കേരളത്തിലെ ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയം: ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ വകുപ്പ് മന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 30.04.2018) കേരളത്തിലെ ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണെന്ന് ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. നോമഫ്രങ്ക് മോംബോ. അന്തര്‍ദേശീയ തലത്തില്‍ താഴ്ന്നതും ഇടത്തരവുമായ വരുമാനമുള്ള വിഭാഗത്തിലാണ് കേരളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ഇന്ത്യയേക്കാള്‍ ഉയര്‍ന്ന വരുമാനമുള്ള വിഭാഗത്തിലാണ് ദക്ഷിണാഫ്രിക്കയുള്ളത്. എങ്കിലും ദക്ഷിണാഫ്രിക്കയുടെ ആരോഗ്യ രംഗം വളരെ പുറകിലാണ്. ഇത്രയും പരിമിതമായ ചുറ്റുപാടില്‍ നിന്നും കേരളം എങ്ങനെ മാതൃകാപരമായ ആരോഗ്യ പുരോഗതി കൈവരിച്ചു എന്നതില്‍ ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ വകുപ്പ് മന്ത്രി അത്ഭുതം പ്രകടിപ്പിക്കുകയും ചെയ്തു. മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ സംഘം സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ വച്ചു നടത്തിയ ഉന്നതതല യോഗത്തിലാണ് ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ വകുപ്പ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തിലെ ജനകീയ സര്‍ക്കാരുകള്‍ ആരോഗ്യ മേഖലയ്ക്കായി ചെയ്യുന്ന പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസവും സാമൂഹ്യ പുരോഗതിയും ഒക്കെയാണ് കേരളത്തിന്റെ ആരോഗ്യ മേഖല ഇത്രയും വലിയ പുരോഗതി കൈവരിച്ചതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി.

ഡല്‍ഹിയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ സംഘം കേരളത്തിന്റെ ആരോഗ്യ മേഖലയിലെ സവിശേഷ നേട്ടങ്ങളും സംവിധാനങ്ങളും നേരിട്ടറിയാന്‍ വേണ്ടിയാണ് കേരളത്തിലെത്തിയത്. ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ മന്ത്രാലയത്തിലെ ഡോ. ഡഗ്ലസ് ന്യൂമാന്‍, ആരോഗ്യ വകുപ്പിലെ ചീഫ് ഡയറക്ടര്‍ ഡോ. ക്രിഷ് വല്ലാബ്ജി എന്നിവര്‍ ദക്ഷിണാഫ്രിക്കന്‍ സംഘത്തിലുണ്ടായിരുന്നു.

ദക്ഷിണാഫ്രിക്കയില്‍ വന്‍കിട ആശുപത്രികള്‍ വളരെയധികമുണ്ട്. സ്വകാര്യ മേഖലയിലെ ആശുപത്രികള്‍ക്ക് വേണ്ടി 80 ശതമാനവും ചെലവഴിക്കുന്നുവെങ്കിലും 20 ശതമാനം ജനങ്ങള്‍ക്ക് മാത്രമേ ഇതിന്റെ പ്രയോജനം ലഭിക്കുന്നുള്ളൂവെന്നും ദക്ഷിണാഫ്രിക്കന്‍ സംഘം വ്യക്തമാക്കി. അതിനാല്‍ കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ കുറഞ്ഞ ചിലവിലെ മികച്ച ചികിത്സ എങ്ങനെയെന്നും പഠിക്കും. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രവവര്‍ത്തനങ്ങളേയും സംഘം അഭിനന്ദിച്ചു.

ദക്ഷിണാഫ്രിക്ക പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. എച്ച്.ഐ.വി. ബാധിതരേക്കാള്‍ വളരെയധികം കൂടുതലാണ് ക്ഷയരോഗികള്‍. മദ്യപാനം, മയക്കുമരുന്ന്, അനാരോഗ്യകരമായ ജീവിത ശൈലി, വനിതകളുടെ പുകവലി എന്നിവ വലിയ പ്രശ്നമാണ്. ഇതെല്ലാം അവബോധത്തിലൂടെ കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. മാനസികാരോഗ്യ രംഗത്തും ദക്ഷിണാഫ്രിക്ക വളരെയധികം വെല്ലുവിളി നേരിടുന്നുണ്ട്.

കേരളത്തിലെ പ്രാഥമികാരോഗ്യ രംഗത്ത് തന്നെ മാനസിക പ്രശ്നങ്ങള്‍ കണ്ടെത്തി ചികിത്സിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രാഥമിക തലത്തില്‍ തന്നെ മാനസിക പ്രശ്നങ്ങള്‍ കണ്ടെത്തി ചികിത്സിക്കാന്‍ കഴിയുന്ന പദ്ധതി ദക്ഷിണാഫ്രിക്കയില്‍ എങ്ങനെ നടപ്പിലാക്കാന്‍ കഴിയും എന്നതും ചര്‍ച്ച ചെയ്തു.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസ്., എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ ഐ.എ.എസ്., ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി, ആയുഷ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. സുഭാഷ്, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ അനിതാ ജേക്കബ്, എസ്.എച്ച്.ആര്‍.സി. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.എസ്. ഷിനു എന്നിവര്‍ പങ്കെടുത്തു.

പാറശാല താലൂക്ക് ആശുപത്രി, പാറശാല ആയുര്‍വേദ ആശുപത്രി, ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രം, ആയുര്‍വേദ കോളേജ് എന്നിവയും സംഘം സന്ദര്‍ശിക്കും.
കേരളത്തിലെ ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയം: ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ വകുപ്പ് മന്ത്രി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thiruvananthapuram, Health, South Africa, Health Minister, Hospital, Ayurvedic, South african health Minister, ടouth African Minister appreciate Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia