കാര്‍ഷിക വായ്പ നല്കിയില്ല; തൃശ്ശൂരില്‍ ബാങ്ക് മാനേജരെ തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമം
Nov 5, 2020, 10:48 IST
തൃശ്ശൂര്‍: (www.kvartha.com 05.11.2020) തൃശ്ശൂരില്‍ കാര്‍ഷിക വായ്പ നല്കാത്തതിനു ബാങ്ക് മാനേജരെ തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമം. കാട്ടൂര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജര്‍ വിപി രാജേഷിന് നേരെയാണ് ആക്രമണം. കാട്ടൂര്‍ സ്വദേശി വിജയരാഘവന്‍ വധശ്രമത്തിന് അറസ്റ്റിലായി.
ബാങ്ക് തുറക്കാന്‍ എത്തിയപ്പോഴാണ് രാജേഷിന് നേരെ ആക്രമണം നടന്നത്. രാവിലെ 9 മണിയോടെയാണ് സംഭവം. കറുത്ത ആക്റ്റീവ സ്‌കൂട്ടറില്‍ എത്തിയ അക്രമി ഇരുമ്പ് വടി കൊണ്ട് ബാങ്ക് മാനേജരുടെ തലയ്ക്ക് അടിച്ച് ഉടന്‍ തന്നെ വന്ന സ്‌കൂട്ടറില്‍ രക്ഷപ്പെട്ടു. നാട്ടുകാരും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് തലയ്ക്ക് പരിക്കേറ്റ രാജേഷിനെ ഇരിങ്ങാലക്കുടയിലെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്.
കാര്‍ഷിക വായ്പ നല്‍കുന്നതുമായി ബന്ധപ്പെട്ട് ബാങ്ക് മാനേജരും വിജയരാഘവനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. മാസങ്ങള്‍ക്കു മുന്‍പ് വിജയ രാഘവന് കാര്‍ഷിക വായ്പ ഏതാണ്ട് ശരിയായിരുന്നു. എന്നാല്‍ കോവിഡ് കാരണങ്ങളാല്‍ ഒരു മാസത്തോളം വിജയരാഘവന് ബാങ്ക് നടപടികളില്‍ പങ്കെടുക്കാനായില്ല. ഇതിനിടെയാണ് പുതിയ മാനേജര്‍ എത്തിയത്. വായ്പ നല്‍കുന്നതിന് പുതിയ മാനേജര്‍ കാണിച്ച വൈമുഖ്യമാണ് ആക്രമണത്തിന് കാരണം എന്ന് പ്രതി പോലീസിനോട് പറഞ്ഞു.
കൊലപാതക ശ്രമത്തിന് കേസെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.