Youth Died | പെണ്‍ സുഹൃത്ത് നല്‍കിയ ജ്യൂസ് കുടിച്ചതിന് പിന്നാലെ ആന്തരാവയവങ്ങള്‍ ദ്രവിച്ച് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു; അശ്വിന്‍ എന്ന സ്‌കൂള്‍ വിദ്യാര്‍ഥിയുടെ മരണത്തിലും സംശയം; സർവത്ര ദുരൂഹത
Oct 28, 2022, 13:19 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) പെണ്‍ സുഹൃത്ത് നല്‍കിയ ജ്യൂസ് കുടിച്ചതിന് പിന്നാലെ അവശ നിലയിലായ യുവാവ് ആന്തരാവയവങ്ങള്‍ ദ്രവിച്ച് ചികിത്സയിലിരിക്കെ മരിച്ചു. കളയിക്കാവിള മെതുകമ്മല്‍ സ്വദേശിയായ അശ്വിന്‍ എന്ന 11 കാരനായ സ്‌കൂള്‍ വിദ്യാര്‍ഥിയുടെ മരണവും സമാന സാഹചര്യത്തിലാണെന്നതിനാല്‍ ഇക്കാര്യത്തില്‍ ആശങ്കയുയര്‍ത്തി ദൂരൂഹത വര്‍ധിപ്പിക്കുകയാണ്.
നെയ്യൂര്‍ ക്രിസ്ത്യന്‍ കോളജിലെ അവസാന വര്‍ഷ ബി എസ് സി റോഡിയോളജി വിദ്യാര്‍ഥിയായ ഷാരോണ്‍ രാജ് (ജിയോ- 23) ആണ് മരിച്ചത്. പാറശ്ശാല മുര്യങ്കര ജെ പി ഹൗസില്‍ ജയരാജിന്റെ മകനാണ്. 14 -ാം തിയതി പെണ്‍സുഹൃത്ത് നല്‍കിയ പാനീയം കുടിച്ച ഷാരോണ്‍ 25 -ാം തിയതിയോടെ മരണത്തിന് കീഴടങ്ങി.
സംഭവത്തെ കുറിച്ച് ബന്ധുക്കള്‍ പറയുന്നത്: 14 -ാം തിയതി രാവിലെ ഷാരോണ്‍ രാജും സുഹൃത്ത് റെജിനും ഷാരോണിന്റെ സുഹൃത്തും രാമവര്‍മ്മന്‍ ചിറയില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയിരുന്നു. കാമുകിയായ പെണ്‍കുട്ടി വിളിച്ചതനുസരിച്ച് റെകോര്‍ഡ് വാങ്ങാനാണ് ഷാരോണ്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ പോയതെന്ന് വീട്ടുകാര്‍ പറഞ്ഞു.
സുഹൃത്ത് റെജിനെ പുറത്ത് നിറുത്തി ഷാരോണ്‍ തനിച്ചാണ് വീടിന് ഉള്ളില്‍ പോയത്. കുറച്ച് കഴിഞ്ഞ് വീടിന് പുറത്ത് വന്ന ഷാരോണ്‍ പെണ്‍കുട്ടി നല്‍കിയ പാനീയം കഴിച്ച ഉടന്‍ ഛര്‍ദില്‍ അനുഭവപ്പെട്ടതായി റെജിനോട് പറഞ്ഞു. വൈകാതെ അവശനായതിനാല്‍ തന്നെ വീട്ടില്‍ എത്തിക്കാനും റെജിനോട് ആവശ്യപ്പെട്ടു.
അവശനായ ഷാരോണ്‍ രാജിനെ വാഹനത്തില്‍ കയറ്റി റെജിന്‍ മുര്യങ്കരയിലെ വീട്ടില്‍ എത്തിച്ചു. ഉച്ചയ്ക്ക് ശേഷം ഷാരോണിന്റെ അമ്മ വീട്ടില്‍ എത്തിയപ്പോള്‍ ഷാരോണ്‍ രാജ്, ഛര്‍ദിച്ച് അവശനിലയില്‍ ആയിരുന്നു. തുടര്‍ന്ന് ഷാരോണിനെ ഉടനെ പാറശാല താലൂക് ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് മെഡികല്‍ കോളജിലേക്ക് അയച്ചു. അവിടെ നടത്തിയ പരിശോധനകളില്‍ കാര്യമായ പ്രശ്‌നങ്ങള്‍ കണ്ടെത്താത്തതിനാല്‍ രാത്രിയോടെ വീട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു.
എന്നാല്‍, തൊട്ടടുത്ത ദിവസം വായ്ക്കുള്ളില്‍ വ്രണങ്ങള്‍ രൂപപ്പെട്ട് വെള്ളം പോലും കുടിക്കാന്‍ കഴിയാത്ത സ്ഥിതിയിലായി. ഷാരോണ്‍ നീല നിറത്തിലുള്ള എന്തോ ദ്രാവകമാണ് ഛര്‍ദിച്ചിരുന്നതെന്നാണ് ജ്യേഷ്ഠന്‍ ഷിംനോ പറയുന്നത്. ഷാരോണും യുവതിയും പ്രണയത്തിലായിരുന്നെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് ഇഎന്‍ടിയെ കാണിച്ചെങ്കിലും കുറിച്ച് നല്‍കിയ മരുന്ന് പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് ഷാരോണിന്റെ നില ഗുരുതരമായി.
17 -ന് വീണ്ടും മെഡികല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനകളില്‍ വൃക്കകളുടെ പ്രവര്‍ത്തനം കുറയുന്നതായി പരിശോധനയില്‍ കണ്ടെത്തി. അടുത്ത ദിവസങ്ങളില്‍ പല ആന്തരികാവയവങ്ങളുടെയും പ്രവര്‍ത്തനം മോശമായി തുടങ്ങി. ഒന്‍പത് ദിവസത്തിനുള്ളില്‍ മൂന്ന് തവണ ഷാരോണിനെ ഡയാലിസിസിന് വിധേയമാക്കി. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി.
ഇതിനിടെ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് മജിസ്‌ട്രേട് ആശുപത്രിയില്‍ലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ഒരു വര്‍ഷമായി പരിചയമുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് കഷായവും ജ്യൂസും കുടിച്ചതായി യുവാവ് മൊഴി നല്‍കി. ആസിഡ് പോലുള്ള എന്തോ അകത്ത് ചെന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ആന്തരീകാവയവങ്ങള്‍ ദ്രവിച്ച് പോയതായും വെന്റിലേറ്ററിലിരിക്കെ ഹൃദയാഘാതം സംഭവിച്ചായിരുന്നു മരണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറയുന്നു.
പെണ്‍കുട്ടി വിളിച്ചതിനെ തുടര്‍ന്നാണ് ഷാരോണ്‍രാജ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയതെന്നും സൂചനകള്‍ ഉണ്ട്. പോസ്റ്റുമോര്‍ടം റിപോര്‍ട് ലഭിച്ച ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളൂ. ഒട്ടേറെ ദുരൂഹതകള്‍ നിറഞ്ഞ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പാറശാല പൊലീസിന് പരാതി നല്‍കി.
സമാനമായ സംഭവം നേരത്തെയും റിപോര്‍ട് ചെയ്തിരുന്നു. കളയിക്കാവിള മെതുകമ്മല്‍ സ്വദേശിയായ അശ്വിന്‍ (11), യൂനിഫോം ധരിച്ചെത്തിയ വിദ്യാര്‍ഥി നല്‍കിയ പാനീയം കഴിച്ച് ഏറെ നാള്‍ അവശനിലയിലായശേഷം മരണത്തിന് കീഴടങ്ങിയിരുന്നു. അശ്വിന്റെ മരണവും ഷാരോണ്‍ രാജിന്റെ മരണത്തിലും സമാനതകള്‍ ഏറെയാണെന്ന് കരുതുന്നു.
ജ്യൂസ് കഴിച്ച ആദ്യ ദിവസം ചെറിയ ക്ഷീണവും പിന്നീട് ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചുമാണ് അശ്വിനും മരണത്തിന് കീഴടങ്ങിയത്. ആസിഡിന് സമാനമായ ദ്രാവകം കഴിച്ചതാണ് അശ്വിന്റെ മരണകാരണമെന്നാണ് അശ്വിനെ ചികിത്സിച്ച ഡോക്ടര്‍മാരുടെ നിഗമനം. ഷാരോണും ജ്യൂസ് കഴിച്ച് അവശനിലയിലായി ഏറെ നാള്‍ ആശുപത്രിയില്‍ കഴിഞ്ഞാണ് മരണത്തിന് കീഴടങ്ങിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

