Monkeypox truths | കുരങ്ങുപനി: സ്വവർഗാനുരാഗികളായ ആണുങ്ങൾക്ക് മാത്രമാണോ പിടിപെട്ടത്, കുരങ്ങിലൂടെ മാത്രമോ പകരുന്നത്?; 5 മിഥ്യാധാരണകളുടെ സത്യാവസ്ഥയറിയാം

 


ന്യൂഡെല്‍ഹി: (www.kvartha.com) മൂന്ന് വര്‍ഷമായി ലോകം കോവിഡ് മഹാമാരിയോട് പോരാടിയതിന് ശേഷം, മറ്റൊരു വൈറസ് വാനരവസൂരി (Monkeypox) പെട്ടെന്ന് പടരുന്നത് ലോകമെമ്പാടും ആശങ്കയുണ്ടാക്കുന്നു. കുറഞ്ഞത് 19 രാജ്യങ്ങളില്‍ ഇതുവരെ കുരങ്ങുപനി അഥവാ വാനരവസൂരി സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസിനെ കുറിച്ച് പല കെട്ടുകഥകളും പ്രചരിക്കുന്നുണ്ട്. ആരും കിംവദന്തികള്‍ക്ക് ചെവികൊടുക്കരുതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ കുരങ്ങുപനിയെക്കുറിച്ചുള്ള ചില മിഥ്യാധാരണകള്‍ പൊളിച്ചെഴുതുന്നു.
  
Monkeypox truths | കുരങ്ങുപനി: സ്വവർഗാനുരാഗികളായ ആണുങ്ങൾക്ക് മാത്രമാണോ പിടിപെട്ടത്, കുരങ്ങിലൂടെ മാത്രമോ പകരുന്നത്?; 5 മിഥ്യാധാരണകളുടെ സത്യാവസ്ഥയറിയാം



കുരങ്ങുപനി കുരങ്ങുകളിലൂടെ മാത്രല്ല പകരുന്നത്

കുരങ്ങുപനി എന്നാണ് പേരെങ്കിലും കുരങ്ങുകളിലൂടെ മാത്രല്ല വൈറസ് പടരുന്നത്. രോഗബാധിതനായ വ്യക്തിയുമായോ മൃഗവുമായോ അല്ലെങ്കില്‍ വൈറസ് ബാധിച്ച വസ്തുക്കളുമായോ അടുത്തിടപഴകിയാല്‍ പനി മനുഷ്യരിലേക്ക് പകരും. അത് കുരങ്ങ് മാത്രമല്ല ഏത് മൃഗവും ആകാം. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകള്‍ക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പര്‍ക്കമുണ്ടായാലും രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.


മാംസം കഴിക്കുന്നത് കുരങ്ങുപനിക്ക് കാരണമാകുമോ?

മാംസാഹാരം കഴിക്കുന്നത് കൊണ്ട് കുരങ്ങുപനി വരില്ലെന്ന് വിദഗ്ധര്‍ പറയുന്നു. മാംസം കഴിച്ചതിനാല്‍ ആളുകള്‍ക്ക് കുരങ്ങുപനി പിടിപെട്ടെന്ന പോസ്റ്റുകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്, ഇത് തെറ്റാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. രോഗം ബാധിച്ച മൃഗങ്ങളുടെ ഉപഭോഗം വൈറസ് പടരാന്‍ ഇടയാക്കും, എന്നാല്‍ ആരോഗ്യകരമായ നന്നായി വേവിച്ച മാംസം കഴിക്കുന്നതിന് ഒരു പ്രശ്‌നമല്ല.


കോവിഡ് വാക്‌സിനും കുരങ്ങുപനിയും തമ്മില്‍ ബന്ധമുണ്ടോ?

ആസ്ട്രസെനെകയുടെ കൊറോണ വൈറസ് വാക്‌സിന്‍ കുരങ്ങ് പനിക്ക് കാരണമാകുന്നു എന്ന പ്രചാരണം ബ്രിടനില്‍ തകൃതിയായി നടക്കുന്നു. എന്നാല്‍ വിദഗ്ധര്‍ ഈ വ്യാജ സിദ്ധാന്തം തള്ളിക്കളഞ്ഞു.


പകര്‍ചവ്യാധിയാണ് കുരങ്ങുപനി

ജാഗ്രത പാലിക്കേണ്ടതുണ്ടെങ്കിലും കോവിഡിനേക്കാള്‍ വലിയ പകര്‍ചവ്യാധിയാണ് കുരങ്ങുപനിയെന്ന് പറയാനാവില്ലെന്ന് വിദഗ്ധര്‍ പറയുന്നു. 'വ്യാപനം ആശങ്കാജനകമാണ്. സംശയാസ്പദമായ കേസുകളൊന്നും ഉണ്ടായിട്ടില്ല', നാഷനല്‍ ടെക്നികല്‍ അഡൈ്വസറി ഗ്രൂപ് ഓണ്‍ ഇമ്യൂണൈസേഷന്റെ (NTAGI) കോവിഡ് വര്‍കിംഗ് ഗ്രൂപിന്റെ ചെയര്‍പേഴ്സണ്‍ ഡോ. എന്‍ കെ അറോറയെ ഉദ്ധരിച്ച് എഎന്‍ഐ റിപോർട് ചെയ്തു.


സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരും കുരങ്ങുപനിയും

സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരിലാണ് കുരങ്ങുപനി പടരുന്നതെന്ന പ്രചാരണവും നടക്കുന്നുണ്ട്. വൈറസ് ആരോടും വിവേചനം കാണിക്കുന്നില്ലെന്ന് വിദഗ്ധര്‍ പറയുന്നു. 'ആര്‍ക്കും കുരങ്ങുപനി ഉണ്ടാകാം. ' സിഡിസിയുടെ (യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍) എച് ഐ വി/എയ്ഡ്സ് പ്രിവന്‍ഷന്‍ ഡിവിഷനിലെ ചീഫ് മെഡികല്‍ ഓഫീസര്‍ ഡോ. ജോണ്‍ ബ്രൂക്സിനെ ഉദ്ധരിച്ച് സിഎന്‍എന്‍ വ്യക്തമാക്കി.


വസൂരിയുമായി സാദൃശ്യം

പനി വന്ന് 13 ദിവസത്തിനുള്ളില്‍ ശരീരത്ത് കുമിളകള്‍ ഉണ്ടാകും. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വാനരവസൂരി പകരാം. അണ്ണാന്‍, എലികള്‍, വിവിധ ഇനം കുരങ്ങുകള്‍ എന്നിവയുള്‍പ്പെടെ നിരവധി മൃഗങ്ങളില്‍ വാനര വസൂരി വൈറസ് അണുബാധ കണ്ടെത്തിയിട്ടുണ്ട്.

രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങള്‍, ശരീര സ്രവങ്ങള്‍, ശ്വസന തുള്ളികള്‍, കിടക്ക പോലുള്ള വസ്തുക്കള്‍ എന്നിവയുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് വാനര വസൂരി ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. പ്ലസന്റ വഴി അമ്മയില്‍ നിന്ന് കുഞ്ഞിലേക്കോ അല്ലെങ്കില്‍ ജനനസമയത്തോ, അതിനുശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയും രോഗം പടരാം. ലോകത്ത് വസൂരിക്കുള്ള വാക്സിനേഷന്‍ നിര്‍ത്തലാക്കിയതിനാല്‍ പൊതുജനങ്ങളില്‍ വാനര വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയുന്നതിന് കാരണമായേക്കാം.


ലക്ഷണങ്ങള്‍

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഉന്മേഷക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. സാധാരണഗതിയില്‍ വാനര വസൂരി സജീവമാകുന്ന കാലയളവ് ആറ് മുതല്‍ 13 ദിവസം വരെയാണ്. ചില സമയത്ത് ഇത് അഞ്ച് മുതല്‍ 21 ദിവസം വരെയാകാം. രണ്ട് മുതല്‍ നാല് ആഴ്ച വരെ ലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കാറുണ്ട്. മരണ നിരക്ക് പൊതുവെ കുറവാണ്. പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കയ്യിലും കാലിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. കൈപ്പത്തി, ജനനേന്ദ്രിയം, കോര്‍ണിയ എന്നിവിടങ്ങളിലും ഇവ കാണപ്പെടുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia