Died | ആംബുലന്‍സ് ഗതാഗതകുരുക്കില്‍പെട്ടു; തെങ്ങ് മുറിക്കുന്നതിനിടെ തടി ദേഹത്ത് വീണ് ഗുരുതരമായി പരുക്കേറ്റ ഗൃഹനാഥന്‍ മരിച്ചു
Jan 2, 2023, 10:45 IST
സുല്‍ത്താന്‍ബത്തേരി: (www.kvartha.com) പുല്‍പ്പള്ളിയില്‍ തെങ്ങ് മുറിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ പരുക്കേറ്റ ഗൃഹനാഥന്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേ ആംബുലന്‍സ് ഗതാഗതകുരുക്കില്‍പെട്ട് മരിച്ചു. എരിയപ്പള്ളി നെല്ലിമണ്ണില്‍ രാജന്‍ (52) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ 11 മണിയോടെ വീടിന് സമീപത്ത് ഉണങ്ങിനിന്ന തെങ്ങ് വെട്ടിമാറ്റുന്നതിനിടെയായിരുന്നു തടി ദേഹത്ത് വീണ് രാജന് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ രാജനെ കല്‍പ്പറ്റയിലെ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡികല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കല്‍പ്പറ്റയില്‍ നിന്നും കോഴിക്കോട്ടേക്ക് ഇദ്ദേഹത്തെ കൊണ്ടു പോകുന്നതിനിടയില്‍ ചുരത്തിലെ ഗതാഗത കുരുക്ക് കാരണം ആംബുലന്‍സ് കടന്നുപോകാന്‍ ഏറെ പ്രയാസം നേരിട്ടതായി ബന്ധുക്കള്‍ പറഞ്ഞു.
ഏറെനേരം ശ്രമിച്ചെങ്കിലും ഗതാഗതക്കുരുക്ക് മറികടന്ന് ആംബുലന്‍സിന് പോകാനായില്ലെന്നും ഗതാഗതനിയന്ത്രണത്തിനായി പൊലീസ് സ്ഥലത്തുണ്ടായിരുന്നില്ലെന്നും രാജന്റെ ബന്ധുക്കള്‍ പറഞ്ഞു.
തിരികെ വൈത്തിരിയിലെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും രാജന്‍ മരിച്ചിരുന്നു.
ബിജെപി പ്രാദേശിക നേതാവായിരുന്ന രാജന്‍ പുല്‍പ്പള്ളി താഴെ അങ്ങാടിയില്‍ ഭക്ഷണശാല നടത്തിവരികയായിരുന്നു. ഭാര്യ: വസന്ത. സംസ്‌കാരം ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പില്‍ നടക്കും.
അതേസമയം, പുതുവര്‍ഷ ആഘോഷ തിരക്കിനിടയില്‍ താമരശ്ശേരി ചുരത്തില്‍ വലിയ ഗതാഗത കുരുക്കാണുണ്ടായത്. കാര്‍ നടുറോഡില്‍ കുടുങ്ങി മണിക്കൂറുകളാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. എഴാംവളവിനടുത്ത് വീതികുറഞ്ഞ ഭാഗത്താണ് കാര്‍ യന്ത്രത്തകരാര്‍ മൂലം നിശ്ചലമായത്. ഉച്ചയ്ക്ക് ശേഷം മൂന്നിന് റോഡില്‍ കുടുങ്ങിയ കാര്‍ വൈകുന്നേരം ഏഴോടെയാണ് റോഡരികിലേയ്ക്ക് മാറ്റാനായത്. അത് വരെയും ഒറ്റവരിയായി വാഹനങ്ങള്‍ കടത്തിവിടുന്നുണ്ടായിരുന്നെങ്കിലും വാഹനത്തിരക്കില്‍ അതും അസാധ്യമാവുന്ന സാഹചര്യം നേരിട്ടിരുന്നുവെന്നാണ് വിവരം. തകരാറിലായ കാര്‍ നന്നാക്കുന്നതിന് മെകാനിക്കെത്താന്‍ വൈകിയതാണ് വാഹനം മാറ്റാന്‍ വൈകിയതെന്ന് പൊലീസ് പറഞ്ഞു.
Keywords: News,Kerala,State,Wayanad,Traffic,Local-News,Injured,hospital, Treatment, Death, Wayanad: Man who injured while coconut tree falls dies after ambulance stuck in traffic block
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.