SWISS-TOWER 24/07/2023

കവര്‍ച്ചയ്ക്കിടെ ഇന്ത്യന്‍ ദമ്പതികളെ കുത്തികൊലപ്പെടുത്തി; പ്രതിയായ പാക്ക് സ്വദേശിയെ ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി

 


ADVERTISEMENT

ദുബൈ: (www.kvartha.com 22.10.2020) കവര്‍ച്ചയ്ക്കിടെ ഇന്ത്യന്‍ ദമ്പതികളെ ക്രൂരമായി കുത്തികൊലപ്പെടുത്തുകയും 18കാരിയായ ദമ്പതികളുടെ മകളെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ പ്രതിയായ പാക്ക് സ്വദേശിയെ ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. 24 കാരനായ പ്രതിക്കെതിരെ കൊലപാതകം ഉള്‍പ്പെടെ നിരവധി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ദുബൈ പ്രാഥമിക കോടതിയിലാണ് ഈ വര്‍ഷം ജൂണില്‍ അറേബ്യന്‍ റാഞ്ചസ് മിറാഡറിലെ വില്ലയില്‍ നടന്ന ക്രൂരമായ കൊലപാതകത്തിന്റെ വിചാരണ നടക്കുന്നത്. 

കൊലക്കുറ്റത്തിന് പുറമേ കൊലപാതക ശ്രമം, അതിക്രമിച്ച് കടക്കുക, മോഷണം തുടങ്ങിയ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. ഗുജറാത്ത് സ്വദേശികളായ ഹിരന്‍ ആദിയ (48), വിധി ആദിയ(40) എന്നീ ദമ്പതികളാണ് മരിച്ചത്. ഷാര്‍ജയില്‍ ബിസിനസ് നടത്തി വരികയായിരുന്നു മരിച്ച ദമ്പതികള്‍. കവര്‍ച്ചയ്ക്കിടെ ഇന്ത്യന്‍ ദമ്പതികളെ കുത്തികൊലപ്പെടുത്തി; പ്രതിയായ പാക്ക് സ്വദേശിയെ ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി
Aster mims 04/11/2022
വീട്ടിലെ ചില അറ്റകുറ്റപ്പണികള്‍ക്കായി എത്തിയിരുന്ന പ്രതി, ദമ്പതികളുമായി നേരത്തെതന്നെ പരിചയപ്പെട്ടിരുന്നു. കൊലപാതകം നടന്ന ദിവസം ജൂണ്‍ 17ന് മതിലിന് മുകളിലൂടെ ചാടി ബാല്‍ക്കണിയിലൂടെയാണ് പ്രതി വീടിനുള്ളിലേക്ക് പ്രവേശിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറയുന്നു. പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇയാള്‍ വില്ലയില്‍ എത്തിയത്. 18, 13 വയസ്സുള്ള രണ്ട് പെണ്‍മക്കളങ്ങുന്ന കുടുംബം ഈ സമയം നല്ല ഉറക്കത്തിലായിരുന്നു.

ആദ്യത്തെ പരിശോധനയില്‍ 2000 ദിര്‍ഹമുള്ള പഴ്‌സ് വീടിനുള്ളില്‍ നിന്ന് ലഭിച്ചു. തുടര്‍ന്ന് മുകളിലെ നിലയിലായിരുന്ന ദമ്പതികളുടെ മുറിയില്‍ പ്രവേശിച്ച് വിലപിടിപ്പുള്ള വസ്തുക്കള്‍ തിരയുന്നതിനിടയില്‍ ഹിരന്‍ ആദിയ ഉണര്‍ന്ന് നിലവിളിച്ചു. ഇതോടെ പ്രതി ഇരുവരെയും ആക്രമിക്കുകയായിരുന്നു. പലതവണ കുത്തിയായിരുന്നു കൊലപാതകം നടത്തിയത്. നിലവിളി കേട്ടെത്തിയ 18 വയസ്സുള്ള മകളാണ് രക്തത്തില്‍ കുളിച്ച നിലയില്‍ മാതാപിതാക്കളെ കണ്ടത്. അലാറാം മുഴക്കാനും പൊലീസിനെ അറിയിക്കാനും ശ്രമിച്ചപ്പോള്‍ പ്രതി കുട്ടിയെ ആക്രമിക്കുകയും ഇവരുടെ കഴുത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തു.

വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. വില്ലയുടെ സമീപത്ത് നിന്നും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തി. ഇതിലെ വിരലടയാളമാണ് പ്രതിയെ കണ്ടെത്താന്‍ സഹായിച്ചത്. വില്ലയില്‍നിന്നും മോഷ്ടിച്ച ആഭരണങ്ങളും പിന്നീട് കണ്ടെത്തിയിരുന്നു. കൃത്യത്തിനുശേഷം ഷാര്‍ജയിലേക്ക് കടന്ന ഇയാള അവിടെ വച്ച് പിടികൂടുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. മോഷണമായിരുന്നു ലക്ഷ്യമെന്നും ഇയാള്‍ പറഞ്ഞു.

Keywords:  Chilling details of Dubai villa death of Indian couple revealed, Dubai, News, Attack, Dead, Daughters, Injured, Police, Court, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia