ഇടുക്കിയിലെ വീട്ടമ്മയുടെ മരണം; മൃതദേഹം കണ്ടെത്താന്‍ സഹായിച്ചത് 13കാരനായ മകന്റെ സംശയം
Sep 4, 2021, 17:01 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അടിമാലി: (www.kvartha.com 04.09.2021) ഇടുക്കി പണിക്കന്‍കുടിയില്‍ വീട്ടമ്മയുടെ മൃതദേഹം അയല്‍വാസിയുടെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ ഞെട്ടലില്‍നിന്ന് നാട്ടുകാര്‍ ഇനിയും മുക്തരായിട്ടില്ല. അതേസമയം വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തുന്നതിലേക്ക് നയിച്ചത് 13കാരന്റെ സംശയം. മൂന്നാഴ്ച മുമ്പ് സ്ഥലത്തുനിന്ന് സിന്ധുവിനെ കാണാതായതിന് പിന്നാലെ സിന്ധുവിന്റെ 13കാരനായ മകനാണ് സംശയം ഉന്നയിച്ചത്.
ആഗസ്റ്റ് 12നാണ് സിന്ധുവിനെ കാണാതായത്. മകന്‍ വിവരം സിന്ധുവിന്റെ സഹോദരന്മാരെ അറിയിച്ചു. ഇവര്‍ വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ലെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു.
ബിനോയി സ്വന്തം വീട്ടില്‍ പുതിയ അടുപ്പ് പണിതതായി 2 ദിവസം മുമ്പ് കുട്ടി പറഞ്ഞിരുന്നെന്ന് സിന്ധുവിന്റെ വീട്ടുകാര്‍ പറഞ്ഞു. അമ്മയെ കാണാതായ ദിവസം ബിനോയിയുടെ വീട്ടില്‍ എത്തിയപ്പോഴാണ് പുതിയ അടുപ്പ് ശ്രദ്ധയില്‍ പെട്ടതെന്നും ഇതോടെ സംശയം ഉടലെടുക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് വീട്ടുകാര്‍ വെള്ളിയാഴ്ച ബിനോയിയുടെ വീട് പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ബിനോയിയുടെ വീട്ടില്‍ എത്തിയപ്പോള്‍ അടുക്കളവാതില്‍ ചാരിയനിലയിലായിരുന്നു. വീട്ടില്‍ കയറിയ ഇവര്‍ കുട്ടി പറഞ്ഞ കാര്യം ശരിയാണെന്ന് ഉറപ്പിച്ചു. പിന്നീട് പുതുതായി പണിത അടുപ്പ് പൊളിച്ച് ഇളകിയ മണ്ണ് നീക്കിയപ്പോള്‍ കൈയും വിരലുകളും കണ്ടെത്തി. തുടര്‍ന്ന് ഇവര്‍ തന്നെ പൊലീസില്‍ അറിയിക്കുകയായിരുന്നു. സിന്ധുവിനെ കാണാതായ ശേഷം കഴിഞ്ഞമാസം 16വരെ ബിനോയി വീട്ടിലുണ്ടായിരുന്നുവെന്ന് സിന്ധുവിന്റെ വീട്ടുകാര്‍ പറഞ്ഞു.
അതേസമയം സംഭവത്തിന് പിന്നാലെ ഒളിവില്‍പോയ ബിനോയി അയല്‍ സംസ്ഥാനത്തേക്ക് കടന്നതായാണ് പൊലീസ് സംശയിക്കുന്നത്. 29ന് തൃശൂരില്‍ ബിനോയി എ ടി എം ഉപയോഗിച്ച് പണമെടുത്തതായി പൊലീസ് കണ്ടെത്തി. പിന്നീട് പാലക്കാടും എത്തിയതായി വിവരമുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് ബിനോയി എന്നും നേരത്തേ വിവിധ കേസുകളില്‍ ഉള്‍പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
അതിനിടെ വീട്ടമ്മയുടെ മൃതദേഹം അടുക്കളയില്‍ കുഴിച്ചുമൂടിയ അയല്‍വാസി മൃതദേഹം ഒളിപ്പിക്കാന്‍ ചെയ്തത് വന്‍ ശ്രമങ്ങള്‍. മൃതദേഹം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ ശേഷമാണ് അടുക്കളയില്‍ കുഴിച്ചുമൂടിയത്. അന്വേഷണമുണ്ടായാല്‍ പൊലീസ് നായ മണം പിടിച്ചെത്താതിരിക്കാന്‍ കുഴിയിലാകെ മുളക് പൊടി വിതറിയതായും വസ്ത്രം പൂര്‍ണമായും മാറ്റിയിട്ടുണ്ടെന്നും സംഭവസ്ഥലത്തെത്തിയ പൊലീസ് വ്യക്തമാക്കി. രാവിലെ പുറത്തെടുത്ത മൃതദേഹം കാണാതായ സിന്ധുവിന്റേത് തന്നെയാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നു. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായ ശേഷം പോസ്റ്റ് മോര്‍ടെത്തിനായി മൃതദേഹം കോട്ടയം മെഡികല്‍ കോളജിലേക്ക് കൊണ്ടുപോയി.
അകന്ന് കഴിയുന്ന ഭര്‍ത്താവ് അടുത്തിടെ പലതവണ സിന്ധുവിനെ ഫോണില്‍ വിളിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇതോടെ ബിനോയി അസ്വസ്ഥനായെന്നും ഭര്‍ത്താവ് വിളിച്ചാല്‍ ഫോണ്‍ എടുക്കരുതെന്നും സിന്ധുവിനോട് പറഞ്ഞിരുന്നതായി പൊലീസ് വ്യക്തമാക്കുന്നു. എന്നാല്‍, ഭര്‍ത്താവുമായി ഒത്തുപോകാന്‍ തീരുമാനിച്ചതോടെ സിന്ധുവിനെ ബിനോയി വകവരുത്തിയെന്നാണ് പൊലീസിന്റെ സംശയം. ബിനോയിയുടെ വീട് മുദ്രവെച്ച് പൊലീസ് കാവല്‍ ഏര്‍പെടുത്തി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.


