Neuro intervention | രാജ്യത്ത് മെഡിക്കല്‍ കോളജുകളില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ന്യൂറോ 
ഇന്റര്‍വെന്‍ഷന്‍; സ്ട്രോക്ക് ചികിത്സയില്‍ പുതിയ സംവിധാനം
 

 
Neuro intervention at Thiruvananthapuram Medical College for the first time among medical colleges in the country, Thiruvananthapuram, News, Neuro intervention, Thiruvananthapuram Medical College, First time, Health, Kerala


*ശസ്ത്രക്രിയയ്ക്ക് പകരം ഉപയോഗിക്കാവുന്ന ഒരു ചികിത്സാ സംവിധാനമാണിത്

*ശരീരം തളരാനും മരണം സംഭവിക്കാനുമുള്ള സാധ്യത പരമാവധി കുറച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ ഇതിലൂടെ കഴിയും
 

തിരുവനന്തപുരം: (KVARTHA) മെഡിക്കല്‍ കോളജില്‍ ന്യൂറോളജി വിഭാഗത്തിന് കീഴില്‍ ന്യൂറോ ഇന്റര്‍വെന്‍ഷന്‍ സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാജ്യത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ആദ്യമായാണ് ന്യൂറോളജി വിഭാഗത്തിന് കീഴില്‍ ന്യൂറോ ഇന്റര്‍വെന്‍ഷന്‍ സംവിധാനം സജ്ജമാക്കിയത്. തലച്ചോറ്, നട്ടെല്ല്, കഴുത്ത് എന്നീ ശരീര ഭാഗങ്ങളിലെ പ്രധാന രക്തക്കുഴലുകളിലെ രോഗാവസ്ഥ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും ഉപയോഗിക്കുന്ന സംവിധാനമാണ് ന്യൂറോ ഇന്റര്‍വെന്‍ഷന്‍. 

ശസ്ത്രക്രിയയ്ക്ക് പകരം ഉപയോഗിക്കാവുന്ന ഒരു ചികിത്സാ സംവിധാനമാണിത്. ന്യൂറോ ഇന്റര്‍വെന്‍ഷന്റെ പരിശീലന കേന്ദ്രമായും മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്നു. ഇതിന്റെ ഭാഗമായി രണ്ട് വര്‍ഷത്തെ ന്യൂറോ ഇന്റര്‍വെന്‍ഷന്‍ ഫെലോഷിപ്പ് പ്രോഗ്രാമും നടത്തുന്നു. ഇതിലൂടെ വിദഗ്ധ ഡോക്ടര്‍മാരെ സൃഷ്ടിക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സ്ട്രോക്ക് ബാധിച്ച് പ്രധാന രക്തക്കുഴലുകള്‍ അടയുമ്പോള്‍ കട്ടപിടിച്ച രക്തം എടുത്ത് മാറ്റുന്ന മെക്കാനിക്കല്‍ ത്രോമ്പക്ടമി ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാണ് മെഡിക്കല്‍ കോളജിലെ സമഗ്ര സ്ട്രോക്ക് സെന്ററില്‍ സജ്ജമാക്കിവരുന്നത്. തലച്ചോറിലേക്കുള്ള വലിയ രക്തക്കുഴലിലെ ബ്ലോക്ക് മാറ്റുന്നതിനുള്ള മെക്കാനിക്കല്‍ ത്രോമ്പക്ടമി 24 മണിക്കൂറിനുള്ളില്‍ ചെയ്യേണ്ടതാണ്. 

ശരീരം തളരാനും മരണം സംഭവിക്കാനുമുള്ള സാധ്യത പരമാവധി കുറച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ ഇതിലൂടെ കഴിയും. ന്യൂറോ ഇന്റര്‍വെന്‍ഷന്‍ സംവിധാനം വന്നതോട് കൂടി തിരുവനന്തപുരം മെഡിക്കല്‍ കോളജ് സമഗ്ര സ്ട്രോക്ക് സെന്ററായി പൂര്‍ണമായി മാറിയിരിക്കുകയാണ്.

സ്ട്രോക്ക് ബാധിച്ച് ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളുടെ തലച്ചോറിലെ സിടി ആന്‍ജിയോഗ്രാം എടുക്കുവാനുള്ള സംവിധാനവും ന്യൂറോളജി വിഭാഗത്തില്‍ ഈ കാലയളവില്‍ സജ്ജമാക്കി. സ്ട്രോക്കിന്റെ ചികിത്സയായ രക്തം അലിയിക്കുന്ന ത്രോംബോലൈസിസും മെക്കാനിക്കല്‍ ത്രോമ്പക്ടമിയും കഴിഞ്ഞ രോഗികള്‍ക്ക് തീവ്ര പരിചരണം നല്‍കുവാന്‍ 12 കിടക്കകളുള്ള സ്ട്രോക്ക് ഐസിയു സ്ഥാപിച്ചിട്ടുണ്ട്. 

തീവ്ര പരിചരണത്തിനിടയില്‍ തലച്ചോറില്‍ അമിതമായ നീര്‍ക്കെട്ടുണ്ടായാല്‍ ന്യൂറോസര്‍ജന്റെ സഹായത്തോട് കൂടി ഡികമ്പ്രസീവ് ക്രേനിയെക്ടമി ചെയ്യുവാനുള്ള സംവിധാനവുമുണ്ട്. ചെറിയ രീതിയില്‍ സ്ട്രോക്ക് വന്നാല്‍ അതിന്റെ കാരണം കഴുത്തിലെ രക്തക്കുഴലുകളിലെ അടവ് കൊണ്ടാണെങ്കില്‍ വാസ്‌ക്യുലര്‍ സര്‍ജന്റെ സഹായത്തോട് കൂടി എന്റാര്‍ട്റെക്ടമി ചെയ്യുവാനുള്ള സംവിധാനവും മെഡിക്കല്‍ കോളജിലുണ്ട്.

നൂതന സംവിധാനങ്ങളായ ന്യൂറോ ഇന്റര്‍വെന്‍ഷന്‍, ഡി കമ്പ്രസീവ് ക്രയിനെക്ടമി, എന്റാര്‍ട്റെക്ടമി, തീവ്ര പരിചരണം തുടങ്ങിയവയെല്ലാം സംയോജിപ്പിച്ച് സമഗ്ര സ്ട്രോക്ക് സെന്ററാണ് മെഡിക്കല്‍ കോളജില്‍ സ്ഥാപിച്ചിരിക്കുന്നത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia