അബൂദബിയില്‍ സ്വകാര്യ സ്‌കൂളുകളില്‍ അടുത്ത ആഴ്ച മുതല്‍ നേരിട്ടുള്ള പഠനം; കോവിഡ് പരിശോധനയും കര്‍ശനമാക്കുന്നു
Apr 7, 2022, 17:24 IST
അബൂദബി: (www.kvartha.com 06.04.2022) നൂറുശതമാനം വിദ്യാര്‍ഥികളുമായി സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തനമാരംഭിക്കുന്നതോടെ അബൂദബിയില്‍ കോവിഡ് പരിശോധനയും കര്‍ശനമാക്കുകയാണ്. അബൂദബിയിലെ സ്വകാര്യസ്‌കൂളുകളില്‍ അടുത്തയാഴ്ച മുതല്‍ നേരിട്ടുള്ള പഠനം തുടങ്ങുമെന്ന് വിദ്യാഭ്യാസ വിജ്ഞാനവകുപ്പ് അറിയിച്ചിരുന്നു.
ആദ്യദിനം ക്ലാസില്‍ പ്രവേശിക്കുന്നതിന് 96 മണിക്കൂറിനകം ലഭിച്ച കോവിഡ് നെഗറ്റീവ് ഫലം വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധമാണ്. കൃത്യമായ ഇടവേളകളിലുള്ള കോവിഡ് പരിശോധന വാക്‌സിനെടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും ഒരുപോലെ നിര്‍ബന്ധമാണെന്ന് അബൂദബി എജ്യുകേഷന്‍ ആന്‍ഡ് നോളജ് ഡിപാര്‍ട്മെന്റ് വ്യക്തമാക്കി. അതേസമയം ആരോഗ്യപരമായ വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ഥികള്‍ക്കും കോവിഡ് ലക്ഷണങ്ങളുള്ളവര്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാന്‍ അനുമതിയുണ്ട്.
ക്ലാസിനുള്ളിലും സാമൂഹിക അകലം പാലിക്കണമെന്ന വ്യവസ്ഥയില്‍ ഇളവ് ഏര്‍പെടുത്തിയിട്ടുണ്ട്. മുഖാവരണം നിര്‍ബന്ധമാണ്. കോവിഡ് ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയ അധ്യാപകരും അനധ്യാപകരും ആദ്യദിനവും ഏഴാം ദിനവും പരിശോധന നടത്തണം. ഇതിനിടയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായാലും പരിശോധന നിര്‍ബന്ധമാണ്. അഡെക് പ്രതിനിധികള്‍ സ്‌കൂളുകളില്‍ പരിശോധനകള്‍ തുടരും.
വാക്‌സിനെടുക്കാത്ത 16 വയസ്സിനുമുകളിലുള്ള വിദ്യാര്‍ഥികള്‍ എല്ലാ ആഴ്ചയും പി സി ആര്‍ പരിശോധന നടത്തണമെന്നും അറിയിച്ചിട്ടുണ്ട്. വാക്‌സിനെടുത്ത 16 വയസ്സിന് മുകളിലുള്ളവര്‍ രണ്ടാഴ്ച കൂടുമ്പോള്‍ പരിശോധന നടത്തണം. അല്‍ ഹൊസന്‍ ഗ്രീന്‍ പാസ് ഉറപ്പാക്കണം. മെഡികല്‍ ഇളവുകള്‍ ഉള്ളവര്‍ക്കും ഇതേവ്യവസ്ഥകള്‍ ബാധകമാണ്. 16 വയസ്സിന് താഴെയുള്ള വിദ്യാര്‍ഥികള്‍ 30 ദിവസത്തിനിടയില്‍ പരിശോധന നടത്തണം.
സേഹ കേന്ദ്രങ്ങളില്‍ പരിശോധന സൗജന്യമാണ്. ഇതിനായുള്ള സമയക്രമം രക്ഷിതാക്കള്‍ മുന്‍കൂട്ടി അന്വേഷിച്ചുറപ്പാക്കണം. 12 വയസ്സിന് താഴെയുള്ളവര്‍ക്ക് സൗജന്യ ഉമിനീര്‍ പരിശോധന മതിയാകും. പരിശോധനാ കേന്ദ്രങ്ങളുടെ വിവരം അഡെക് വെബ്‌സൈറ്റില്‍ ലഭ്യമാണ്. സ്‌കൂളുകളില്‍ സന്ദര്‍ശനത്തിന് എത്തുന്നവര്‍ക്കും നെഗറ്റീവ് ഫലം നിര്‍ബന്ധമാണ്. വാക്‌സിനെടുക്കാത്തവര്‍ 48 മണിക്കൂറിനകം ലഭിച്ച പരിശോധനാഫലം ഹാജരാക്കണം.
Keywords: All pupils in Abu Dhabi private schools return to in-person classes next week, Abu Dhabi, News, Students, Education, COVID-19, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.