വദനാരോഗ്യവും പൊതുവായ ആരോഗ്യവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു; വായുടെ ആരോഗ്യമില്ലായ്മ ഹൃദ്രോഗം, പ്രമേഹം, സ്ട്രോക് തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യ മന്ത്രി
Mar 19, 2022, 15:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 19.03.2022) ശാരീരിക സൗഖ്യത്തിന്റെ അവിഭാജ്യ ഘടകമാണ് വദനാരോഗ്യം. അതിനാല്‍തന്നെ പൊതു ആരോഗ്യത്തില്‍ വദനാരോഗ്യവും പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ലോക വദനാരോഗ്യ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മാര്‍ച് 20 ഞായറാഴ്ച രാവിലെ 10 മണിക്ക് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഇതോടനുബന്ധിച്ച് ഡെന്റല്‍ മെഡികല്‍ ക്യാംപും ബോധവല്‍ക്കരണ ക്ലാസും ഉണ്ടായിരിക്കുന്നതാണ്.
വിവിധതരം വദന രോഗങ്ങളുടെ ആധിക്യം കുറയ്ക്കുന്നതിന് വേണ്ടി ഒന്നിച്ചു പരിശ്രമിക്കാനുള്ള സന്ദേശമാണ് ലോക വദനാരോഗ്യ ദിനാചരണത്തിലൂടെ നല്‍കുന്നത്. 'നിങ്ങളുടെ വദനാരോഗ്യത്തില്‍ അഭിമാനിക്കുക' എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. നല്ല വദനാരോഗ്യം ലഭിക്കുന്നതിനുള്ള അവബോധം നല്‍കി ജനങ്ങളെ ശാക്തീകരിക്കുകയാണ് ലോക വദനാരോഗ്യദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
വദനാരോഗ്യവും പൊതുവായ ആരോഗ്യവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. വായുടെ ആരോഗ്യമില്ലായ്മ വായിലെ രോഗങ്ങള്‍ക്ക് മാത്രമല്ല, ഹൃദ്രോഗം, പ്രമേഹം, സ്ട്രോക്, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്കും, ഗര്‍ഭിണികളായ സ്ത്രീകളില്‍ മാസം തികയാതെയും ഭാരക്കുറവുമുള്ള കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതിനും കാരണമാകും. അതിനാല്‍ തന്നെ കൃത്യമായ ചികിത്സ ഉറപ്പ് വരുത്തണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.
ആരോഗ്യ വകുപ്പിന് കീഴിലായി 159 ഡെന്റല്‍ യൂനിറ്റുകളും ദേശീയ വദനാരോഗ്യ ദൗത്യത്തിന്റെ ഭാഗമായി 87 ഡെന്റല്‍ യൂനിറ്റുകളും പ്രവര്‍ത്തിച്ചുവരുന്നു. ഇതിലൂടെ വിവിധ ദന്തരോഗങ്ങള്‍ക്കുള്ള ശസ്ത്രക്രിയകളും ഓര്‍തോഗ്നാതിക് ചികിത്സയും മോണ സംബന്ധിച്ച പെരിയൊഡോണ്ടല്‍ സര്‍ജറികളും കുഞ്ഞുങ്ങള്‍ക്കുള്ള പീഡോഡോന്റിക് ചികിത്സയും ദന്ത ക്രമീകരണ ഓര്‍തോഡോന്റിക് ചികിത്സയും കൃത്രിമ ദന്തങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന പ്രോസ്തോഡോന്റിക് ചികിത്സയും എന്‍ടോഡോന്റിക് ചികിത്സയും വദനാര്‍ബുദ ചികിത്സയും കമ്യൂനിറ്റി ഡെന്റല്‍ പരിശോധനകളും ഈ ഡെന്റല്‍ ക്ലിനികുകളില്‍ ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

