Dispute | ഗള്‍ഫില്‍ വെച്ച് മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹത്തെ ചൊല്ലി തര്‍ക്കം; ബന്ധുക്കള്‍ ഏറ്റെടുക്കുന്നില്ലെന്ന പരാതിയുമായി ലക്ഷദ്വീപ് സ്വദേശിയായ പെണ്‍സുഹൃത്ത്
May 26, 2023, 12:02 IST
കോട്ടയം: (www.kvartha.com) ഈ മാസം 19ന് ദുബൈയില്‍ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹത്തെ ചൊല്ലി തര്‍ക്കം. കോട്ടയം ഏറ്റുമാനൂരിലാണ് സംഭവം. ഏറ്റുമാനൂര്‍ സ്വദേശി ജയകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചതാണ് പരാതിക്ക് കാരണം. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ഏറ്റുവാങ്ങിയ സുഹൃത്തുക്കള്‍ എട്ടു മണിക്കൂറിലധികമായി സംസ്‌കരിക്കാന്‍ കാത്തിരിപ്പ് തുടരുകയാണ്. ലക്ഷദ്വീപ് സ്വദേശിയായ സഫിയയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.
മൃതദേഹം സംസ്‌കരിക്കുന്നതിന് പൊലീസിന്റെ എന്‍ഒസി ലഭിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇതിനായി മൃതദേഹവുമായി സുഹൃത്തുക്കള്‍ ആലുവ പൊലീസ് സ്റ്റേഷനു മുന്നില്‍ അഞ്ച് മണിക്കൂറിലധികമാണ് കാത്തുകിടന്നത്. ഇവിടെനിന്ന് എന്‍ഒസി ലഭിക്കില്ലെന്ന് വ്യക്തമായതോടെ മൃതദേഹവുമായി സുഹൃത്തുക്കള്‍ ഏറ്റുമാനൂരിലേക്ക് തിരിച്ചു.
വിവാഹിതനായ ജയകുമാര്‍ കഴിഞ്ഞ നാല് വര്‍ഷമായി സഫിയക്കൊപ്പമാണ് താമസിച്ചിരുന്നതെന്നാണ് വിവരം. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ച ജയകുമാറിന്റെ മൃതദേഹം സഫിയയാണ് ഏറ്റുവാങ്ങിയത്. പിന്നാലെ ഇവര്‍ ഏറ്റുമാനൂര്‍ പൊലീസില്‍ പരാതി നല്‍കി. ജയകുമാറിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുക്കണമെന്നാണ് സഫിയ ആവശ്യപ്പെടുന്നത്.
എന്നാല്‍ ജയകുമാറിന്റെ മരണ വിവരം ഔദ്യോഗികമായി അറിഞ്ഞിട്ടില്ലെന്നും എന്‍ആര്‍ഐ സെലില്‍ ഇക്കാര്യത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ബന്ധുക്കള്‍ വ്യക്തമാക്കുന്നു. മരണ സര്‍ടിഫികറ്റ് മാത്രം മതിയെന്നാണ് കുടുംബത്തിന്റെ നിലപാട്. ഈ സാഹചര്യത്തില്‍ പൊലീസിന്റെ എന്‍ഒസി ലഭിക്കാതെ സുഹൃത്തുക്കള്‍ക്ക് മൃതദേഹം സംസ്‌കരിക്കാനും നിര്‍വാഹമില്ല. വിവാഹമോചനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍പെടെയുള്ള പ്രശ്‌നങ്ങളാണ് ജയകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ കുടുംബം വിസമ്മതിക്കുന്നതിനു പിന്നിലെന്നാണ് വിവരം.
ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ മൃതദേഹം എത്തിച്ചതിനു പിന്നാലെ പൊലീസിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തി. മൃതദേഹത്തിനൊപ്പം എത്തിയവരെ അറിയില്ലെന്നും എങ്ങനെയാണ് ജയകുമാര്‍ മരിച്ചതെന്നു വ്യക്തമല്ലെന്നുമുള്ള നിലപാടാണ് ബന്ധുക്കള്‍ സ്വീകരിച്ചത്. അഞ്ചു വര്‍ഷത്തോളമായി ജയകുമാറുമായി യാതൊരു അടുപ്പവുമില്ലെന്നും മൃതദേഹത്തിനൊപ്പം വന്നവര്‍ തന്നെ സംസ്‌കാര ചടങ്ങുകള്‍ നടത്തുന്നതാണു നല്ലതെന്നുമാണ് ബന്ധുക്കളുടെ നിലപാട്.
വിവാഹം കഴിച്ച ഭാര്യയ്‌ക്കൊപ്പമാണ് ജയകുമാര്‍ താമസിച്ചിരുന്നത്. ഇവര്‍ ഗര്‍ഭിണിയായി നാട്ടിലേക്ക് വന്ന സമയത്ത് നാലര വര്‍ഷം മുന്‍പ് ജയകുമാറിനെ കാണാതായി. തുടര്‍ന്ന് ബന്ധുക്കള്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്ത് അന്വേഷിച്ചു. ആ സമയത്താണ് ജയകുമാര്‍ സഫിയയുമൊത്ത് ലിവിങ് ടുഗെതര്‍ ആണെന്ന വിവരം പുറത്ത് വന്നത്. സ്വന്തം ഇഷ്ടപ്രകാരമാണ് ജയകുമാര്‍ സഫിയക്കൊപ്പം ജീവിക്കുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
ദുബൈയിലെ നടപടികള്‍ പൂര്‍ത്തിയാക്കി പുലര്‍ചെ 2.45ഓടെയാണ് ജയകുമാറിന്റെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. മൃതദേഹം ആലുവയില്‍ സംസ്‌കാരിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, ഇതിന് പൊലീസിന്റെ എന്‍ഒസി വേണമെന്ന് പിന്നീടാണ് മനസ്സിലായത്. വിദേശത്തുവച്ച് മരിച്ചയാളുടെ മൃതദേഹം കുടുംബം ഏറ്റെടുക്കാന്‍ തയാറാകാത്ത സാഹചര്യത്തില്‍ ആലുവയില്‍ സംസ്‌കരിക്കുന്നതിലെ നിയമപ്രശ്‌നങ്ങള്‍ നിമിത്തമാണ് പൊലീസിന്റെ എന്‍ഒസി വേണമെന്ന് അധികൃതര്‍ നിഷ്‌കര്‍ഷിച്ചത്.
ഇതിനായി ആലുവ പൊലീസിനെ സമീപിച്ചെങ്കിലും നടപടികള്‍ വൈകി. ഇതോടെ അഞ്ച് മണിക്കൂറോളം പൊലീസ് സ്റ്റേഷനു പുറത്ത് കാത്തുനില്‍ക്കേണ്ടി വന്നു. ആലുവയുമായി ബന്ധമൊന്നുമില്ലാത്ത ഏറ്റുമാനൂര്‍ സ്വദേശിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ എന്‍ഒസി നല്‍കുന്നതിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ആലുവ പൊലീസ് എന്‍ഒസി നല്‍കുന്നതില്‍ തടസം ഉന്നയിച്ചു. ഇതേത്തുടര്‍ന്നാണ് മൃതദേഹവുമായി സുഹൃത്തുക്കള്‍ ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനിലേക്കു പോയത്. ജയകുമാറിന്റെ സ്വദേശം ഇവിടെയായതിനാല്‍ പ്രശ്‌നത്തിന് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ.
Keywords: News, Kerala-News, Kerala, Dead Body, Expatriate, Police, Complaint, Police Station, Airport, Family, Kottayam-News, News-Malayalam, Kottayam: Expatriate Malayali Jayakumar dead body receiving dispute.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.