Karate | കൈമുതലായുള്ളത് കരാടെ; വീടിനുള്ളില്‍ കയറി ആക്രമിക്കാനെത്തിയ ആളെ ആത്മധൈര്യം വിടാതെ തുരത്തി പ്ലസ് വണ്‍ വിദ്യാര്‍ഥിനി
Mar 1, 2023, 09:07 IST
കൊച്ചി: (www.kvartha.com) കുറച്ച് കരാടെ (Karate)യും പിന്നെ ആത്മധൈര്യവും കൈമുതലായുള്ള പെണ്‍കുട്ടി നാട്ടിലെ താരമാകുകയാണ്. വീടിനുള്ളില്‍ കയറി ആക്രമിക്കാനെത്തിയ ആളെയാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പറപ്പിള്ളി റോഡ് ശ്രീനിലയത്തില്‍ അനഘ നേരിട്ട് തുരത്തിയോടിച്ചത്. ഹില്‍പാലസിലാണ് സംഭവം നടന്നത്.
ചൊവ്വാഴ്ച രാവിലെ അമ്മയും അച്ഛനും വീട്ടില്‍ നിന്നിറങ്ങിയതിന് പിന്നാലെ അടുക്കള വാതില്‍ പൂട്ടാന്‍ ചെന്നപ്പോഴായിരുന്നു സംഭവം. വാതിലിന് പിന്നില്‍ പതുങ്ങിയ അക്രമിയുടെ നിഴല്‍ കണ്ടതോടെ പകച്ച അനഘയെ വീട്ടില്‍ നിന്നെടുത്ത കത്തിയുമായി അക്രമി നേരിട്ടു. കഴുത്തിന് നേരേ രണ്ട് പ്രാവശ്യം കത്തി വീശി. പിന്നോട്ടു മാറിയെങ്കിലും അക്രമി വിട്ടില്ലെന്നും ഒടുവില്‍ കൈ കൊണ്ടു തടഞ്ഞതോടെ കയ്യില്‍ മുറിവേറ്റപ്പോള്‍ അക്രമി വാ പൊത്തിയതായും അനഘ പറയുന്നു.
ഇതോടെ ശ്വസിക്കാന്‍ ബുദ്ധിമുട്ടിയ അനഘയില്‍ ബ്ലാക് ബെല്‍റ്റ് നേടിയ കരാടെക്കാരി ഉണര്‍ന്നു. ആദ്യമൊന്ന് പകച്ചെങ്കിലും ആത്മധൈര്യം വീണ്ടു കിട്ടിയതോടെ അനഘ അക്രമിയെ നേരിട്ടു.അക്രമിയുടെ അടിവയറിലേക്ക് മുട്ടുകൊണ്ടു ചവിട്ടി. ഒരുനിമിഷം പാഴാക്കാതെ സമീപത്ത് കിടന്ന തേങ്ങ ഉപയോഗിച്ച് അക്രമിയുടെ തലയ്ക്ക് അടിച്ചതോടെ പിന്നിലെ മതില് ചാടി ആള് രക്ഷപ്പെട്ടുവെന്നും ക്ലീന്‍ ഷേവ് ചെയ്ത അക്രമിക്ക് നല്ല ഉയരമുണ്ടായിരുന്നുവെന്നും പൊണ്‍കുട്ടി ഓര്‍ത്തു.
തൃപ്പൂണിത്തുറ ഗവ.ഗേള്‍സ് ഹൈസ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് 10 വര്‍ഷത്തെ കരാടെ പരിശീലനം നേടിയ അനഘ. അച്ഛന് അരുണിന് ബിസിനസാണ്. കരിങ്ങാച്ചിറയില്‍ ഐഇഎല്‍ടിഎസ് സ്ഥാപനം നടത്തുകയാണ് അമ്മ നിഷ.
സംഭവത്തിന് പിന്നാലെ ഹില്‍പാലസ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതി രണ്ടു ദിവസമായി ഈ മേഖലയില്‍ കറങ്ങി നടക്കുന്നുണ്ടെന്നാണ് വിവരം. ആക്രമണത്തിനിടെ ഒരക്ഷരം പോലും മിണ്ടിയില്ലെന്നാണ് പൊണ്‍കുട്ടിയുടെ മൊഴി. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതി ഇതര സംസ്ഥാനക്കാരനാണെന്നാണ് സൂചന.
Keywords: News,Kerala,State,Kochi,Student,attack,Girl,Local-News,Police,CCTV, Karate skill and self confidence helped Plus two student to defend attacker
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.