യേശുദാസൻ; ചിരിയും ചിന്തയും പകർത്തിയ രാഷ്ട്രീയ കാർടൂണുകളുടെ കുലപതി; പഞ്ചവടിപ്പാലത്തിലെ സംഭാഷണം ഒരുക്കി ചലചിത്ര മേഖലയിലും തിളക്കം

 


കൊച്ചി: (www.kvartha.com 06.10.2021) വരകളിൽ ചിരിയും ചിന്തയും പകർത്തിയ അതുല്യ പ്രതിഭയായിരുന്നു ബുധനാഴ്ച രാവിലെ വിടവാങ്ങിയ കാർടൂണിസ്റ്റ് യേശുദാസൻ. രാഷ്ട്രീയ കാർടൂണുകളുടെ കുലപതിയായാണ് അദ്ദേഹം വിലയിരുത്തപ്പെടുന്നത്. ആറു പതിറ്റാണ്ടിലേറെ അദ്ദേഹം തൂലികയുമായി നിറഞ്ഞുനിന്നു.
   
യേശുദാസൻ; ചിരിയും ചിന്തയും പകർത്തിയ രാഷ്ട്രീയ കാർടൂണുകളുടെ കുലപതി; പഞ്ചവടിപ്പാലത്തിലെ സംഭാഷണം ഒരുക്കി ചലചിത്ര മേഖലയിലും തിളക്കം

1938 ജൂൺ 12 നായിരുന്നു യേ‌ശുദാസൻ ജനിച്ചത്. ഭരണിക്കാവ്, ഇടപ്പള്ളി, മാവേലിക്കര എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യഭ്യാസം. പത്തനംതിട്ട കാതോലികേറ്റ് കോളജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം നേടി.


1955 ൽ കോട്ടയത്തുനിന്നു പ്രസിദ്ധീകരിച്ച ഒരു മാസികയിലായിരുന്നു ആദ്യ കാർടൂൺ പ്രസിദ്ധീകരിച്ചത്. ജനയുഗം, ശങ്കേഴ്സ് വീകിലി, ബാലയുഗം, കട് –കട് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചു. അസാധു, ടക് – ടക്, ടിക്–ടിക് എന്നീ പ്രസിദ്ധീകരണങ്ങൾ നടത്തി. പിന്നീട് ദീർഘകാലം മനോരമയിലായിരുന്നു. 1985 മുതൽ 2010 വരെ മനോരമയിൽ സ്റ്റാഫ് കാർടൂണിസ്റ്റായിരുന്നു.


‘വനിത’യിലെ മിസിസ് നായർ, മനോരമ ദിനപത്രത്തിലെ പോകെറ്റ് കാർടൂൺ ‘പൊന്നമ്മ സൂപ്രണ്ട്’ എന്നിവയടക്കം ഒട്ടേറെ പ്രശസ്ത പംക്തികളുടെ സ്രഷ്ടാവായിരുന്നു യേശുദാസൻ. പ്രഥമദൃഷ്ടി, അണിയറ, പോസ്റ്റ് മോർടെം, വരയിലെ നായനാർ, വരയിലെ ലീഡർ, താഴേക്കിറങ്ങി വരുന്ന ഴ തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.


അവിടെ മാത്രം തീർന്നില്ല അദ്ദേഹത്തിന്റെ പ്രതിഭ. കെ ജി ജോർജിന്റെ ‘പഞ്ചവടിപ്പാല’ത്തിന് സംഭാഷണവും എന്റെ പൊന്നുതമ്പുരാൻ എന്ന സിനിമയുടെ തിരക്കഥയും എഴുതി ചലചിത്ര മേഖലയിലും തന്റെ കഴിവ് തെളിയിച്ചു.


ബെംഗളൂറിലെ ഇൻഡ്യൻ ഇൻസ്‌റ്റിറ്റ്യൂട് ഓഫ് കാർടൂണിസ്‌റ്റ്‌സ് 2001 ൽ ലൈഫ് ടൈം അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചു. അനവധി അംഗീകാരങ്ങൾ തേടിയെത്തി. മനസിൽ മായാത്ത അനവധി ഓർമകൾ സമ്മാനിച്ചാണ് യേശുദാസൻ കടന്നുപോവുന്നത്.


Keywords: News, Kochi, Kerala, Obituary, Kottayam, Cartoon, Manorama, Book, Publish, Cinema, Bangalore, Award,  Memories of cartoonist Yesudasan
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia