Police Booked | 'മരുന്ന് വാങ്ങി വരുന്നതിനിടെ വണ്ടി തടഞ്ഞുനിര്‍ത്തി മുടികുത്തിപ്പിടിച്ച് തല ഭിത്തിയില്‍ ഇടിച്ച് വലിച്ചിഴച്ചു; രക്ഷപ്പെട്ടത് കല്ലെടുത്ത് തിരിച്ച് ആക്രമിച്ച്'; തിരുവനന്തപുരത്ത് സ്ത്രീക്കെതിരെ നടന്ന ലൈംഗികാതിക്രമത്തില്‍ കേസെടുത്തത് 3 ദിവസത്തിന് ശേഷമെന്ന് പരാതി
Mar 20, 2023, 11:41 IST
തിരുവനന്തപുരം: (www.kvartha.com) തലസ്ഥാന നഗരിയില്‍ സ്ത്രീക്കെതിരെ നടന്ന ലൈംഗികാതിക്രമത്തില്‍ പൊലീസ് കേസെടുത്തത് മൂന്ന് ദിവസത്തിന് ശേഷമെന്ന് പരാതി. സംഭവം നടന്ന് നിമിഷങ്ങള്‍ക്കകം പേട്ട പൊലീസില്‍ വിവരം അറിയിച്ചിട്ടും പേട്ട പൊലീസ് അനങ്ങിയില്ലെന്നാണ് പരാതി. മൊഴി രേഖപ്പെടുത്താന്‍ പരാതിക്കാരിയോട് സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടിട്ടും മൂന്ന് ദിവസത്തിന് ശേഷം മാത്രമാണ് പൊലീസ് കേസെടുത്തതെന്നാണ് യുവതിയുടെ ആരോപണം.
വഞ്ചിയൂര്‍ മൂലവിളാകം ജംഗ്ഷനില്‍ വച്ചാണ് 49 കാരിയെ അജ്ഞാതന്‍ ക്രൂരമായി ആക്രമിച്ചത്. മൂലവിളാകത്ത് താമസിക്കുന്ന വീട്ടമ്മയ്ക്കാണ് കഴിഞ്ഞ 13ന് രാത്രി 11മണിക്ക് ഞെട്ടിപ്പിക്കുന്ന ദുരനുഭവം ഉണ്ടായത്.
മകള്‍ക്കൊപ്പം താമസിക്കുന്ന പരാതിക്കാരി മരുന്ന് വാങ്ങാനായി ടൂവീലറില്‍ പുറത്തുപോയി മടങ്ങവേ, മൂലവിളാകം ജംഗ്ഷനില്‍ നിന്നും അജ്ഞാതനായ ഒരാള്‍ പിന്തുടര്‍ന്നുവെന്നും വീട്ടിലേക്കുള്ള വഴിയിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ വണ്ടി തടഞ്ഞുനിര്‍ത്തി അതിക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
വീട്ടിലേക്ക് കേറാനായി വണ്ടി ഒതുക്കിയപ്പോഴാണ് അജ്ഞാതന്‍ നെഞ്ചത്ത് ആക്രമിക്കുന്നതെന്നും കൈ തട്ടിമാറ്റിയപ്പോള്‍ മുടിയില്‍ കുത്തിപ്പിടിച്ച് ചുമരില്‍ കൊണ്ടുപോയി ഉരച്ച് വലിച്ചിഴച്ചുവെന്നും നിലവിളിച്ചിട്ടും ആരും സഹായത്തിന് എത്തിയില്ലെന്നും തുടര്‍ന്ന് ഒരു കല്ലെടുത്ത് തിരിച്ച് ആക്രമിച്ചാണ് രക്ഷപ്പെട്ടതെന്നും വീട്ടമ്മ പറഞ്ഞു. വേഗം വീട്ടിലെത്തി കതകടച്ച് മകളോട് കാര്യം പറഞ്ഞു. മകള്‍ പേട്ട പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് സംഭവം അറിയിച്ചെങ്കിലും മേല്‍വിലാസം ചോദിച്ചതല്ലാതെ ഒന്നുമുണ്ടായില്ലെന്നും ഇവര്‍ പറയുന്നു.
പൊലീസ് സഹായം കിട്ടില്ലെന്ന് ഉറപ്പായതോടെ അര്‍ധരാത്രി മകള്‍ക്കൊപ്പം സ്വകാര്യ ആശുപത്രിയിലേക്ക് പോയി. ഒരുമണിക്കൂര്‍ കഴിഞ്ഞ് തിരിച്ചുവിളിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടത്, സ്റ്റേഷനിലെത്തി മൊഴി നല്‍കാന്‍.
സംഭവം നടന്ന് മൂന്ന് ദിവസം അനങ്ങാതിരുന്ന പൊലീസ് പിന്നെ കേസെടുത്തത് പരാതിക്കാരി കമ്മീഷണര്‍ക്ക് പരാതി നല്‍കിയതിന് ശേഷം മാത്രം. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ചിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നുമാണ് ഇപ്പോഴും പൊലീസ് അറിയിക്കുന്നത്.
മ്യൂസിയത്ത് വനിത ഡോക്ടറെയും കവടിയാറില്‍ പെണ്‍കുട്ടികളെയും ആക്രമിച്ച സംഭവങ്ങളില്‍ ഉണ്ടായിട്ടും പൊലീസ് വീണ്ടും ഇത്തരം ഗുരുതര കുറ്റങ്ങളില്‍ നിസ്സംഗത പാലിക്കുന്നത് പേടിക്കാതെ പുറത്തിറങ്ങി നടക്കാന്‍ സ്ത്രീകളെ വീണ്ടും ഭയപ്പെടുത്തുകയാണ്.
Keywords: News, Kerala, State, Trending, attack, Complaint, Assault, Crime, Top-Headlines, Woman, Police, Thiruvananthapuram: Woman assaulted in middle of road, case registered after 3 days
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.