ആരെയും അറിയിക്കാതെ സിദ്ദിഖ് കാപ്പനെ എയിംസില്‍ നിന്ന് വീണ്ടും മഥുരയിലേക്ക് മാറ്റി; കോവിഡ് രോഗിയായിട്ടും നിര്‍ബന്ധപൂര്‍വ്വം ഡിസ്ചാര്‍ജ് ചെയ്യിപ്പിക്കുകയായിരുന്നുവെന്ന് കുടുംബം
May 7, 2021, 15:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 07.05.2021) ഭാര്യയെയോ അഭിഭാഷകനെയോ അറിയിക്കാതെ രഹസ്യമായി മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ എയിംസില്‍ നിന്ന് വീണ്ടും മഥുര ജയിലിലേക്ക് മാറ്റി. യുപി പൊലീസ് നിര്‍ബന്ധപൂര്‍വ്വം ഡിസ്ചാര്‍ജ് ചെയ്യിപ്പിക്കുകയായിരുന്നുവെന്നും കോവിഡ് പരിശോധന നടത്തി നെഗറ്റീവായോ എന്ന് ഉറപ്പുവരുത്തിയില്ലെന്നും കാപ്പന്റെ കുടുംബം ആരോപിച്ചു.
വിദ്ഗ്ധ ചികിത്സക്കായി ഡെല്‍ഹിയിലേക്ക് മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാപ്പനെ എയിംസിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെ എയിംസിലെ ചികിത്സ അവസാനിപ്പിച്ച് രഹസ്യമായി യുപി പൊലീസ് കാപ്പനെ മഥുര ജയിലിലേക്ക് കൊണ്ടു പോവുകയായിരുന്നു.
കാപ്പന്‍ ഫോണ്‍ ചെയ്താണ് യുപിയിലെ ജയിലിലേക്ക് മാറ്റിയെന്ന വിവരം പറഞ്ഞത്. വ്യാഴാഴ്ച രഹസ്യമായി യുപിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ടെസ്റ്റിലും കാപ്പന്‍ കോവിഡ് മുക്തനായിരുന്നില്ല. ചികിത്സ പൂര്‍ത്തിയാക്കാതെ തിരക്കിട്ട് യുപിയിലേക്ക് കൊണ്ടുപോയതെന്തിനെന്ന് വ്യക്തമല്ല. കോവിഡ് പോസിറ്റീവായതിനാല്‍ മഥുരയിലെ ജയിലിലെ ചെറിയ മുറിക്കുള്ളില്‍ അടച്ചിട്ടിരിക്കുകയാണ്. നേരത്തേ വീണ് പല്ലുകള്‍ പൊട്ടിയതും ഭേദപ്പെട്ടിട്ടില്ല.
എയിംസിലെ പരിശോധനയില്‍ കോവിഡ് ആണെന്ന് സ്ഥിരീകരിച്ച കാപ്പനെ തിരികെ കൊണ്ടുപോകുമ്പോള്‍ നെഗറ്റീവാണോയെന്ന് ഉറപ്പ് വരുത്തിയില്ലെന്ന് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത് ആരോപിച്ചു.
മഥുരയിലെ ജയിലില്‍ നിന്ന് കൊവിഡ് സ്ഥീരികരിച്ച സിദ്ധിഖ് കാപ്പന്‍ കൊവിഡ് മുക്തനായെന്ന റിപോര്‍ടാണ് യുപി സര്‍കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയത്. ഇതിന് ശേഷം എയിംസില്‍ വച്ച് നടത്തിയ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയായിരുന്നു. അഞ്ച് ദിവസത്തിനുള്ളില്‍ എങ്ങനെയാണ് പ്രമഹ രോഗിയായ ഒരാള്‍ കോവിഡ് നെഗറ്റീവ് ആയതെന്ന് കുടുംബം മഥുര ജയില്‍ പൊലീസ് സൂപ്രണ്ടിന് നല്‍കിയ കത്തില്‍ ചോദിച്ചു. ജയിലില്‍ വച്ച് കാപ്പനെ കാണണമെന്ന് ആവശ്യപ്പെട്ട് കുടുംബം കത്ത് നല്‍കിയിട്ടുണ്ട്. എയിംസില്‍ വച്ച് കാപ്പനെ കാണാന്‍ അനുവദിക്കണമെന്ന് ഭാര്യ ആവശ്യപ്പെട്ടിരുന്നുങ്കിലും പൊലീസ് അനുവദിച്ചിരുന്നില്ല.
കോവിഡ് പോസിറ്റീവായ സിദ്ദിഖ് കാപ്പനെ സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഏപ്രില്‍ 30ന് ഡെല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

