍ കഞ്ചാവ് വിറ്റഴിക്കപ്പെടുന്നത്. ലോറേഞ്ചായ തൊടുപുഴ കേന്ദ്രീകരിച്ചും കച്ചവടം പൊടിപൊടിക്കുന്നുണ്ട്. അഷിക് അബുവിന്റെ ഇടുക്കി ഗോള്‍ഡെന്ന സിനിമ പുറത്തിറങ്ങിയ ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിയായി ഇടുക്കി ഗോള്‍ഡിനായി എത്തുന്ന ആവശ്യക്കാര്‍ ഏറെയെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് കിട്ടിയ വിവരം. ഇടുക്കിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം പലരും ഇടുക്കി ഗോള്‍ഡിനായി ഹൈറേഞ്ചിലേക്കെത്തുകയാണ്. ഇവര്‍ക്ക് ചില വ്യാജ ടൂറിസ്റ്റ് ഗൈഡുകളുടെ സഹായവും ഉണ്ട്.  ഇത്തരത്തില്‍ ഇടുക്കി ഗോള്‍ഡ് പുകക്കാനെത്തിയ എറണാകുളത്തെ പ്രമുഖ കോളജിലെ വിദ്യാര്‍ഥികളെ ചൊവ്വാഴ്ച തൊടുപുഴയിലെ ഒരു ലോഡ്ജില്‍ പൊലീസ് കൈയോടെ പിടികൂടിയിരുന്നു.

ചെക്‌പോസ്റ്റുകളില്‍ കര്‍ശന പരിശോധനവരുന്നതോടെ കാല്‍നടയായും കടത്ത് വ്യാപകമാണ്.മാര്‍ച്ചില്‍ കുമളി ചെക്‌പോസ്റ്റുവഴി കാല്‍നടയായി കഞ്ചാവ് കടത്തിയ രണ്ടുപേരെ പിടികൂടിയിരുന്നു. എന്നാല്‍ കഞ്ചാവു കേസില്‍ പിടിയിലാകുന്ന ഭൂരിഭാഗം പേരും പൊടിയും തട്ടി കോടതിയില്‍ നിന്ന് ഊരിപോരുകയാണ് പതിവ്. ചുരുക്കം ചിലര്‍ മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്. ഒരു കിലോക്ക് താഴെ മാത്രമാണ് കഞ്ചാവ് പിടിക്കുന്നതെങ്കില്‍ ആറുമാസം തടവും ചെറിയ പിഴയുമാണ് ശിക്ഷ. ഇങ്ങനെ പിടിയിലാകുന്നവര്‍ക്ക് എളുപ്പം ജാമ്യം കിട്ടും. കഞ്ചാവ് കൂടുതല്‍ കൈവശം വെച്ചാല്‍ 10 മുതല്‍ 20 വര്‍ഷം വരെ തടവ് കിട്ടും. ലക്ഷങ്ങളുടെയും കോടികളുടെയും ഇടപാടാണെങ്കില്‍ രാഷ്ട്രീയകാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് വന്‍ തുക കോഴവാങ്ങി  പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കും. പിടിച്ച കഞ്ചാവില്‍ പകുതി മാത്രം കോടതിയില്‍ ഹാജരാക്കി പ്രതികള്‍ ഓടി രക്ഷപ്പെട്ടെന്നും കാട്ടി ഫയല്‍ ക്ലോസ് ചെയ്യുകയാണ് പതിവ്.  തൊണ്ടിമുതല്‍ കോടതിയില്‍ ഹാജരാക്കുന്നതോടെ അന്വേഷണവും അവിടെ തീരുന്നു. റെയിഡുകളോ ചോദ്യംചെയ്യലുകളോ ഉണ്ടാകാറില്ല. പലരേയും പിടികിട്ടാപ്പുള്ളികളായി മുദ്രകുത്തി ഫയല്‍ സ്റ്റേഷന്റെ ഒരു മൂലയിലലേക്ക് ഇടുകയാണ് പതിവ്. ഇത്തരത്തില്‍  നൂറുകണക്കിന് ഫയലുകളാണ് പൊടിയും മാറാലയും പിടിച്ച് സംസ്ഥാനത്തിന്റെ വിവിധ നര്‍കോട്ടിക്, എക്‌സൈസ് ഓഫീസുകളില്‍ കെട്ടികിടക്കുന്നത്.
'ഇടുക്കി ഗോള്‍ഡില്‍' പുകഞ്ഞ് കേരളം

Keywords: Ganja, Idukki, Check Post, Kerala, Idukki Gold, Court, Student, Ganja usage increases.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia