Arrested | 'ചോറുണ്ണുന്നതിനിടെ കടം വാങ്ങിയ പണം തിരിച്ചുചോദിച്ച് തര്‍ക്കം; മുത്തശ്ശിയെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തി; ബഹളം കേട്ട് അയല്‍ക്കാര്‍ എത്തുമ്പോള്‍ കൂസലില്ലാതെ ടിവി കണ്ട് രസിച്ച് ചെറുമകന്‍'; അറസ്റ്റ്
Sep 23, 2022, 16:00 IST
ADVERTISEMENT
ചെന്നൈ: (www.kvartha.com) ചോറുണ്ണുന്നതിനിടെ കടം വാങ്ങിയ പണം തിരിച്ചുചോദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ മുത്തശ്ശിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ ചെറുമകന്‍ അറസ്റ്റില്‍. ചെന്നൈ കൊറുക്കുപേട്ടിലാണ് പരിസരവാസികളെ ഞെട്ടിപ്പിച്ച സംഭവം അരങ്ങേറിയത്. കൊറുക്കുപേട്ട് സ്വദേശിയായ വിശാലാക്ഷി(70)യാണ് മരിച്ചത്. കൊലപാതകക്കേസില്‍ വിശാലാക്ഷിയുടെ ചെറുമകന്‍ സതീഷ് (28) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കേസിനാസ്പദമായ സംഭവത്തെ കുറിച്ച് ആര്‍ കെ നഗര്‍ പൊലീസ് പറയുന്നത് ഇങ്ങനെ: തനിച്ച് താമസിക്കുന്ന വിശാലാക്ഷിയുടെ വീട്ടിലേക്ക് ചൊവ്വാഴ്ചയാണ് മകളുടെ മകനായ സതീഷ് എത്തിയത്. ചെറുമകന്‍ വീട്ടിലെത്തിയയുടന്‍ മുത്തശ്ശി സതീഷിന് ഭക്ഷണം വിളമ്പി നല്‍കി. ഇതിനിടെ സതീഷ് വാങ്ങിയ പണത്തിന്റെ കാര്യം വിശാലാക്ഷി സൂചിപ്പിക്കുകയും അതേച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ചെയ്തു.
തുടര്‍ന്ന് ഊണ് കഴിച്ച ശേഷം സതീഷ് ബ്ലേഡ് കൊണ്ട് മുത്തശ്ശിയെ ആക്രമിക്കുകയും ശേഷം ചുറ്റിക കൊണ്ട് ഇവരുടെ തലയ്ക്കടിക്കുകയുമായിരുന്നു. ബഹളം കേട്ടയുടന്‍ അയല്‍ക്കാരില്‍ ചിലര്‍ ഓടിക്കൂടിയെങ്കിലും അപ്പോഴേക്കും വലിയ ശബ്ദത്തോടെ ടിവി വച്ചിരുന്നതിനാല്‍, ബഹളം കേട്ടത് ടിവിയില്‍ നിന്നാണെന്ന് സതീഷ് അയല്‍ക്കാരെ പറഞ്ഞ് വിശ്വസിപ്പിച്ചു.
ചോരവാര്‍ന്ന് കിടക്കുന്ന വിശാലാക്ഷിയെ തീരെ ശ്രദ്ധിക്കാതെ വീടിന്റെ വാതിലടച്ച് സതീഷ് ദീര്‍ഘനേരം ടിവി കണ്ടു. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഇയാള്‍ അമ്മയെ വിളിച്ച് മുത്തശ്ശി തറയില്‍ വീണ് പരുക്കേറ്റെന്ന് അറിയിച്ചു. പിന്നീട് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പരിശോധനയ്ക്കിടെ ഡോക്ടര്‍ക്ക് തോന്നിയ സംശയമാണ് ഏറെ നിര്‍ണായകമായത്. ഡോക്ടര്‍ പൊലീസില്‍ വിവരമറിയിക്കുകയും പൊലീസെത്തി ചോദ്യം ചെയ്യുകയും ചെയ്തതോടെയാണ് ദാരുണമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.