ഓപറേഷന്‍ പി ഹണ്ട്: 448 കേന്ദ്രങ്ങളില്‍ റെയ്ഡ്; 39 കേസുകളില്‍ 14 പേര്‍ അറസ്റ്റില്‍, 267 തൊണ്ടിമുതലുകള്‍ പിടികൂടിയതായി പൊലീസ്, 'നവമാധ്യമങ്ങള്‍ വഴി പങ്കുവയ്ക്കുന്നത് 5നും 16 നും ഇടയിലുള്ള കുട്ടികളുടെ ചിത്രങ്ങള്‍'
Apr 4, 2022, 12:33 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 04.04.2022) ഓപറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്റര്‍പോളിന്റെ സഹായത്തോടെ പൊലീസ് നടത്തിയ പരിശോധനയിലാണ് നവമാധ്യമങ്ങള്‍ വഴി കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. 448 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്.

പൊലീസ് പറയുന്നത്: അഞ്ചിനും 16 നും ഇടയിലുള്ള കുട്ടികളുടെ ചിത്രങ്ങളാണ് പ്രതികള്‍ പങ്കുവയ്ക്കുന്നത്. നവമാധ്യമങ്ങളില്‍ രഹസ്യഗ്രൂപുകളുണ്ടാക്കിയാണ് ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത്. പണം നല്‍കിയും ചിത്രങ്ങള്‍ വാങ്ങുന്നവരുണ്ട്. ഇന്റര്‍പോള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 448 കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ 14 പേര്‍ പിടിയിലായി. 39 കേസുകള്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 267 തൊണ്ടിമുതലുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
പരിശോധനയ്ക്ക് എത്തുമ്പോള്‍ ചിലര്‍ മൊബൈലില്‍ നിന്നും ദൃശ്യങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ സിആര്‍പിസി 102 പ്രകാരം കേസെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്തിട്ടില്ല. മൊബൈല്‍ ഫോണുകളുടെ ഫൊറന്‍സിക് പരിശോധന റിപോര്‍ട് വന്നതിന് ശേഷം ചിത്രങ്ങള്‍ നശിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമായാല്‍ ഇവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കും. സംസ്ഥാനത്ത് ഇത് 11-ാത്തെ പ്രാവശ്യമാണ് ഓപറേഷന്‍ പി ഹണ്ട് വഴിയുള്ള റെയ്ഡ്.
ഇതുവരെ 300 പേരെയാണ് പിടികൂടിയിട്ടുള്ളത്. 1296 കേസുകള്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടികളുടെ നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിക്കാനുപോയഗിച്ച മൊബൈലിന്റെയും ലാപ്‌ടോപിന്റെയും ഫൊറന്‍സിക് റിപോര്‍ടുകള്‍ വരുന്നമുറയ്ക്ക് കുറ്റപത്രങ്ങള്‍ നല്‍കിവരുകയാണെന്നും എഡിജിപി മനോജ് എബ്രഹാം പറഞ്ഞു. കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചാല്‍ അഞ്ചുവര്‍ഷം തടവും 10 ലക്ഷവരെ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണെന്നും പൊലീസ് വ്യക്തമാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.