കർണാടക ബണ്ട്വാളിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്നു; സംഘർഷം, നിരോധനാജ്ഞ


● അബ്ദുൽറഹ്മാൻ (38) ആണ് മരിച്ചത്.
● ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
● മണൽ ഇറക്കുന്നതിനിടെയായിരുന്നു ആക്രമണം.
● ആശുപത്രി പരിസരത്ത് സംഘർഷാവസ്ഥ.
● മന്ത്രി ദിനേശ് ഗുണ്ടു റാവു അപലപിച്ചു.
മംഗളൂരു: (KVARTHA) ബണ്ട്വാൾ റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിൽ അദ്ദൂർ കോൽത്തമജലുവിനടുത്ത് ചൊവ്വാഴ്ച പട്ടാപ്പകൽ നടന്ന അക്രമത്തിൽ യുവാവ് കൊല്ലപ്പെട്ടു. കോൾത്തമജലു ബെള്ളൂർ സ്വദേശി അബ്ദുൽ ഖാദറിന്റെ മകൻ അബ്ദുൽറഹ്മാനാണ് (38) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇംതിയാസിന് പരിക്കേറ്റു.
കോൽത്തമജലുവിൽ പിക്ക്-അപ്പ് വാഹനത്തിൽ നിന്ന് മണൽ ഇറക്കുന്നതിനിടെ ബൈക്കിൽ എത്തിയ രണ്ടംഗ സംഘം ഇരുവരെയും വാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നുവെന്ന് പ്രാഥമിക വിവരമെന്ന് പോലീസ് പറഞ്ഞു. ആക്രമണം നടത്തിയ ഉടൻ അക്രമികൾ സ്ഥലംവിട്ടു. ഗുരുതരമായി പരിക്കേറ്റ അബ്ദു റഹ്മാനെ ദേർളക്കട്ടയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അക്രമത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ദക്ഷിണ കന്നട ജില്ല പോലീസ് സൂപ്രണ്ട് എൻ.യതീഷ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ദേർളക്കട്ട ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബണ്ട്വാൾ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചതായി എസ്.പി. വ്യക്തമാക്കി.
ആശുപത്രി പരിസരത്ത് സംഘർഷം
അക്രമത്തിൽ കൊല്ലപ്പെട്ട അബ്ദുൽറഹ്മാനെയും പരിക്കേറ്റ ഇംതിയാസിനെയും പ്രവേശിപ്പിച്ച ദേർളക്കട്ടയിലെ ആശുപത്രി പരിസരത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. പ്രത്യേക സമുദായത്തിൽപ്പെട്ടവർ പ്രാദേശിക നേതാക്കളെ വളഞ്ഞ്, ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കാത്തതിൽ പ്രതിഷേധിച്ചു. പോലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.
ക്രമസമാധാനം ഉറപ്പുവരുത്തും - മന്ത്രി റാവു
ബണ്ട്വാളിലെ കൊളത്തമജലുവിനടുത്ത് നടന്ന അബ്ദുൽറഹ്മാൻ്റെ കൊലപാതകത്തെ ദക്ഷിണ കന്നട ജില്ല ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവു ശക്തമായി അപലപിച്ചു. സംഭവത്തെത്തുടർന്ന് മന്ത്രി ഡിജിപിയുമായും ക്രമസമാധാന ചുമതലയുള്ള എഡിജിപിയുമായും ഫോണിൽ ചർച്ച നടത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് കർശനവും ഉചിതവുമായ നിയമനടപടി സ്വീകരിക്കാൻ മന്ത്രി അവർക്ക് നിർദേശം നൽകി.
ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമ്മീഷണറുമായും പോലീസ് സൂപ്രണ്ടുമായും മന്ത്രി സംസാരിച്ചു. പ്രദേശത്ത് ക്രമസമാധാനവും നിയമവാഴ്ചയും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കാൻ നിർദേശം നൽകി.
നിരോധനാജ്ഞ പ്രഖ്യാപിച്ചു
ബണ്ട്വാൾ റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന അബ്ദുൽറഹ്മാൻ്റെ കൊലപാതകത്തെത്തുടർന്ന് നിലനിൽക്കുന്ന സംഘർഷാവസ്ഥ കണക്കിലെടുത്ത്, ദക്ഷിണ കന്നട ജില്ല ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബണ്ട്വാൾ, ബെൽത്തങ്ങാടി, പുത്തൂർ, കടബ, സുള്ള്യ താലൂക്കുകളിൽ ചൊവ്വാഴ്ച വൈകിട്ട് ആറ് മണിക്ക് പ്രാബല്യത്തിൽ വന്ന നിരോധനം വെള്ളിയാഴ്ച വൈകിട്ട് ആറ് മണി വരെ തുടരും.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കുക. കൂടുതൽ ആളുകളിലേക്ക് എത്താൻ ഷെയർ ചെയ്യുക.
Article Summary: A youth was hacked to death in broad daylight in Mangaluru, leading to tension at the hospital and prohibitory orders across five taluks in Dakshina Kannada district.
#MangaluruMurder, #KarnatakaCrime, #ProhibitoryOrders, #DakshinaKannada, #LawAndOrder, #AbdulRahman