Police Custody | കളമശ്ശേരി സ്‌ഫോടനം: സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദേശം, 24 മണിക്കൂര്‍ പട്രോളിങ്; ഒരാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി; ബോംബ് വെച്ചത് താനാണെന്ന് കൊച്ചിക്കാരന്‍

 


തൃശ്ശൂര്‍: (KVARTHA) കളമശ്ശേരിയില്‍ ഒരാളുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തെ കുറിച്ച് അന്വേഷണം ഊര്‍ജിതമായി പുരോഗമിക്കുന്നതിനിടെ, ബോംബ് വെച്ചത് താനാണെന്ന് പറഞ്ഞ് ഒരാള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയതായി റിപോര്‍ട്.

പൊലീസ് പറയുന്നത്: കൊച്ചിയിലുള്ള ഒരാളാണ് തൃശ്ശൂര്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

സ്‌ഫോടനമുണ്ടായതിന് പിന്നാലെ സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പ്രധാന സ്ഥലങ്ങളിലെല്ലാം 24 മണിക്കൂറും പൊലീസ് പട്രോളിങ് ഉറപ്പാക്കും. ഷോപിങ് മാള്‍, ചന്തകള്‍, കണ്‍െവന്‍ഷന്‍ സെന്ററുകള്‍, സിനിമാ തിയറ്റര്‍, ബസ് സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷന്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, പ്രാര്‍ഥനാലയങ്ങള്‍, ആളുകള്‍ കൂട്ടംചേരുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ ഡിജിപി നിര്‍ദേശിച്ചു.

ചീഫ് സെക്രടറി സംഭവ സ്ഥലത്തെത്തി. കൊച്ചിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി അജിത് കുമാര്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. ഇന്റലിജന്‍സ് എഡിജിപിയും സ്ഥലത്തെത്തും.

ടെക്നോ പാര്‍കില്‍ അടക്കം സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ്. സേനയിലെ മുഴുവന്‍ ഉദ്യോഗസ്ഥരും ജോലിക്കെത്തണമെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി നിര്‍ദേശം നല്‍കിയിരുന്നു. തിരുവനന്തപുരം നഗരത്തില്‍ റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ്, വിമാനത്താവളം, ആളുകള്‍ കൂടുന്ന മറ്റിടങ്ങളിലെല്ലാം പരിശോധന കര്‍ശനമാക്കി. വാഹനങ്ങളടക്കം പരിശോധന നടത്തിവരികയാണ്.

കോട്ടയം നഗരത്തിലും കോഴിക്കോട് നഗരത്തിലും പരിശോധന നടന്നുവരികയാണ്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ബോംബ് സ്‌ക്വാഡ്, പൊലീസ്, ആര്‍പിഎഫ് സംയുക്ത പരിശോധന നടത്തുകയാണ്. ഷോപിംഗ് മാള്‍, ബസ് സ്റ്റാന്‍ഡ്, പ്രാര്‍ഥന കേന്ദ്രങ്ങള്‍ എന്നിവടങ്ങളില്‍ പരിശോധനക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടൂറിസം കേന്ദ്രങ്ങളില്‍ പ്രത്യേക ജാഗ്രതനിര്‍ദേശം നല്‍കി. അതേസമയം, പത്തനംതിട്ട പരുമലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. പരുമലയില്‍ പെരുന്നാള്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്. കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലും പരിശോധന നടക്കുന്നുണ്ട്. ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്.

കേരളത്തിലെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാന നഗരങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ഡെല്‍ഹിയില്‍ നിരീക്ഷണം ശക്തമാക്കും.

അതേസമയം, സ്‌ഫോടനം സംബന്ധിച്ച അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. അന്വേഷണത്തിനായി ഡെല്‍ഹിയില്‍ നിന്ന് അഞ്ചംഗ സംഘം കൊച്ചിക്ക് പോകും. ടിഫിന്‍ ബോക്‌സിന്‍ വെച്ച ബോംബാണ് പൊട്ടിയതെന്ന് സ്ഥിരീകരിച്ചു. ഐഇഡിയുടെ (Improvised explosive device) അവശിഷ്ടങ്ങള്‍ കണ്ടെത്തി. പ്രഹരശേഷി കുറഞ്ഞ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചെന്നാണ് നിഗമനം. സംഭവസ്ഥലത്ത് വെടിമരുന്നിന്റെ സാന്നിധ്യവുമുണ്ട്.

കളമശ്ശേരിയിലെ സാമ്ര ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ഞായറാഴ്ച (29.10.2023) രാവിലെയാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മരിച്ചത് സ്ത്രീയാണ്. ഇവരുടെ മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പരുക്കേറ്റവരെ കളമശ്ശേരി മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. സ്‌ഫോടനമുണ്ടാകുമ്പോള്‍ ഏകദേശം 2400 പേര്‍ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായിരുന്നു.

സ്‌ഫോടത്തില്‍ പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സയൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡികല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. 35 പേരാണ് നിലവില്‍ ചികിത്സ തേടിയിട്ടുള്ളത്. ഏഴ് പേര്‍ ഐസിയുവിലാണ്. അവധിയിലുള്ള മുഴുവന്‍ ഡോക്ടര്‍മാര്‍ ഉള്‍പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരും അടിയന്തരമായി തിരിച്ചെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കളമശേരി മെഡികല്‍ കോളജ്, എറണാകുളം ജെനറല്‍ ആശുപത്രി, കോട്ടയം മെഡികല്‍ കോളജ് എന്നിവിടങ്ങളില്‍ അധിക സൗകര്യങ്ങളൊരുക്കാനും നിര്‍ദേശം നല്‍കി. മൂന്ന് ദിവസമായി തുടരുന്ന പ്രാര്‍ഥന ഞായറാഴ്ച അസാനിക്കാനിരിക്കെയാണ് സ്‌ഫോടനം.

Police Custody | കളമശ്ശേരി സ്‌ഫോടനം: സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദേശം, 24 മണിക്കൂര്‍ പട്രോളിങ്; ഒരാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി; ബോംബ് വെച്ചത് താനാണെന്ന് കൊച്ചിക്കാരന്‍



Keywords: News, Kerala, Kerala-News, Crime, Crime-News, Kerala News, Thiruvanathapuram News, One Person, Surrendered, Police Station, NIA, DGP, ADGP, Inspection, Kalamassery News, Bomb Blast, Thiruvanathapuram: One person surrendered police station in Kalamassery bomb blast.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia