ആര്‍ സി സിയെ തകര്‍ക്കരുത്; അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം- ഡയറക്ടര്‍ ആര്‍ സി സി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 03.05.2018) ആര്‍ സി സിയിലെ പിഴവുകള്‍ പരിഹരിക്കാന്‍ എന്ന വ്യാജേന ആര്‍ സി സിയെ അപകീര്‍ത്തിപ്പെടുത്തി തകര്‍ക്കാനുള്ള ശ്രമം ചില മാധ്യമങ്ങള്‍ തുടങ്ങിയിട്ടു കുറച്ചു നാളുകളായി. ആര്‍ സി സിയില്‍ ചികിത്സയിലിരിക്കെ എച്ച് ഐ വി ബാധിച്ചു എന്നു സംശയിക്കുന്ന രണ്ടു കുട്ടികള്‍ അര്‍ബുദ മൂര്‍ദ്ധന്യാവസ്ഥയില്‍ മരണപ്പെട്ടതിന്റെ മറവിലാണ് ഈ ക്യാമ്പയിന്‍ നടത്തുന്നത്.

ഡബ്ല്യുഎച്ച്ഒ/ എന്‍എസിഒ എന്നിവയുടെ നിര്‍ദേശപ്രകാരമുള്ള സ്‌ക്രീനിംഗ് പരിശോധന ആയിരുന്നു ആര്‍ സി സിയില്‍ എച്ച് ഐവിക്കു വേണ്ടി നടത്തിയിരുന്നതെന്നും ആ പരിശോധനയില്‍ വിന്‍ഡോ പീരിയഡില്‍ ഉള്ള അണുബാധ കണ്ടു പിടിക്കാന്‍ കഴിയണം എന്നില്ലെന്നുമുള്ള ശാസ്ത്ര സത്യം പല തവണ ആര്‍ സി സിയും ഇതേക്കുറിച്ചു അന്വേഷിച്ച ഏജന്‍സികളുമൊക്കെ വ്യക്തമാക്കിയതാണ്. കുറേക്കൂടി കൃത്യത ഉള്ള എന്‍എടി പരിശോധനാ സൗകര്യം ആര്‍ സി സി പോലുള്ള ആശുപത്രികളില്‍ ഏര്‍പ്പെടുത്തണമെന്ന ശുപാര്‍ശ പരിഗണിച്ച് അത് ലഭ്യമാക്കാനുള്ള നടപടികള്‍ തുടങ്ങുകയും ചെയ്തു. എന്‍എടി പരിശോധന ലഭ്യമാക്കിയാല്‍ പോലും വിന്‍ഡോ പീരിയഡ് ഇപ്പോഴുള്ള മൂന്നു മാസത്തില്‍ നിന്നു 15 ദിവസമായി കുറയുന്നതല്ലാതെ നൂറു ശതമാനം സുരക്ഷിതമാക്കാന്‍ കഴിയുകയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. അത് ശാസ്ത്രത്തിന്റെ പരിമിതിയാണ്. മറിച്ചു ആര്‍ സി സിയുടെ പിഴവല്ല.

ആര്‍ സി സിയെ തകര്‍ക്കരുത്; അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം- ഡയറക്ടര്‍ ആര്‍ സി സി

ഇത് ഒരു പരിധിവരെ പരിഹരിക്കാന്‍ രക്തദാതാക്കളെ തെരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ ജാഗ്രത പാലിക്കുകയും കൗണ്‍സലിങ് ഉള്‍പ്പെടെയുള്ള ബോധന പരിപാടികള്‍ ശക്തിപ്പെടുത്തുകയുമാണ് മാര്‍ഗം. രക്ത ദാതാക്കള്‍ക്കിടയില്‍ ഈ വിഷയത്തെക്കുറിച്ചു കൂടുതല്‍ അവബോധം സൃഷ്ടിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും വേണം. ഇക്കാര്യത്തിലും ആര്‍.സി.സി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വസ്തുതകള്‍ ഇതായിരിക്കെ, അവയെ വളച്ചൊടിക്കുകയും ആത്മനിഷ്ഠമായ വ്യാഖ്യാനങ്ങള്‍ക്കു വിധേയമാക്കുകയും ചെയ്ത് ആര്‍.സി.സി.യില്‍ വന്‍വീഴ്ചകള്‍ ഉണ്ട് എന്ന് വരുത്തിത്തീര്‍ക്കാന്‍ നിരന്തരം ശ്രമിക്കുന്നു. ലക്ഷക്കണക്കിന് രോഗികളുടെ അഭയവും, ആശ്വാസവുമായ ഈ സര്‍ക്കാര്‍ ആശുപത്രിയെക്കുറിച്ച് അസത്യങ്ങളും, അല്‍പസത്യങ്ങളും ചേര്‍ത്ത് അപവാദ പ്രചരണം നടത്തുമ്പോള്‍, രോഗികളുടെ ആത്മവിശ്വാസവും, സുരക്ഷിത ബോധവുമാണ് തകര്‍ന്നു പോകുന്നത്.

ആയിരക്കണക്കിന് രോഗികളെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഈ മഹാസ്ഥാപനത്തിന്റെ അടിത്തറ ജനങ്ങള്‍ക്ക് ഈ സ്ഥാപനത്തെ കുറിച്ചുള്ള വിശ്വാസമാണ്. അത് തകര്‍ത്തു കളയുന്നതിലൂടെ ഒരു ജനതയുടെ സുരക്ഷിത ബോധമാണ് ഈ ദുഷ്‌കീര്‍ത്തി നിര്‍മാണ സംഘം നശിപ്പിക്കുന്നത്. ആര്‍.സി.സി എന്നത് കേവലം ഒരു കെട്ടിട ശൃംഖലയല്ല. നൂറുകണക്കിന് വിദഗ്ദ്ധരുടെ ശേഷിയും, സമര്‍പ്പണബുദ്ധിയും കരുതലും സ്‌നേഹവും കാരുണ്യവും സംയോജിപ്പിച്ച് നിര്‍മ്മിച്ചെടുത്ത ഒരു സേവന സംസ്‌ക്കാരമുണ്ട്. അതാണ് ആര്‍.സി.സി. ജനങ്ങള്‍ക്ക് മാധ്യമങ്ങളിലെ പരസ്യവാചകങ്ങള്‍ക്കും, അപവാദ പ്രചരണങ്ങള്‍ക്കും അപ്പുറത്ത്, അനുഭവ പാഠങ്ങളുണ്ട്. മറ്റു സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നും ആര്‍.സി.സിയെ വ്യത്യസ്തമാക്കുന്ന സവിശേഷതകള്‍ എന്തൊക്കെയാണെന്ന് അവര്‍ക്കു ബോധ്യമുണ്ട്. അത്തരമൊരു പൊതു ബോധത്തേയും രോഗികളുടേയും ബന്ധുക്കളുടേയും ബോധ്യങ്ങളേയും തകര്‍ത്തു കളഞ്ഞെങ്കില്‍ മാത്രമേ തല്‍പരകക്ഷികളുടെ നിക്ഷിപ്ത താല്‍്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയൂ എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ഈ അപകീര്‍ത്തി നിര്‍മ്മാണ പ്രക്രിയ തുടരുന്നത്.

ഇപ്പറഞ്ഞതിനര്‍ത്ഥം ആര്‍.സി.സിയില്‍ യാതൊരു വിധ പിഴവുകളും ഇല്ലെന്നല്ല. പ്രതിദിനം 2000ല്‍ പരം രോഗികള്‍ക്ക് പരിമിതമായ സ്ഥലത്തു സേവനം നല്‍കുമ്പോള്‍ ഉണ്ടാകുന്ന നിസ്സാരമായ പാളിച്ചകള്‍ ഇവിടെയും ഉണ്ട്. അത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പെടുമ്പോള്‍ പരിഹരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനമെന്ന നിലയില്‍ സര്‍ക്കാരിന്റെ നടപടി ക്രമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിന്റെ സ്വാഭാവികമായ കാലതാമസം ഉണ്ടാകാറുണ്ട്. നിലവിലുള്ള നിയമങ്ങളുടെയും സംവിധാനങ്ങളുടെയും പരിമിതിയാണ്. ക്രിയാത്മകമായ ചര്‍ച്ചകളിലൂടെ പൊതുവായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജനാധിപത്യ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് പകരം ആര്‍.സി.സി പോലെയുള്ള സ്ഥാപനങ്ങളുടെ വന്‍വീഴ്ച ആയി ചിത്രീകരിച്ച് വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് അധാര്‍മികമാണ്. അനീതിയാണ്.

ആര്‍.സി.സി. നമ്മുടെ ദേശത്തിന്റെ സ്വന്തം സ്ഥാപനമാണ്. അത് നന്നാക്കാന്‍ ശ്രമിക്കുന്നു എന്ന പരിവേഷം സൃഷ്ടിച്ച് അവതരണം നടത്തുന്നവരും, ആസ്ഥാനവക്താക്കളുമെല്ലാം നശിപ്പിക്കുന്നത് അവരുടെ കൂടി സ്ഥാപനമായ ഈ ആതുരാലയത്തെയാണ്. ഇത് മാതൃകാപരമായ ഒരു മാധ്യമപ്രവര്‍ത്തനമല്ല.

ആര്‍.സി.സി. പറയുന്നതൊക്കെ തെറ്റാണെന്നും ഞങ്ങള്‍ പറയുന്നത് മാത്രമാണ് ശരി എന്നും വാദിക്കുന്നവര്‍ ഒരു കാര്യം ഓര്‍ക്കേണ്ടതുണ്ട്. ഇതൊരു ജനാധിപത്യ രാജ്യമാണ്. നിതിന്യായ വ്യവസ്ഥകളും നിയമസംവിധാനങ്ങളും ശാസ്ത്രസമൂഹവും ശക്തമാണ്. ആര്‍.സി.സി.യുടെ ഭാഗത്തു അപാകതകള്‍ ഉണ്ടെങ്കില്‍ അവ അന്വേഷിച്ചു കണ്ടെത്തുകയും, യുക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യാന്‍ ശേഷിയുള്ള ഒരു ഭരണ സംവിധാനവും ഇവിടെയുണ്ട്. മാധ്യമ വിചാരണയിലൂടെ എല്ലാം ശരിപ്പെടുത്തിക്കളയാം എന്ന ധാര്‍ഷ്ട്യം ഒരു ജനാധിപത്യ സമൂഹത്തിനു ചേരുന്നതല്ല. അത് നിഴലിനോട് യുദ്ധം ചെയ്യുന്നതുപോലെ നിരര്‍ത്ഥകമാണ്. ആര്‍.സി.സി.യ്ക്ക് എതിരെയുള്ള ഈ മാധ്യമ ക്യാമ്പയിനെ അപലപിക്കുന്നതോടൊപ്പം ജനങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Thiruvananthapuram, Kerala, News, Health, RCC, Ugly Campaign, RCC against ugly Campaign.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia