Leak | '3 കോടി ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ 1.25 കോടി രൂപയ്ക്ക് വിൽപനയ്ക്ക്'; ചോർന്നത് ഇൻഷുറൻസ് കമ്പനിയിൽ നിന്നെന്ന് റിപ്പോർട്ട്


● സ്റ്റാർ ഹെൽത്ത് സെർവറിൽ നിന്ന് വിവരങ്ങൾ ചോർന്നു
● ഹാക്കർമാർ വിവരങ്ങൾ ഓൺലൈനിൽ വിൽപ്പനയ്ക്ക് വച്ചു
● കമ്പനി സൈബർ സുരക്ഷാ വിദഗ്ധരുമായി അന്വേഷണം നടത്തുന്നു.
ന്യൂഡൽഹി: (KVARTHA) രാജ്യത്തെ പ്രമുഖ ആരോഗ്യ ഇൻഷുറൻസ് കമ്പനികളിൽ ഒന്നായ സ്റ്റാർ ഹെൽത്ത്, ഗുരുതരമായ വിവരച്ചോർച്ചയുടെ പിടിയിലായിരിക്കുകയാണ്. ഒരു അജ്ഞാത ചൈനീസ് ഹാക്കർ, കമ്പനിയുടെ സെർവറിൽ നിന്ന് മൂന്ന് കോടിയിലധികം ഉപഭോക്താക്കളുടെ സെൻസിറ്റീവ് വിവരങ്ങൾ ചോർത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
ഈ ചോർത്തിയ ഡാറ്റയിൽ ഉപഭോക്താക്കളുടെ പേരുകൾ, ജനനത്തീയതി, വിലാസം, ഫോൺ നമ്പർ, പാൻ കാർഡ് വിശദാംശങ്ങൾ, മെഡിക്കൽ റെക്കോർഡുകൾ തുടങ്ങിയ നിരവധി വിവരങ്ങൾ ഉൾപ്പെടുന്നുവെന്നാണ് പറയുന്നത്. ഹാക്കർ ഈ വിവരങ്ങൾ 150,000 ഡോളറിന് (ഒന്നേകാൽ കോടിരൂപ) വിൽപ്പനയ്ക്ക് വച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ടെലിഗ്രാം വഴി വിവരങ്ങൾ വിൽപ്പനയ്ക്ക്
ഹാക്കർ ഈ ചോർത്തിയ വിവരങ്ങൾ ടെലിഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വിൽപ്പനയ്ക്ക് വച്ചതായാണ് റിപ്പോർട്ട്. ഹാക്കർ സൃഷ്ടിച്ച ഒരു വെബ്‌സൈറ്റിൽ, സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനി തന്നെയാണ് ഈ വിവരങ്ങൾ ചോർത്തിയത് എന്നും അവർ അത് തനിക്കു നേരിട്ട് വിറ്റതാണെന്നും അവകാശപ്പെട്ടു. സ്റ്റാർ ഹെൽത്തിന്റെ ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ അമർജീത് ഖനൂജ 150,000 ഡോളറിന് ഡാറ്റ വിറ്റതായി ഹാക്കർ പറഞ്ഞു. എന്നാൽ ഇത് വ്യാജ ആരോപണമാണെന്ന് കമ്പനി വ്യക്തമാക്കി. എന്നാൽ സൈബർ ആക്രമണം ഉണ്ടായെന്ന് കമ്പനി സ്ഥിരീകരിച്ചു.
സർക്കാർ ഉദ്യോഗസ്ഥരുടെ വിവരങ്ങളും ചോർന്നു
ചോർത്തിയ ഡാറ്റയിൽ സർക്കാർ ഉദ്യോഗസ്ഥരുടെ വിവരങ്ങളും ഉൾപ്പെടുന്നു എന്നാണ് റിപ്പോർട്ട്. എന്നാൽ ഇത് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. കമ്പനി സൈബർ സുരക്ഷാ വിദഗ്ധരുമായി ചേർന്ന് ഈ സംഭവം അന്വേഷിക്കുകയാണെന്നും ഉപഭോക്താക്കളുടെ ഡാറ്റ സുരക്ഷിതമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
#DataBreach, #Hacking, #Cybersecurity, #StarHealth, #India, #Privacy