HC Verdict | സുപ്രധാന വിധി: ബലാത്സംഗത്തിന് സഹായിച്ച സ്ത്രീക്കെതിരെ കൂട്ടബലാത്സംഗത്തിന് കേസെടുക്കാമെന്ന് ഹൈകോടതി
Feb 14, 2023, 11:01 IST
ADVERTISEMENT
ലക്‌നൗ: (www.kvartha.com) ഒരു സ്ത്രീക്ക് ബലാത്സംഗ കുറ്റം ചെയ്യാൻ കഴിയില്ല എന്നതിൽ സംശയമില്ലെന്നും എന്നാൽ ബലാത്സംഗം ചെയ്യുന്നവർക്ക് സൗകര്യമൊരുക്കിയാൽ കൂട്ടബലാത്സംഗത്തിന് അവർക്കെതിരെ കേസെടുക്കാമെന്നും അലഹബാദ് ഹൈകോടതി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) സെക്ഷൻ 376 ഡി പ്രകാരം 'കൂട്ടബലാത്സംഗം' എന്ന കുറ്റത്തിന് സ്ത്രീയെ പ്രോസിക്യൂട്ട് ചെയ്യാമെന്ന് ജസ്റ്റിസ് ശേഖർ കുമാർ യാദവിന്റെ ബെഞ്ച് നിരീക്ഷിച്ചു. സിദ്ധാർഥ് നഗർ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്‌ജ് പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് സുനിത പാണ്ഡെ എന്ന യുവതി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്.
ബലാത്സംഗവുമായി ബന്ധപ്പെട്ട വകുപ്പുകളിലെ ഭേദഗതി ചെയ്ത നിയമങ്ങൾ പ്രകാരം കൂട്ടബലാത്സംഗത്തിന് ഒരു സ്ത്രീയെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ലെന്ന വാദം ശരിയല്ലെന്ന് കോടതി പറഞ്ഞു. സ്ത്രീക്ക് ബലാത്സംഗം ചെയ്യാൻ കഴിയില്ലെന്ന് ഐപിസി 375-ാം വകുപ്പിലെ അവ്യക്തമായ ഭാഷയിൽ നിന്ന് വ്യക്തമാണെങ്കിലും, ബലാത്സംഗം ഒരു പുരുഷന് മാത്രമേ ചെയ്യാൻ കഴിയൂവെന്നും സ്ത്രീക്കല്ലെന്നും വകുപ്പ് പ്രത്യേകം പറയുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ ഐപിസിയുടെ സെക്ഷൻ 376ഡി (കൂട്ടബലാത്സംഗം) യുടെ കാര്യത്തിൽ ഇത് അങ്ങനെയല്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
2015 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2015 ജൂലൈയിൽ 15 വയസുള്ള തന്റെ മകളെ അജ്ഞാതർ വശീകരിച്ച് കൂട്ടിക്കൊണ്ട് പോയെന്നും ബലാത്സംഗം ചെയ്തതായും ആരോപിച്ച് പിതാവ് നൽകിയ കേസിലാണ് വിഷയം ഇപ്പോൾ ഹൈകോടതിയിലെത്തിയത്.
Keywords: News,National,India,Lucknow,Molestation,High Court,Crime,Top-Headlines,Judiciary,Judge,Justice,Case,Woman facilitating assault can be prosecuted for 'gang assault': Allahabad HC.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

