Kuwait fire | കുവൈറ്റിലെ തീപ്പിടുത്തതിൽ മറ്റൊരു കണ്ണൂർ സ്വദേശിയുടെ മരണവും സ്ഥിരീകരിച്ചു


ജനുവരിയിൽ നാട്ടിൽ വന്നു മടങ്ങിയതായിരുന്നു
കണ്ണൂർ: (KVARTHA) കുവൈറ്റിലുണ്ടായ തീപ്പിടുത്ത ദുരന്തത്തിൽ മരിച്ചവരിൽ മറ്റൊരു കണ്ണൂർ സ്വദേശിയുടെ മരണവും സ്ഥിരീകരിച്ചു. ശ്രീകണ്ഠാപുരംവയക്കര സ്വദേശി നിധിൻ (26) ആണ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു.
മൂന്ന് വർഷമായി കുവൈറ്റിലാണ് നിധിൻ. ജനുവരിയിൽ നാട്ടിൽ വന്നു മടങ്ങിയതായിരുന്നു. നേരത്തെ, കോട്ടയം സ്വദേശി ഷിബു വർഗീസും ചാവക്കാട് സ്വദേശി ബിനോയും മരിച്ചതായി സ്ഥിരീകരിച്ചിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ.
ദുരന്തത്തിൽ 24 മലയാളികൾ മരിച്ചതായി സ്ഥിരീകരിച്ചതായും ഇവരിൽ 15 പേരെ തിരിച്ചറിഞ്ഞതായും നോർക്ക ഉദ്യോഗസ്ഥർ അറിയിച്ചു. ധർമ്മടം കോർനേഷൻ സ്‌കൂളിന് സമീപത്തെ വാഴയിൽ ഹൗസിൽ വിശ്വാസ് കൃഷ്‌ണൻ (36) ആണ് മരിച്ച മറ്റൊരു കണ്ണൂരുകാരൻ.
ജീവൻ നഷ്ടപ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനായി ഇന്ത്യൻ വ്യോമസേനയുടെ സി-130ജെ സൂപ്പർ ഹെർക്കുലീസ് വിമാനം ഡൽഹിക്കടുത്തുള്ള ഹിന്ദൻ എയർബേസിൽ തയ്യാറാക്കി വെച്ചിട്ടുണ്ടെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ വ്യക്തമാക്കി.