Solar Eclipse | ഭാഗിക സൂര്യഗ്രഹണം: ദുബൈയിലെ പള്ളികളില്‍ പ്രത്യേക നമസ്‌കാരം; കുവൈതിൽ സ്‌കൂളുകള്‍ക്ക് അവധി
Oct 25, 2022, 11:20 IST
കുവൈത് സിറ്റി: (www.kvartha.com) യുഎഇയില്‍ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാവുന്നതിനാല്‍ ദുബൈയിലെ പള്ളികളില്‍ പ്രത്യേക നമസ്‌കാരം നടക്കും. ചൊവ്വാഴ്ച വൈകുന്നേരം അസര്‍ നമസ്‌കാരത്തിന് ശേഷമായിരിക്കും ഗ്രഹണ നമസ്‌കാരം നടക്കുകയെന്ന് ദുബൈ ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപാര്‍ട്‌മെന്റ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
ഈ വര്‍ഷത്തെ അവസാന സൂര്യ ഗ്രഹണം യുഎഇയില്‍ രണ്ട് മണിക്കൂര്‍ നീണ്ടുനില്‍ക്കും. യൂറോപിന്റെ പല ഭാഗങ്ങള്‍, ഏഷ്യ, നോര്‍ത് ആഫ്രിക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇ സമയം ഉച്ചയ്ക്ക് 2.42ന് ആരംഭിച്ച് 4.54ഓടെ ഗ്രഹണം അവസാനിക്കുമെന്ന് എമിറേറ്റ്സ് അസ്ട്രോനമി സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ പറഞ്ഞു. ഉച്ചയ്ക്ക് ശേഷം 3.52ന് ആയിരിക്കും പൂര്‍ണതോതില്‍ ദൃശ്യമാകുക. 2023 ഏപ്രില്‍ 20നാണ് അടുത്ത സൂര്യഗ്രഹണം സംഭവിക്കുക.
ശരിയായ നേത്ര സംരക്ഷണ സംവിധാനങ്ങളില്ലാതെ സൂര്യഗ്രഹണം നിരീക്ഷിക്കരുതെന്നും ഇത് കാഴ്ചയെ ബാധിച്ചേക്കാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുന്നതിനെ തുടര്‍ന്ന് കുവൈതില്‍ സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച (ഒക്ടോബര്‍ 25) അവധി പ്രഖ്യാപിച്ചു. കുവൈതില്‍ ഉച്ചയ്ക്ക് 1:20ന് ആരംഭിക്കുന്ന ഗ്രഹണം 3:44ന് അവസാനിക്കുമെന്ന് കുവൈത് ജ്യോതിശാസ്ത്രജ്ഞന്‍ അദെല്‍ അല്‍ സാദൂന്‍ അറിയിച്ചു. സര്‍കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു.
കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെടുത്തതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഗ്രഹണത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് നേരിട്ട് സൂര്യരശ്മികള്‍ ഏല്‍കരുതെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണിത്. വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കും അനുയോജ്യമായ പഠന അന്തരീക്ഷത്തിനുമായി വേണ്ട എല്ലാ നടപടികളും സ്വീകരിക്കുന്നത് മന്ത്രാലയം ഉറപ്പാക്കാറുണ്ട്. അവധിക്ക് ശേഷം സ്‌കൂളുകള്‍ ബുധനാഴ്ച തുറന്ന് പ്രവര്‍ത്തിക്കും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.