Landslides | വയനാട് ഉരുൾപൊട്ടലിൽ കേരളത്തിന് കേന്ദ്ര സർക്കാർ എല്ലാ സഹായവും നൽകുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ


വയനാട്: (KVARTHA) ഉരുൾപൊട്ടലിൽ കേരളത്തിന് കേന്ദ്ര സർക്കാർ എല്ലാ സഹായവും നൽകുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ദുരന്ത ഭൂമിയിലേക്ക് ഉടൻതന്നെ രക്ഷാപ്രവർത്തനത്തിനായി വിവിധ സേനകളെ വിന്യസിച്ചിട്ടുണ്ട്.
എൻഡിആർഎഫ്, ഇന്ത്യൻ ആർമി, എയർഫോഴ്സ് എന്നിവയുടെ സംഘങ്ങൾ രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. എൻഡിആർഎഫിന്റെ മൂന്ന് അധിക ടീമുകൾ യാത്രയിലാണ്. ഡോഗ് സ്ക്വാഡിനെയും മൂന്ന് ബെയ്‌ലി പാലങ്ങൾ നിർമ്മിക്കാനുള്ള സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. സൈന്യത്തിന്റെ രണ്ട് സംഘങ്ങൾ അവശ്യസാധനങ്ങളുമായി കോഴിക്കോട്ട് എത്തിയിട്ടുണ്ട്. ഒരു 110 അടി ബെയ്‌ലി പാലവും മൂന്ന് ഡോഗുകളും ദില്ലിയിൽ നിന്ന് കോഴിക്കോട്ടേക്ക് എത്തിയിട്ടുണ്ട്. എഞ്ചിനീയറിംഗ് ടീം നാശനഷ്ടങ്ങൾ വിലയിരുത്തും. കണ്ണൂർ ഡിഎസ്‌സി സെന്ററിൽ നിന്നുള്ള രണ്ട് സംഘങ്ങളും ദുരന്ത സ്ഥലത്തെത്തി. ആവശ്യാനുസരണം അധിക വിഭവങ്ങൾ കേന്ദ്ര സർക്കാർ അയയ്ക്കും.
സ്ഥിതിഗതികൾ കേന്ദ്ര സർക്കാർ ഉന്നതതലത്തിൽ നിരീക്ഷിക്കുന്നുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ രണ്ട് കണ്‍ട്രോള്‍ റൂമുകളും സ്ഥിതിഗതികൾ നിരീക്ഷിക്കുകയും സംസ്ഥാനത്തിന് സാധ്യമായ എല്ലാ സഹായവും നൽകുകയും ചെയ്യുന്നു. ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളെ രക്ഷിക്കാനും സഹായിക്കാനും സംസ്ഥാന സർക്കാരിന് സാധ്യമായ എല്ലാ സഹായവും നൽകാൻ മോദി സർക്കാര് പ്രതിജ്ഞാബദ്ധമാണെന്ന് ജോർജ് കുര്യൻ വ്യക്തമാക്കി.