'തലവേദന മാറ്റാന്‍ ആള്‍ദൈവം തലക്കടിച്ചു'; യുവതിക്ക് ദാരുണാന്ത്യം
Dec 13, 2021, 17:32 IST
ബെംഗ്‌ളൂറു: (www.kvartha.com 13.12.2021) കഠിനമായ തലവേദന മാറ്റാന്‍ സമീപിച്ച മാതാവിനെ ആള്‍ദൈവം അടിച്ചുകൊന്നുവെന്ന പരാതിയുമായി മകള്‍. കര്‍ണാടക ഹാസന്‍ ജില്ലയിലെ ഗൗദരഹള്ളി സ്വദേശി പാര്‍വതി (37)യാണ് മരിച്ചത്. സംഭവത്തില്‍ ബെക ഗ്രാമത്തിലെ ആള്‍ദൈവം മനു(42)വിനെതിരെ പൊലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്.
പാര്‍വതിയുടെ ഏകമകള്‍ ചൈത്ര ശ്രാവണബലഗോള പൊലീസില്‍ വ്യാഴാഴ്ച പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ചന്നരായപട്ടണ സര്‍കാര്‍ ആശുപത്രിയിലെ ഡോക്ടറും സംഭവത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് കൊലപാതകത്തിന് കേസെടുക്കുകയായിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഭര്‍ത്താവ് കുമാര്‍ നേരത്തേ മരിച്ചുപോയതിനാല്‍ മകള്‍ ചൈത്രക്കും മരുമകന്‍ ജയന്തിനുമൊപ്പം ബെംഗളൂറിലാണ് പാര്‍വതി താമസിച്ചിരുന്നത്. രണ്ടുമാസമായി കടുത്ത തലവേദനയാല്‍ ബുദ്ധിമുട്ടുന്ന പാര്‍വതി നിരവധി ഡോക്ടര്‍മാരെ കണ്ടിരുന്നു. ഒടുവില്‍ ബന്ധുവായ മഞ്ജുള അറിയിച്ചതിനെ തുടര്‍ന്നാണ് പാര്‍വതി ആള്‍ദൈവത്തില്‍ അഭയം തേടിയത്.
മനുവിനെ കാണാന്‍ ഡിസംബര്‍ രണ്ടിനാണ് പാര്‍വതി ക്ഷേത്രത്തിലെത്തിയത്. തുടര്‍ന്ന് നാരങ്ങ കൊടുത്ത ശേഷം അടുത്ത ദിവസം വരാന്‍ പാര്‍വതിയോട് ആവശ്യപ്പെട്ടു. തൊട്ടടുത്ത ദിവസം പാര്‍വതി മനുവിനെ കാണുകയും ഡിസംബര്‍ ഏഴിന് വീണ്ടും തന്നെ കാണാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഇതനുസരിച്ച് കഴിഞ്ഞ ചൊവ്വാഴ്ച പാര്‍വതിയും സുഹൃത്തുക്കളും ചികിത്സയ്‌ക്കെത്തി. തലവേദന മാറ്റാനാണെന്ന് പറഞ്ഞ് മനു പാര്‍വതിയുടെ തലയിലും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും വടികൊണ്ട് അടിച്ചു. കുഴഞ്ഞുവീണ പാര്‍വതിയെ സര്‍കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോര്‍ടെം റിപോര്‍ട് പുറത്തുവന്നിട്ടില്ലെങ്കിലും തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.