P Jayarajan | കേരളത്തില്‍ ബിജെപിയുടെ വിജയവും വോട്ട് വര്‍ധനയും ഗൗരവകരമായ വിഷയമെന്ന്  സിപിഎം നേതാവ് പി ജയരാജന്‍

 
P.Jayarajan


' കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ തെരഞ്ഞെടുപ്പ് തിരിച്ചടി പുത്തരിയല്ല '

കണ്ണൂര്‍:  (KVARTHA)  ലോക്‌സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ പ്രതികരണവുമായി സി പി എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍ രംഗത്തെത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍
പുറത്ത് വന്നതിനെത്തുടര്‍ന്ന് ഇടതുപക്ഷത്തെ കടന്നാക്രമിച്ചുകൊണ്ടുള്ള മാധ്യമ പ്രചാരണം കുറേക്കൂടി ശക്തിപ്പെട്ടിരിക്കുകയാണെന്ന് ജയരാജന്‍ ചൂണ്ടികാട്ടി.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.  കേരളത്തില്‍ എല്‍ഡിഎഫിന് തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാണുണ്ടായത്. അതിന്റെ കാരണം കൃത്യമായി പരിശോധിക്കുകയും തിരുത്തല്‍ നടപടികള്‍ ഉണ്ടാവുകയും ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം ഗൗരവതരമായ പ്രശ്‌നമാണ് ബിജെപിയുടെ ഒരു സീറ്റിലെ വിജയവും അവരുടെ വോട്ട് വര്‍ദ്ധനയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ വിവിധ ജില്ലകളില്‍ ആര്‍എസ്എസിന്റെ അക്രമത്തിനിരയായി ജീവനും രക്തവും നല്‍കിയാണ് സംഘപരിവാര്‍ ശക്തികളെ പ്രതിരോധിച്ചത്.
അതോടൊപ്പം വര്‍ഗീയതയുടെ പ്രത്യയശാസ്ത്രത്തിനെതിരായും നിരന്തരമായ ഇടതുപക്ഷത്തിന്റെ സമരം കൂടിയാണ് സംഘപരിവാറിനെ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്താനിടയാക്കിയത്. 

ഇവിടെ കോണ്‍ഗ്രസോ യുഡിഎഫോ ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല, പലപ്പോഴും അത്തരം ശക്തികളെ പ്രോത്സാഹിപ്പിക്കുകയാണുണ്ടായത്. തെരഞ്ഞെടുപ്പ് ഫലം വര്‍ഗീയ ശക്തികള്‍ക്കെതിരായ സമരം ദുര്‍ബലമായതിന്റെ അടിസ്ഥാനത്തില്‍ വഴി തെറ്റിക്കപ്പെട്ട ആളുകളെ മതനിരപേക്ഷ ചേരിയില്‍ അണിനിരത്താനുള്ള ശ്രമവും ശക്തിപ്പെടുത്തണമെന്നും പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇവിടെ വായിക്കാം

പതിനെട്ടാമത് ലോക്‌സഭ തെരഞ്ഞെടുപ്പിലെ കേരള സംസ്ഥാന ഫലങ്ങള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് ഇടതുപക്ഷത്തെ കടന്നാക്രമിച്ചുകൊണ്ടുള്ള മാധ്യമ പ്രചരണം കുറേക്കൂടി ശക്തിപ്പെട്ടിരിക്കുകയാണ്. കേരളത്തില്‍ എല്‍ഡിഎഫിന് തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാണുണ്ടായത്. അതിന്റെ കാരണം കൃത്യമായി പരിശോധിക്കുകയും തിരുത്തല്‍ നടപടികള്‍ ഉണ്ടാവുകയും ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കിയിട്ടുണ്ട്.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ തെരഞ്ഞെടുപ്പ് തിരിച്ചടി പുത്തരിയല്ല. 1957ലെ ഇഎംഎസ് ഗവണ്‍മെന്റ് അധികാരത്തിലിരുന്ന കാലയളവില്‍ കേരള വികസനത്തിന്റെ അടിത്തറയിട്ട ഭരണ നടപടികളാണ് കൈക്കൊണ്ടത്. അക്കാലത്ത് നടന്ന വിമോചന സമരത്തോടെ കോണ്‍ഗ്രസ് ഗവണ്‍മെന്റ് കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിട്ടു. തുടര്‍ന്ന് 1960ല്‍ നടന്ന കേരള തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തിരിച്ചടിയേറ്റു. അന്ന് കമ്മ്യൂണിസ്റ്റ് വിരുദ്ധന്മാര്‍ പ്രവചിച്ചത് ഇനിയൊരിക്കലും പാര്‍ട്ടി അധികാരത്തില്‍ വരില്ലെന്നായിരുന്നു. പക്ഷേ കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷക്കാരും പല തവണ അധികാരത്തിലേറി എന്നത് ചരിത്രം.

ചരിത്രം രചിച്ച ഇഎംഎസ് എന്ന മുഖ്യമന്ത്രിയേയും അതിപ്രഗല്‍ഭരായ മന്ത്രിമാരെയും താഴ്തിക്കെട്ടാനാണ് വിരുദ്ധന്മാര്‍ ശ്രമിച്ചത്. അതിന്റെ പുനരാവര്‍ത്തനമാണ് 2024ലും നടക്കുന്നത്. തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണം ഭരണവിരുദ്ധ വികാരമാണെന്നാണ് മാധ്യമങ്ങളുടെ കണ്ടുപിടുത്തം. പരാജയത്തിന്റെ നാനാവിധ കാരണങ്ങള്‍ വിവിധ പാര്‍ട്ടി കമ്മറ്റികളും മുന്നണി സംവിധാനവും വിലയിരുത്താന്‍ പോകുന്നേയുള്ളൂ. അതിന് മുമ്പ് തന്നെ വലതുപക്ഷ മാധ്യമങ്ങള്‍ സിപിഎം ന്റെയും എല്‍ഡിഎഫിന്റെയും വിലയിരുത്തലുകള്‍ സ്വയം നിര്‍മ്മിച്ച് മാര്‍കറ്റ് ചെയ്യാന്‍ ശ്രമിക്കുകയാണ്. ഇക്കാര്യത്തില്‍ മാധ്യമ പ്രചരണങ്ങള്‍ക്കനുസരിച്ച് പ്രതികരണങ്ങള്‍ നടത്തുന്നവര്‍ ജാഗ്രത പുലര്‍ത്തണം. ഇടതുപക്ഷ വിരുദ്ധരുടെ അജണ്ടക്ക് വിധേയരാകരുത്.
ചരിത്രത്തിലാദ്യമായാണ് കേരളത്തില്‍ ഇടതുപക്ഷത്തിന് തുടര്‍ഭരണം ലഭിച്ചത്. ഇത് അധികാരം നഷ്ടപ്പെട്ട വലതു പക്ഷത്തിന് സഹിക്കാവുന്നതായിരുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ സൃഷ്ടിച്ച സാമ്പത്തിക ഞെരുക്കത്താല്‍ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് പോലും ആനുകൂല്യങ്ങള്‍ തടസപ്പെട്ടു എന്നത് യാഥാര്‍ത്ഥ്യമാണ്. ഇത്തരം ആനുകൂല്യങ്ങള്‍ ഇടതുപക്ഷ സര്‍ക്കാര്‍ തന്നെയാണ് കൊണ്ടു വന്നത് എന്നതും മറക്കാവുന്നതല്ല. സാമ്പത്തിക ഞെരുക്കത്തിന്റെ ഫലമായുള്ള പ്രയാസങ്ങള്‍ക്ക് ഉത്തരവാദി കേരള സര്‍ക്കാരാണെന്ന് തോന്നിപ്പിക്കുന്ന നിലയിലുള്ള പ്രചാരണ പരിപാടികള്‍ അരങ്ങേറുകയാണ്.

കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. ഇത്തവണയും ഒന്ന് മാത്രം. കഴിഞ്ഞ തവണത്തെ ദേശീയ രാഷ്ട്രീയ സാഹചര്യം ഉപയോഗപ്പെടുത്തി യുഡിഎഫ് നേട്ടം കൊയ്തതു പോലെ ഇത്തവണയും യുഡിഎഫ് നടത്തിയ പ്രചരണം കുറേ വോട്ടര്‍മാരെ നമുക്ക് എതിരാക്കി തീര്‍ത്തിട്ടുണ്ടോ എന്ന പരിശോധന നടക്കാനിരിക്കയാണ്.
അതോടൊപ്പം ഗൗരവതരമായ പ്രശ്‌നമാണ് ബിജെപിയുടെ ഒരു സീറ്റിലെ വിജയവും അവരുടെ വോട്ട് വര്‍ദ്ധനയും. കേരളത്തിലെ വിവിധ ജില്ലകളില്‍ ആര്‍എസ്എസിന്റെ അക്രമത്തിനിരയായി ജീവനും രക്തവും നല്‍കിയാണ് സംഘപരിവാര്‍ ശക്തികളെ നാം പ്രതിരോധിച്ചത് അതോടൊപ്പം വര്‍ഗീയതയുടെ പ്രത്യയശാസ്ത്രത്തിനെതിരായും നിരന്തരമായ ഇടതുപക്ഷത്തിന്റെ സമരം കൂടിയാണ് സംഘപരിവാറിനെ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്താനിടയാക്കിയത്. ഇവിടെ കോണ്‍ഗ്രസോ യുഡിഎഫോ ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല, പലപ്പോഴും അത്തരം ശക്തികളെ പ്രോത്സാഹിപ്പിക്കുകയാണുണയാത്. തെരഞ്ഞെടുപ്പ് ഫലം വര്‍ഗീയ ശക്തികള്‍ക്കെതിരായ സമരം ദുര്‍ബലമായതിന്റെ അടിസ്ഥാനത്തില്‍ വഴി തെറ്റിക്കപ്പെട്ട ആളുകളെ മതനിരപേക്ഷ ചേരിയില്‍ അണിനിരത്താനുള്ള ശ്രമവും ശക്തിപ്പെടുത്തണം.

എന്തെല്ലാം ഘടകങ്ങള്‍ തെരഞ്ഞെടുപ്പ് പരാജയത്തിനിടയാക്കി എന്ന കാര്യം ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകള്‍ക്ക് ശേഷം ജനങ്ങളോട് തുറന്ന് പറയും. അതിന് മുമ്പ് വലതുപക്ഷ മാധ്യമ പ്രചരണത്തിന്റെ താളത്തിനൊത്ത് തുള്ളാതിരിക്കാന്‍ ഇടതുപക്ഷത്തെ സ്‌നേഹിക്കുന്ന എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നുവെന്ന് ജയരാജന്‍ തന്റെ ഫെയ്‌സ് ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia