Books | 62 സ്ത്രീകളുടെ 62 പുസ്തകങ്ങൾ; ഷാർജയിൽ മലയാള ഭാഷക്കിത് ചരിത്ര മുഹൂർത്തം


● പെണ്ണില്ലം എഴുത്തിടം എന്ന കൂട്ടായ്മയുടെ പദ്ധതിയാണിത്.
● കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകളാണ് പുസ്തകങ്ങൾ എഴുതിയത്.
● ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പുസ്തകങ്ങൾ പ്രകാശനം ചെയ്തു
ഖാസിം ഉടുമ്പുന്തല
ശാർജ: (KVARTHA) കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള 62 സ്ത്രീകളുടെ 62 പുസ്തകങ്ങൾ ഒരുമിച്ച് പ്രകാശനം ചെയ്യപ്പെടുക എന്ന അത്യപൂർവ നിമിഷത്തിനാണു കഴിഞ്ഞ ദിവസം ശാർജ അന്താരാഷ്ട്ര പുസ്തകോത്സവം സാക്ഷിയായത്. പെണ്ണില്ലം എഴുത്തിടം എന്ന കൂട്ടായ്മയുടെ കീഴിലാണ് കേരളമഖിലമുള്ള പ്രതിഭാശാലികളായ ഒരു കൂട്ടം വനിതാ എഴുത്തുകാരുടെ സർഗ സൃഷ്ടികൾ ഐക്യ അറബ് എമിറേറ്റിൻ്റെ മണ്ണിൽ പ്രകാശിതമായത്.
62 പേരിൽ 27 പേരും പ്രകാശന ചടങ്ങിനായി എത്തിയിരുന്നു. ചരിത്ര നിമിഷങ്ങളിൽ ഏറെ സന്തോഷമുണ്ടെങ്കിലും നാട്ടിൽനിന്ന് യുഎഇയിലെത്താൻ സാധിക്കാത്ത മറ്റു അംഗങ്ങളുടെ അസാന്നിധ്യത്തിലെ വിഷമം പങ്കുവെക്കാനും ഇവർ മറന്നില്ല. പെണ്ണില്ലം എഴുത്തിടം പബ്ലിക്കേഷൻസ് എന്ന പേരിൽ പുസ്തക പ്രകാശന രംഗത്തേക്ക് ചുവടുവെക്കുന്ന സംഘടന അംഗങ്ങളായ 62 വനിതകളുടെ 62 പുസ്തകങ്ങളാണ് ഒന്നിച്ചു ഒരേ വേദിയിൽ പ്രകാശിതമായത്.
മലയാള സാഹിത്യ മേഖലയിൽതന്നെ ഇത്തരം ഒരു ഉദ്യമം ആദ്യമായാണ് നടന്നതെന്ന് ഏറെ അഭിമാനത്തോടെയാണ് ഭാരവാഹികൾ അറിയിച്ചത്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്നുമായി എൺപതോളം വനിതകളാണ് പെണ്ണില്ലം എഴുത്തിടം കൂട്ടായ്മയിലുള്ളത്. കണ്ണൂർ ആസ്ഥാനമാക്കിയുള്ള സംഘടനയുടെ സെക്രട്ടറി രാജി അരവിന്ദും പ്രസിഡന്റ് അനിത ദേവിയുമാണ്. ഇവരുൾപ്പെടെയുള്ള ഏഴംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയാണ് 'പെണ്ണില്ലം എഴുത്തിട'ത്തെ നിയന്ത്രിക്കുന്നത്.
പെണ്ണില്ലം എഴുത്തിടം ഇറക്കിയ ആദ്യ പുസ്തകം കേരളത്തിലെ നാൽപ്പത് വനിത എഴുത്തുകാരുടെ കവിതകളും ആത്മാനുഭവങ്ങളും ഉൾപ്പെടുത്തിയതായിരുന്നു. തുടർന്ന് 71 ദിവസത്തിനുള്ളിൽ പ്രണയദിനത്തിലും വനിതാ ദിനത്തിലുമായി അംഗങ്ങളുടെ രചനകൾ ഉൾപ്പെടുത്തി രണ്ട് സമാഹാരങ്ങൾ കൂടി പുറത്തിറക്കിക്കൊണ്ട് എഴുത്തിടത്തിൽ ചുവടുറപ്പിക്കുകയായിരുന്നു പെണ്ണില്ലം.
ഡിസംബർ 29ന് സംഘടനയുടെ ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് 62 പുസ്തകങ്ങളുടെ നാട്ടിലെ പ്രകാശനവും പെണ്ണില്ലം വാർഷികപ്പതിപ്പിൻ്റെ പ്രകാശനവും നടത്തപ്പെടുമെന്നും ഭാരവാഹികൾ അറിയിച്ചു.
#MalayalamLiterature #WomenAuthors #Kerala #Sharjah #BookFair #Publishing #India