Medical Miracle | വൈദ്യശാസ്ത്രത്തിന് അത്ഭുതമായി കണ്ണൂർ ആസ്റ്റർ മിംസിലെ ചികിത്സ; സങ്കീർണ്ണമായ രോഗാവസ്ഥയിലുള്ള വ്യക്തിക്ക് പുനർജന്മം


● കണ്ണൂരിൽ 78 വയസ്സുകാരന് സങ്കീർണ്ണ ചികിത്സ.
● ഹൃദയത്തിലും മഹാധമനിയിലുമായിരുന്നു ഗുരുതര പ്രശ്നങ്ങൾ.
● നൂതന സാങ്കേതിക വിദ്യകളാണ് ഉപയോഗിച്ചത്.
● അനസ്തീസിയയും വലിയ മുറിവുകളും ഇല്ലാതെ രോഗി വേഗത്തിൽ സുഖം പ്രാപിച്ചു.
കണ്ണൂർ: (KVARTHA) വൈദ്യശാസ്ത്രത്തിലെ അപൂർവ്വമായ ഒരു ജീവൻ രക്ഷിക്കൽ ദൗത്യത്തിനാണ് കഴിഞ്ഞ ദിവസം കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗം സാക്ഷ്യം വഹിച്ചത്. കണ്ണൂർ സ്വദേശിയായ 78 വയസ്സുകാരൻ പുറമെ നിന്ന് നടത്തിയ സ്കാനിംഗിൽ വയറിലെ രക്തധമനി ബലൂൺ പോലെ വീർത്ത നിലയിലാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആസ്റ്റർ മിംസിൽ ചികിത്സ തേടിയെത്തിയത്.
നിലവിൽ പ്രമേഹം, രക്താതിസമ്മർദ്ദം എന്നീ രോഗങ്ങൾകൂടി ഉള്ള വ്യക്തിയായിരുന്നു അദ്ദേഹം. അടിയന്തരമായി ശസ്ത്രക്രിയ നടത്തിയിട്ടില്ലെങ്കിൽ രക്തധമനിയിലെ വീക്കം പൊട്ടുവാനും അത് ജീവന് തന്നെ അപകടം സംഭവിക്കുവാനും സാധ്യതയയുള്ളതിനാൽ അദ്ദേഹത്തെ അഡ്മിറ്റ് ചെയ്യുവാൻ തീരുമാനിച്ചു.
അഡ്മിറ്റ് ചെയ്തശേഷം സി. ടി. സ്കാൻ നടത്തിയപ്പോൾ വൃക്കയിൽ നിന്ന് താഴേക്ക് പോകുന്ന മഹാധമനിയിലെ ബലൂൺ പോലെയുള്ള വീക്കത്തിന് പുറമെ മുകളിലേക്ക് പോകുന്ന മഹാധമനിയിൽ വിള്ളലും സംഭവിച്ചിരുന്നു. ഇതിന് പുറമെ ഹൃദയത്തിന്റെ രക്തക്കുഴലിൽ രണ്ട് ബ്ലോക്കുകൾ കൂടി കണ്ടെത്തുകയും ചെയ്തു. ഈ മൂന്ന് അവസ്ഥകളും അതീവ ഗുരുതരമായവയാണ്. സാധാരണഗതിയിൽ തുറന്നുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയാണ് ചെയ്യുക. അങ്ങനെ ചെയ്താലും പൂർണ്ണമായ വിജയസാധ്യത ഉറപ്പ് പറയാനും സാധിക്കില്ല. ഇതിന് പുറമെ രോഗി തുറന്നുള്ള ശസ്ത്രക്രിയയ്ക്ക് വിധേനാകുവാൻ തയ്യാറാവാതിരിക്കുകയും ചെയ്തതോടെ അടുത്ത സാധ്യതകൾ പരിശോധിക്കുവാൻ തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി കാർഡിയോളജി, ഇൻ്റർവെൻഷണൽ റേഡിയോളജി, കാർഡിയോതൊറാസിക് സർജറി എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാർ ഒരുമിച്ചിരുന്ന് ചർച്ച ചെയ്യുകയും ഹൃദയത്തിലെ ബ്ലോക്ക് നീക്കം ചെയ്യാൻ റേഡിയൽ ആൻജിയോപ്ലാസ്റ്റിയും, മഹാധമനിയിലെ തകരാറുകൾക്ക് പെർക്യുട്ടേനിയസ് ക്ലോഷ്വർ ഡിവൈസും ഉപയോഗിക്കുവാൻ തീരുമാനിച്ചു.
ഇതിൻ പ്രകാരം തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹത്തെ ഹൃദയത്തിലെ ബ്ലോക്ക് നീക്കുവാനുള്ള പ്രൊസീജ്യറിന് വിധേയനാക്കി. റേഡിയൽ ആൻജിയോപ്ലാസ്റ്റി എന്ന താക്കോൽദ്വാര രീതിയിലൂടെ കൈയിലെ ധമനിയിലൂടെ പ്രത്യേകം ട്യൂബ് കടത്തിവിട്ടാണ് ബ്ലോക്കുകൾ നീക്കം ചെയ്തത്. ഇത് വിജയകരമായി പൂർത്തീകരിക്കുകയും മൂന്ന് ദിവസങ്ങൾക്ക് ശേഷം രോഗിയുടെ കാലിലെ ഞരമ്പിലൂടെ പെർക്യൂട്ടേനിയസ് ക്ലോഷ്വർ ഡിവൈസ് എന്ന നൂതന സംവിധാനം സന്നിവേശിപ്പിക്കുകയും മഹാധമനിയുടെ മുകൾഭാഗത്തെ വിള്ളൽ സ്റ്റെന്റ് വെച്ച് അടക്കുകയും, കീഴ്ഭാഗത്തെ ബലൂൺപോലെ വീർത്തഭാഗം 'വൈ' ആകൃതിയിലുള്ള പ്രത്യേകം സ്റ്റെന്റ് ഉപയോഗിച്ച് സുരക്ഷിതമാക്കുകയും ചെയ്തു.
അതീവ സങ്കീർണ്ണമായ ഈ പ്രൊസീജ്യറുകൾ നിർവ്വഹിക്കുവാൻ അനസ്തീസിയ നൽകേണ്ടി വന്നില്ല, വലിയ മുറിവുകൾ സൃഷ്ടിക്കേണ്ടി വന്നില്ല എന്നതും, രക്തം കയറ്റേണ്ട ആവശ്യം വന്നില്ല എന്നതും തൊട്ടടുത്ത ദിവസം തന്നെ രോഗിക്ക് ദൈനംദിന കാര്യങ്ങൾ നിർവ്വഹിക്കുവാൻ സാധിക്കുന്ന അവസ്ഥയിലേക്ക് തിരിച്ച് വരാൻ സാധിച്ചു എന്നതും ശ്രദ്ധേയമായ നേട്ടങ്ങളാണ് എന്ന് സീനിയർ കൺസൾട്ടന്റ് ഇൻ്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. പ്ലാസിഡ് സെബാസ്റ്റ്യൻ പറഞ്ഞു.
ഡോ. പ്ലാസിഡ് സെബാസ്റ്റ്യന് പുറമെ കാർഡിയോളജി വിഭാഗം ഡോക്ടർമാരായ ഡോ. അനിൽകുമാർ, ഡോ. ഉമേശൻ ഡോ.വിനു, ഡോ വിജയൻ, ഇൻ്റർവെൻഷണൽ റേഡിയോളജി വിഭാഗം ഡോ ദിലീപ് കുമാർ എന്നിവരും നേതൃത്വം നൽകി. പത്ര സമ്മേളനത്തിൽ ഡോ. പ്ലാസിഡ് സെബാസ്റ്റ്യൻ, ഡോ. അനിൽകുമാർ, ഡോ. ഉമേശൻ ഡോ.വിനു, ഡോ വിജയൻ, ഇൻ്റർവെൻഷണൽ റേഡിയോളജി വിഭാഗം ഡോ ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Aster MIMS Kannur successfully performed a rare and complex minimally invasive procedure on a 78-year-old patient with a heart block, aortic dissection, and aortic aneurysm. Doctors from cardiology and interventional radiology collaborated to save his life without open surgery or anesthesia, allowing him to recover quickly.
#MedicalMiracle #AsterMIMS #Kannur #ComplexSurgery #LifeSaving #Cardiology