ഓക്സ്ഫഡ് വാക്സീന് ഡോസ് എടുത്തതിനു പിന്നാലെ നാഡീവ്യൂഹ, മാനസിക പ്രശ്നങ്ങളുണ്ടായെന്ന ആരോപണം തെറ്റ്; ചെന്നൈ സ്വദേശിക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ് നല്കി സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
Nov 30, 2020, 12:34 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പുണെ: (www.kvartha.com 30.11.2020) ഓക്സ്ഫഡ് വാക്സീന് ഡോസ് എടുത്തതിനു പിന്നാലെ നാഡീവ്യൂഹ, മാനസിക പ്രശ്നങ്ങളുണ്ടായെന്ന് ആരോപിച്ച ചെന്നൈ സ്വദേശിയായ സന്നദ്ധ പ്രവര്‍ത്തകനെതിരെ കര്‍ശന നടപടിക്കൊരുങ്ങി സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. സന്നദ്ധ പ്രവര്‍ത്തകന്റെ ആരോഗ്യനിലയില്‍ സഹതാപമുണ്ടെന്നും എന്നാല്‍ വാക്സീന് പരീക്ഷണത്തിന് അതുമായി യാതൊരു ബന്ധവുമില്ലെന്നും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. തെറ്റിദ്ധാരണാജനകമായ പ്രസ്താവന നടത്തിയയാള്‍ക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്യുമെന്ന് കമ്പനി അറിയിച്ചു.
അദ്ദേഹത്തിനുണ്ടായ ആരോഗ്യ പ്രശ്നം തെറ്റായി വാക്സീന് പരീക്ഷണത്തിനു മേല്‍ ആരോപിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും ആരോഗ്യ പ്രശ്നങ്ങള്‍ വാക്സീന് മൂലമല്ലെന്ന് മെഡിക്കല്‍ സംഘം കൃത്യമായി ബോധ്യപ്പെടുത്തിയതാണെന്നും കമ്പനി വ്യക്തമാക്കി. എന്നിട്ടും വാക്സീനെതിരെ ആരോപണം ഉന്നയിക്കുന്നത് കമ്പനിയുടെ യശസ് തകര്‍ക്കാനുദ്ദേശിച്ചാണ്. 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുമെന്നും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.
അതേസമയം തനിക്കുണ്ടായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും വാക്സീന്റെ നിര്‍മാണവും പരീക്ഷണവും അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്നുമാണ് ചെന്നൈ സ്വദേശി ലീഗല്‍ നോട്ടിസില്‍ ആവശ്യപ്പെട്ടത്. ഒക്ടോബര്‍ ഒന്നിന് ചെന്നൈയിലെ ശ്രീരാമചന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എഷ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലാണ് ഇദ്ദേഹം കോവിഷീല്‍ഡിന്റെ ഷോട്ട് സ്വീകരിച്ചതെന്ന് ദേശീയമാധ്യമം റിപോര്‍ട് ചെയ്തിരുന്നു.
നവംബര്‍ 21ന് സമര്‍പ്പിച്ച ലീഗല്‍ നോട്ടിസ് പ്രകാരം വാക്സീന് സ്വീകരിച്ചു പത്തു ദിവസത്തിനുള്ളില്‍ കടുത്ത തലവേദന ആരംഭിച്ചുവെന്നും പെരുമാറ്റത്തില്‍ വലിയ മാറ്റങ്ങള്‍ വന്നുവെന്നും സന്നദ്ധ പ്രവര്ത്തകന് പറയുന്നു. ശബ്ദത്തോടും വെളിച്ചത്തോടും അസ്വസ്ഥതയുണ്ടായെന്നും ആരെയും തിരിച്ചറിയാനോ സംസാരിക്കാനോ കഴിയുന്നില്ലെന്നും ഇദ്ദേഹം പരാതിപ്പെടുന്നു.
സന്നദ്ധ പ്രവര്ത്തകന് നേരിടുന്ന പ്രശ്നങ്ങള്‍ വാക്സീന് എടുത്തതിന്റെ അനന്തരഫലമാണോയെന്നു ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയും (ഡിജിസിഐ) ശ്രീരാമചന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ എത്തിക്സ് കമ്മിറ്റിയും പരിശോധിച്ച് വരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

