സര്‍കാര്‍ മേഖലയില്‍ ആദ്യമായി എസ് എം എ ക്ലിനിക് യാഥാര്‍ഥ്യമായി; മറ്റ് മെഡികല്‍ കോളജുകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് ഉദ്ഘാടന വേളയില്‍ വീണാ ജോര്‍ജ്

 


തിരുവനന്തപുരം: (www.kvartha.com 28.02.2022) സര്‍കാര്‍ മേഖലയില്‍ ആദ്യമായി എസ് എം എ ക്ലിനിക് (സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി) യാഥാര്‍ഥ്യമായി. മറ്റ് മെഡികല്‍ കോളജുകളിലേക്ക് കൂടി ക്ലിനിക് വ്യാപിപ്പിക്കുമെന്ന് ഉദ്ഘാടന വേളയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

സര്‍കാര്‍ മേഖലയില്‍ ആദ്യമായി എസ് എം എ ക്ലിനിക് യാഥാര്‍ഥ്യമായി; മറ്റ് മെഡികല്‍ കോളജുകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് ഉദ്ഘാടന വേളയില്‍ വീണാ ജോര്‍ജ്

സര്‍കാര്‍ മേഖലയില്‍ ഇത്തരം ഒരു ക്ലിനിക് അനിവാര്യമാണെന്ന് ബോധ്യമായതിന്റെ പശ്ചാത്തലത്തില്‍ നിരവധി ചര്‍ചകളുടേയും ഇടപെടലുകളുടേയും ഫലമായാണ് സംസ്ഥാനത്ത് ആദ്യമായി സര്‍കാര്‍ മേഖലയില്‍ മെഡികല്‍ കോളജ് എസ് എ ടി ആശുപത്രിയില്‍ എസ് എ എ ക്ലിനിക് ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു.

എല്ലാ മാസത്തിലെയും ആദ്യത്തെ ചൊവ്വാഴ്ച എന്ന നിലയിലാണ് ക്ലിനികിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഭാവിയില്‍ ഈ സേവനം ആവശ്യാനുസരണം വര്‍ധിപ്പിക്കുന്നതാണ്. എസ് എ എ രോഗികള്‍ക്കുള്ള മള്‍ടി ഡിസിപ്ലിനറി ക്ലിനികായിരിക്കും ഇതെന്നും മന്ത്രി പറഞ്ഞു.

എസ് എം എ ബാധിച്ചവര്‍ക്കും, രോഗമുണ്ടെന്ന് സംശയിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കും അവശ്യമായ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി പീഡിയാട്രിക് ന്യൂറോളജിസ്റ്റ്, കുഞ്ഞുങ്ങള്‍ക്കും, മാതാപിതാക്കള്‍ക്കും ജനിതക പരിശോധനയ്ക്കും, കൗണ്‍സിലിങ്ങിനും ജനിതക സ്പെഷ്യലിസ്റ്റ്, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശ്വാസകോശ രോഗ വിദഗ്ദ്ധന്‍, എസ് എം എ ബാധിച്ച കുട്ടികള്‍ക്ക് സങ്കീര്‍ണതകള്‍ ഉടലെടുക്കുമ്പോള്‍ നേരിടാനായി ഇന്റന്‍സിവിസ്റ്റ് അസ്ഥിരോഗ വിദഗ്ധന്‍, വളര്‍ച്ചയും പോഷണവും സംബന്ധിച്ച പ്രശ്നങ്ങള്‍ക്കായി ശിശുരോഗ വിദഗ്ദ്ധന്‍, ഫിസിയോ തെറാപിസ്റ്റ്, ഒകുപേഷനല്‍ തെറാപിസ്റ്റ് സാന്ത്വന പരിചരണ വിഭാഗം തുടങ്ങി ബൃഹത്തായ ഒരു ടീമിന്റെ കൂട്ടായ സേവനം ഈ ക്ലിനികിലൂടെ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

എല്ലാ വര്‍ഷവും ഫെബ്രുവരി മാസം അവസാനത്തെ ദിവസം അപൂര്‍വ രോഗങ്ങളുടെ ദിനമായി ആചരിക്കുകയാണ്. പൊതുജനങ്ങളുടെ ശ്രദ്ധയും ബോധ്യവും അനിവാര്യമായ ഓര്‍മപ്പെടുത്തലും കൂടിയാണ് ഈ ദിനം. സംസ്ഥാനത്ത് 400 ഓളം പേര്‍ അപൂര്‍വ രോഗം ബാധിച്ച് സഹായം തേടുന്നവരുണ്ട്. ആരോഗ്യ വകുപ്പും സാമൂഹ്യനീതി വകുപ്പും ഇവരുടെ ചികിത്സയ്ക്കായി ഇടപെടലുകള്‍ നടത്തുന്നുണ്ട്. എസ് എ എ ബാധിച്ച കുഞ്ഞുങ്ങള്‍ക്ക് സമൂഹികമായ ഇടപെടലുകള്‍ കൂടി ഉണ്ടാകുന്നത് ആശാവഹമാണെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം മെഡികല്‍ കോളജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി സര്‍കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. കോടിക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് മെഡികല്‍ കോളജില്‍ നടക്കുന്നത്. അതെല്ലാം സമയ ബന്ധിതമായി പൂര്‍ത്തിയാക്കും. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികള്‍ക്ക് വേഗത്തില്‍ പരിചരണം ഉറപ്പാക്കുന്ന പൈലറ്റ് പദ്ധതി എല്ലാ മെഡികല്‍ കോളജിലേക്കും വ്യാപിപ്പിക്കും. മെഡികല്‍ കോളജില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ രണ്ട് മൂന്ന് മാസത്തിനുള്ളില്‍ യാഥാര്‍ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

എസ് എ ടി ആശുപത്രിയിലും നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തില്‍ നൂതന സൗകര്യങ്ങളോടു കൂടിയ ഹൃദയ ശസ്ത്രക്രിയ വിഭാഗം ആരംഭിച്ചു. ഹിമോ ഡയാലിസിസ് ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. ഇതുവരെ സംസ്ഥാനത്ത് ആകെ ആറ് ഡയാലിസിസ് ടെക്നീഷ്യന്‍മാരുടെ തസ്തിക മാത്രമായിരുന്നു ഉണ്ടായിരുന്നത്.

ഈ സര്‍കാര്‍ 24 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. അതില്‍ നാലെണ്ണം തിരുവനന്തപുരം മെഡികല്‍ കോളജിനും രണ്ടെണ്ണം എസ് എ ടി ആശുപത്രിക്കുമാണ്. 24 ഐസിയു കിടക്കകളും എട്ട് എച് ഡി യു കിടക്കകളും സജ്ജമാക്കി വരുന്നു. ഓക്സിജന്‍ ലഭ്യത ഉറപ്പ് വരുത്താന്‍ ഓക്സിജന്‍ പ്ലാന്റ് അനുവദിച്ചു. ഗൈനകോളജി വിഭാഗത്തില്‍ ഹൈ എന്‍ഡ് അള്‍ട്രാ സൗന്‍ഡ് മെഷിന്‍ സ്ഥാപിച്ചു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ടീം അംഗങ്ങളെ മന്ത്രി അഭിനന്ദിച്ചു. രോഗബാധിതരായ എല്ലാ കുട്ടികള്‍ക്കും സഹായകരമായ രീതിയില്‍ ഈ ക്ലിനിക് മാറട്ടെയെന്നും മന്ത്രി ആശംസിച്ചു.

പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഡി ആര്‍ അനില്‍, മെഡികല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ റംലാ ബീവി, മെഡികല്‍ കോളജ് പ്രിന്‍സിപല്‍ ഡോ. സാറ വര്‍ഗീസ്, മെഡികല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. എ നിസാറുദ്ദീന്‍, എസ് എ ടി ആശുപത്രി സൂപ്രണ്ട് ഡോ. എസ് ബിന്ദു, പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. മേരി ഐപ്, ജില്ലാ നാഷനല്‍ ഹെല്‍ത് മിഷന്‍ ഡോ. ആശ വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: SMA clinic became a reality for the first time in the government sector; Says Minister Veena George, Thiruvananthapuram, News, Health, Health and Fitness, Health Minister, Medical College, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia