Arrested | വര്‍ക്കലയില്‍ കല്യാണ വീട്ടിലെ കയ്യാങ്കളി കലാശിച്ചത് കൊലപാതകത്തില്‍; മകളുടെ വിവാഹ തലേന്ന് പിതാവ് അടിയേറ്റ് മരിച്ചു; അയല്‍വാസികള്‍ പിടിയില്‍
Jun 28, 2023, 10:42 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) വര്‍ക്കലയില്‍ കല്യാണ വീട്ടിലെ കയ്യാങ്കളി കലാശിച്ചത് കൊലപാതകത്തില്‍. മകളുടെ വിവാഹ തലേന്ന് പിതാവ് അടിയേറ്റ് മരിച്ചു. വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയില്‍ രാജു (61) ആണ് കൊല്ലപ്പെട്ടത്. ശിവഗിരിയില്‍വെച്ച് മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് രാജു കൊല്ലപ്പെടുന്നത്. സംഭവുമായി ബന്ധപ്പെട്ട് അയല്‍വാസികളായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തില്‍ അയല്‍വാസികളായ ജിഷ്ണു, ജിജിന്, ശ്യം, മനു എന്നിവരുള്‍പെട്ട നാലുപേരെ വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുത്തു.
വര്‍ക്കല പൊലീസ് പറയുന്നത്: കൊല്ലപ്പെട്ട രാജു ഗള്‍ഫില്‍ നിന്ന് മടങ്ങിവന്നശേഷം നാട്ടില്‍ ഓടോ റിക്ഷ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. വിവാഹ തലേദിവസമായ ചൊവ്വാഴ്ച രാത്രി ഏകദേശം ഒരു മണിയോടുകൂടി പെണ്‍കുട്ടിയുടെ സുഹൃത്തായിരുന്ന ജിഷ്ണു സഹോദരന് ജിജിന് എന്നിവരുള്‍പെട്ട നാലംഗ സംഘമാണ് വിവാഹ വീട്ടിലെത്തി ബഹളംവെച്ചത്. വിവാഹ തലേന്നത്തെ ആഘോഷ പാര്‍ടി തീര്‍ന്നതിന് പിന്നാലെയാണ് സംഘം എത്തിയത്. കാറില്‍ ഉച്ചത്തില്‍ പാട്ട് വെച്ച് ആദ്യം ബഹളം ഉണ്ടാക്കി. പിന്നീട് വീട്ടിലേക്കെത്തി.
വധുവായ ശ്രീലക്ഷ്മിയും ജിഷ്ണുവും തമ്മില്‍ നേരത്തെ അടുപ്പത്തിലായിരുന്നു. എന്നാല്‍ പിന്നീട് ഈ അടുപ്പം പെണ്‍കുട്ടി അവസാനിപ്പിച്ചിരുന്നു. അപ്രതീക്ഷിതമായാണ് ജിഷ്ണുവും സഹോദരനും വിവാഹ വീട്ടിലെത്തുന്നത്. ബഹളം വെച്ചതോടെ ശ്രീലക്ഷ്മിയുടെ പിതാവ് ഇവരെ തടഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. വാക്കേറ്റത്തിനിടെ പ്രതികളിലൊരാള്‍ മണ്‍വെട്ടി കൊണ്ട് രാജുവിനെ വെട്ടുകയും കത്തികൊണ്ട് കുത്തുകുമായിരുന്നു.
ആക്രമണത്തിനുശേഷം ഓടി രക്ഷപ്പെട്ട പ്രതികളെ പ്രദേശവാസികള്‍ ഓടിച്ചിട്ട് പിടികൂടി. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അനുമാനം. പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.
Keywords: News, Kerala, Kerala-News, Crime, Crime-News, Varkala, Youths, Arrested, Killed, Bride, Father, Varkala: Four youths arrested for killing bride's father.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

