Arrest | കണ്ണൂരിൽ ബേക്കറി ഉടമയെ തട്ടി കൊണ്ടുപോയി ഒൻപതു ലക്ഷം കൊളളയടിച്ചെന്ന കേസിൽ കാസർകോട് സ്വദേശികൾ ഉൾപ്പെടെ മൂന്ന് പേർ റിമാൻഡിൽ


● പൊലീസ് അന്വേഷണത്തിൽ പ്രതികൾ പിടികൂടി.
● കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കണ്ണൂർ: (KVARTHA) ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി ലക്ഷങ്ങൾ കവർന്നെന്ന കേസിൽ രണ്ട് കാസർകോട് സ്വദേശികൾ ഉൾപ്പെടെ മൂന്ന് പ്രതികളെ കണ്ണൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ചക്കരക്കൽ പൊലിസ് സ്റ്റേഷൻ പരിധിയിലെ ഏച്ചൂർ കമാൽ പീടിക സ്വദേശി പി.പി റഫീഖിനെ (45) തട്ടിക്കൊണ്ടുപോയി ഒൻപതു ലക്ഷം രൂപ കവർന്നെന്ന കേസിലാണ് മൂന്ന് പ്രതികൾ അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാസർകോട് ചെമനാട് പഞ്ചായത് പരിധിയിലെ അഷ്റഫ് (24), ബദിയഡുക്ക പൊലിസ് സ്റ്റേഷൻ പരിധിയിലെ എൻ മുസമ്മിൽ (24) ഇരിക്കൂർ പൊലിസ് സ്റ്റേഷൻ പരിധിയിലെ സിജോയ് (25) എന്നിവരെയാണ് കണ്ണൂർ എസിപി ടി.കെ രത്നകുമാർ, ചക്കരക്കൽ സിഐ എം.പി ആസാദ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.
പരാതിയിൽ പറയുന്നത്:
കഴിഞ്ഞ സെപ്തംബർ അഞ്ചിന് പുലർച്ചെ അഞ്ചു മണിയോടെ ബംഗളൂരിൽ നിന്നും പണവുമായി വന്ന പി.പി റഫീഖിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോവുകയും ആയുധം കൊണ്ടു പരുക്കേൽപ്പിച്ച് മർദ്ദിച്ചു അവശനാക്കിയതിനു ശേഷം വഴിയരികിൽ ഉപേക്ഷിക്കുകയും ആയിരുന്നു. കാപ്പാട് അവശനിലയിൽ കണ്ടെത്തിയ റഫീഖിനെ പരിചയക്കാരനായ ഓട്ടോറിക്ഷ തൊഴിലാളിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനു ശേഷം കേസെടുത്ത പൊലിസ് അന്വേഷണം നടത്തുന്നതിനിടെയാണ് കാർ സിജോയുടെതാണെന്ന് കണ്ടെത്തിയത്. ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മറ്റു പ്രതികളിലെത്തിയത്.
പ്രതികളെ വിശദമായി ചോദ്യം ചെയ്തതിനു ശേഷമാണ് കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. റഫീഖ് ബംഗളൂരിൽ നിന്നും പണവുമായി എത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതുപ്രകാരമാണ് കാസർകോട് സ്വദേശികളായ ക്വട്ടേഷൻ സംഘം തട്ടി കൊണ്ടുപോവാൻ പദ്ധതിയിട്ടതിന്നാൻ റിപ്പോർട്ട്.
#KannurKidnapping, #KeralaCrime, #Arrest, #BakeryOwner, #PoliceInvestigation