SWISS-TOWER 24/07/2023

മിനാ ദുരന്തം; മരണസംഖ്യ 310 എന്ന് സൗദി സിവില്‍ ഡിഫന്‍സ്

 


ADVERTISEMENT

മക്ക: (www.kvartha.com 24.09.2015) ബലിപെരുന്നാള്‍ ദിനത്തില്‍ മിനായില്‍ ഹജ്ജ് കര്‍മത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 310 ആയി. 450 ഓളം പേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റവരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. മിനായിലെ ജംറയില്‍ കല്ലേറ് കര്‍മ്മത്തിനിടെ സൗദിസമയം വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. 204 ാം നമ്പര്‍ സ്ട്രീറ്റിന് ജംറയിലേക്കുള്ള പാലത്തിനടുത്തുവച്ചാണ് തിക്കും തിരക്കുമുണ്ടായത്. രക്ഷാപ്രവര്‍ത്തനം നടന്നുവരുകയാണ്.

ഇന്ത്യന്‍ ഹാജിമാര്‍ കല്ലേറു നടത്തുന്ന സമയത്തല്ല അപകടം നടന്നത്. മലയാളികള്‍ ആരും ഇതുവരെ അപകടത്തില്‍ പെട്ടതായി റിപ്പോര്‍ട്ടില്ല. അതേ സമയം 13 ഇന്ത്യക്കാര്‍ ദുരന്തത്തില്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ലക്ഷദ്വീപില്‍ നിന്നുള്ള ഒരാള്‍ അപകടത്തില്‍പ്പെട്ടതായും സൂചനയുണ്ട്.

ജംറയില്‍ കല്ലേറ് കര്‍മ്മത്തിനിടെ നാല് വര്‍ഷം മുമ്പുവരെ അപകടങ്ങള്‍ പതിവായിരുന്നു. കനത്ത സുരക്ഷാക്രമീകരണങ്ങളും ഓരോ രാജ്യക്കാര്‍ക്കുമായി കല്ലേറുകര്‍മ്മം നിര്‍വഹിക്കാന്‍ സമയം അനുവദിച്ചും തിരക്ക് നിയന്ത്രിച്ചതിനാല്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ അപകടങ്ങള്‍ ഒഴിവാക്കാന്‍ പരമാവധി കഴിഞ്ഞിരുന്നു. അപകടത്തെക്കുറിച്ച് സൗദി രാജാവ് അന്വേഷണത്തിന് ഉത്തരവിട്ടു.

ബലി പെരുനാള്‍ ആഘോഷങ്ങള്‍ക്കായി ഹജ് തീര്‍ഥാടകര്‍ വ്യാഴാഴ്ച പുലര്‍ച്ചെയോടെ മിനായിലെത്തിയിരുന്നു. ഇവിടെ നടന്ന കല്ലേറ് കര്‍മത്തിനിടെയാണ് തിക്കും തിരക്കുമുണ്ടായത്. തിരക്ക് നിയന്ത്രിക്കുന്നതിനായി നല്‍കിയ നിര്‍ദേശങ്ങള്‍ ഹജ് തീര്‍ഥാടകര്‍ അവഗണിച്ചതാണ് അപകടത്തിന് വഴിതെളിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പരിക്കേറ്റവരെ നാല് ആശുപത്രികളിലായിട്ടാണ്  പ്രവേശിപ്പിച്ചിരിക്കുന്നത്. മക്ക നഗരത്തിലെ ആശുപത്രിയിലേക്ക് ഹെലിക്കോപ്ടര്‍ ഉപയോഗിച്ചും പരിക്കേറ്റവരെ എത്തിക്കുന്നുണ്ട്. അപകടം നടന്നതിന് പിന്നാലെ നിയന്ത്രണം ഏറ്റെടുത്ത സിവില്‍ ഡിഫന്‍സ് ടീം തിക്കും തിരക്കുമുണ്ടായിടത്തുനിന്ന് സുരക്ഷിത പാതയിലൂടെ തീര്‍ഥാടകരെ മുന്നോട്ട് നയിച്ചു.

ഹജ്ജ് കര്‍മ്മത്തിനായി ഇത്തവണ മിനായില്‍ എത്തിയത് 20 ലക്ഷം പേരാണ്. ഇന്ത്യയില്‍ നിന്ന് മാത്രം 65,000 ത്തോളം പേരാണ് ഹജ്ജിനെത്തിയിട്ടുള്ളത്. ഏതാനും ദിവസം മുമ്പാണ് മക്കയില്‍ ക്രെയിന്‍ തകര്‍ന്നു വീണ് നിരവധി പേര്‍ മരിച്ചത്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 220 ആംബുലന്‍സുകളും 4,000ല്‍ അധികം രക്ഷാപ്രവര്‍ത്തകരെയും നിയോഗിച്ചിട്ടുണ്ട്. ഹജ് തീര്‍ഥാടകര്‍ക്കു പരമ്പരാഗതമായി താല്‍ക്കാലിക വാസസ്ഥലമൊരുക്കുന്നത് മിനായിലാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ് തിക്കും തിരക്കും ഉണ്ടായ സ്ഥലത്ത് താമസിച്ചിരുന്നത് എന്നതിനാല്‍ മരിച്ചവരിലേറെയും ഇവിടങ്ങളില്‍നിന്നുള്ളവരാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, ഹജ് കര്‍മങ്ങള്‍ തടസം കൂടാതെ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.


കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ ഹജ് കര്‍മത്തോട് അനുബന്ധിച്ചുണ്ടാകുന്ന രണ്ടാമത്തെ വലിയ അപകടമാണിത്. കഴിഞ്ഞയാഴ്ച മക്കയില്‍ ക്രെയിന്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ 107ല്‍ അധികം പേര്‍ മരിച്ചിരുന്നു. വിവരങ്ങളറിയുന്നതിന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഹെല്‍പ്‌ലൈന്‍ നമ്പര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

വിവരങ്ങള്‍ക്ക് വിളിക്കാനുള്ള നമ്പര്‍: 00966125458000, 00966125496000

മിനാ ദുരന്തം; മരണസംഖ്യ 310 എന്ന് സൗദി സിവില്‍ ഡിഫന്‍സ്

Also Read:
ദീപപ്രഭ വിതറി സാര്‍വ്വജനിക ഗണേശോത്സവത്തിന് സമാപനം
Keywords:  More than 310 dead in crush near Mecca during hajj pilgrimage,Injured, Hospital, Ambulance, Report, Gulf, Featured, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia