

ഭാമനാവത്ത്
(KVARTHA) ഇന്ന്, 2025 ജൂലൈ 21, മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിൻ്റെ 56-ാം വാർഷികമാണ്. 1969 ജൂലൈ 20-ന് (അമേരിക്കൻ സമയം) നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൾഡ്രിനും ചന്ദ്രോപരിതലത്തിൽ കാൽവെച്ചുകൊണ്ട് ചരിത്രം കുറിച്ചതിൻ്റെ ഓർമ്മ പുതുക്കാനായി ലോകമെമ്പാടുമുള്ള ശാസ്ത്രപ്രേമികൾ ഇന്ന് (ജൂലൈ 21) ചാന്ദ്രദിനം ആചരിക്കുന്നു.
ബഹിരാകാശ യാത്രയുടെ തുടക്കം
ഒരുകാലത്ത് സങ്കൽപ്പിക്കാൻ പോലും കഴിയാതിരുന്ന ബഹിരാകാശ യാത്രകൾക്ക് തുടക്കമിട്ടത് സോവിയറ്റ് യൂണിയനാണ്. യൂറി ഗഗാറിൻ എന്ന സോവിയറ്റ് ബഹിരാകാശ ശാസ്ത്രജ്ഞൻ 1961 ഏപ്രിൽ 12-ന് വോസ്റ്റോക്ക് എന്ന പേടകത്തിൽ ലോകത്തിലെ ആദ്യത്തെ ബഹിരാകാശ യാത്ര നടത്തി ലോകത്തെ അമ്പരപ്പിച്ചു.
ഇത് സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മിലുള്ള ശീതയുദ്ധകാലത്ത് ബഹിരാകാശ മേഖലയിൽ ആധിപത്യം സ്ഥാപിക്കാനുള്ള മത്സരത്തിന് തിരികൊളുത്തി.
ചന്ദ്രനിലേക്കുള്ള കുതിപ്പ്
സോവിയറ്റ് യൂണിയൻ്റെ ഈ നേട്ടം അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തു. അഞ്ചു വർഷത്തിനുള്ളിൽ അമേരിക്ക മനുഷ്യനെ ചന്ദ്രനിലെത്തിക്കുമെന്ന് അദ്ദേഹം വെല്ലുവിളിയായി പ്രഖ്യാപിച്ചു.
ഈ സ്വപ്നം സാക്ഷാത്കരിക്കാനായി അപ്പോളോ 11 ദൗത്യം 1969 ജൂലൈ 16-ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ചു. 110 മീറ്റർ ഉയരവും 3100 ടൺ ഭാരവുമുണ്ടായിരുന്ന അപ്പോളോ പേടകത്തിലെ ചാന്ദ്ര പേടകമായിരുന്നു ഈഗിൾ.
1969 ജൂലൈ 20-ന് അപ്പോളോ പേടകത്തിൽ നിന്ന് വേർപെടുത്തി, ഈഗിൾ എന്ന ചാന്ദ്ര പേടകം ചന്ദ്രോപരിതലത്തിൽ വിജയകരമായി ഇറങ്ങി. നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൾഡ്രിനും ചന്ദ്രനിൽ കാലുകുത്തിയപ്പോൾ, ദൗത്യത്തിലെ മൂന്നാമത്തെ യാത്രികനായ മൈക്കിൾ കോളിൻസ് പേടകത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് ചന്ദ്രനെ ചുറ്റുകയായിരുന്നു.
ചന്ദ്രോപരിതലത്തിൽ അമേരിക്കൻ പതാക നാട്ടിയ ശേഷം ബഹിരാകാശ യാത്രികരുടെ മെഡലുകളും അവർ അവിടെ നിക്ഷേപിച്ചു. ഇവർ ചന്ദ്രനിൽ കാലുകുത്തിയ സ്ഥലം പിന്നീട് പ്രശാന്തിയുടെ സമുദ്രം (Sea of Tranquility) എന്നറിയപ്പെട്ടു. അവർ 21 മണിക്കൂർ 31 മിനിറ്റ് ചന്ദ്രോപരിതലത്തിൽ ചെലവഴിച്ചു.
ചന്ദ്രനെ ചുറ്റിക്കൊണ്ടിരുന്ന പേടകവുമായി ഈഗിൾ തിരികെ ബന്ധിപ്പിച്ച ശേഷം, ജൂലൈ 24-ന് ഇന്ത്യൻ സമയം രാത്രി ശാന്തസമുദ്രത്തിൽ ഇറങ്ങിക്കൊണ്ട് ഈ ചരിത്ര ദൗത്യം വിജയകരമായി പൂർത്തിയാക്കി.
‘ഇത് മനുഷ്യന്റെ ചെറിയ കാൽവെപ്പ്, എന്നാൽ മാനവരാശിക്ക് വലിയ കുതിച്ചുചാട്ടം’ എന്നാണ് നീൽ ആംസ്ട്രോങ്ങ് തന്റെ വിഖ്യാതമായ ചാന്ദ്ര യാത്രയെക്കുറിച്ച് പിന്നീട് വിശേഷിപ്പിച്ചത്.
പിന്നീടുള്ള ചന്ദ്രയാത്രകൾ
മനുഷ്യൻ അവസാനമായി ചന്ദ്രനിൽ ഇറങ്ങിയത് 1972-ലാണ്. ആറ് ദൗത്യങ്ങളിലായി ഇതുവരെ 12 ബഹിരാകാശ യാത്രികർ ചന്ദ്രോപരിതലത്തിൽ കാൽ വെച്ചിട്ടുണ്ട്.
ഈ അവിശ്വസനീയവും ഇതിഹാസ തുല്യവുമായ ചാന്ദ്ര ദൗത്യത്തിൻ്റെ ഓർമ്മ പുതുക്കാനായി ലോകമെമ്പാടും ശാസ്ത്ര കുതുകികൾ നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നു.
മനുഷ്യൻ്റെ ഈ മഹാവിജയത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Moon landing 56th anniversary. Humans first landed on the moon.
#MoonDay #LunarDay #SpaceExploration #Apollo11 #NeilArmstrong #SpaceHistory