Veena George | ഭക്ഷ്യ സുരക്ഷ ഉറപ്പാക്കേണ്ടത് പൊതു സമൂഹത്തിന്റെ ആവശ്യം; മായം ചേര്‍ക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം; ഉദ്യോഗസ്ഥര്‍ സത്യസന്ധമായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി വീണാ ജോര്‍ജ്: 33 പുതിയ ഫുഡ് സേഫ്റ്റി ഓഫിസര്‍മാര്‍ക്ക് വിദഗ്ധ പരിശീലനം
Sep 22, 2022, 17:41 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. അതുകൊണ്ടുതന്നെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മാസംതോറും കൃത്യമായി അവലോകനം ചെയ്യണം. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കേണ്ടത് പൊതു സമൂഹത്തിന്റെ ആവശ്യം കൂടിയാണ്. ജന നന്മയ്ക്ക് വേണ്ടി നിയമത്തിനകത്ത് നിന്നുകൊണ്ട് വളരെയേറെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കും. അതിനുള്ള ആര്‍ജവം ഉദ്യോഗസ്ഥര്‍ക്കുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. പി എസ് സി വഴി നിയമനം ലഭിച്ച 33 ഫുഡ് സേഫ്റ്റി ഓഫിസര്‍മാര്‍ക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പ് സംഘടിപ്പിച്ച മൂന്ന് ദിവസത്തെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ആകെ 160 ഫുഡ് സേഫ്റ്റി ഓഫിസര്‍മാരുടെ തസ്തികളാണുള്ളത്. അതില്‍ 33 പേര്‍ പുതുതായി ജോലിയില്‍ പ്രവേശിക്കുന്നതോടെ വകുപ്പിന് കൂടുതല്‍ കാര്യക്ഷമായി പ്രവര്‍ത്തിക്കാനാകും. വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പില്‍ വരുത്തുന്നതിന് ഉതകുന്ന തരത്തിലാണ് പരിശീലനം സജ്ജമാക്കിയിരിക്കുന്നത്. എഫ് എസ് എസ് എ ഐ നടത്തുന്ന സ്റ്റാറ്റിയൂടറി പരിശീലനത്തിന് പുറമേയുള്ള പരിശീലനമാണിത്. എന്‍ഫോഴ്സ്മെന്റ്, പ്രോസിക്യൂഷന്‍ തുടങ്ങിയവ കേരളത്തിന്റെ സവിശേഷമായ സാഹചര്യങ്ങളില്‍ കൃത്യമായി നടത്തുന്നതിനാണ് ഈ പരിശീലന പരിപാടി സംഘടിപ്പിച്ചതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ ശക്തമായി തുടരുകയാണ്. ഇതോടെ മീനിലെ മായം കുറഞ്ഞതായി ജനങ്ങള്‍ തന്നെ പറയുന്നു. ഷവര്‍മ നിര്‍മാണത്തിലും വിതരണത്തിലും മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ദേശീയ തലത്തില്‍ നല്ല പ്രകടനമാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തുന്നത്. ഇനിയും നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടു പോകണം.
അകാഡമിക് രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചവരാണ് ഓരോരുത്തരും. ഭക്ഷ്യ സുരക്ഷാ രംഗത്തും ഈയൊരു മികവ് പ്രകടിപ്പിക്കണം. തന്റെ അധികാരപരിധിയിലുള്ള സ്ഥലങ്ങളില്‍ മികച്ച ഇടപെടലുകള്‍ നടത്തി നല്ല ഭക്ഷണം ഉറപ്പാക്കണം. മുന്‍വിധിയില്ലാതെ മുന്നോട്ട് പോകാനാകണം. സത്യസന്ധത, സുതാര്യത, അര്‍പണ മനോഭാവം എന്നിവ ഓരോരുത്തര്‍ക്കുമുണ്ടാകണം. ഏറ്റവും മികച്ച ഓഫിസര്‍മാരായി പ്രവര്‍ത്തിക്കാന്‍ ഓരോരുത്തര്‍ക്കും കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു.
ഭക്ഷ്യസുരക്ഷാ കമിഷണര്‍ വി ആര്‍ വിനോദ്, ജോ. ഭക്ഷ്യസുരക്ഷാ കമിഷണര്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ചിഫ് ഗവ. അനലിസ്റ്റ് മഞ്ജുദേവി എന്നിവര്‍ പങ്കെടുത്തു.
Keywords: Minister Veena George wants to take action against those who adulterate food, Thiruvananthapuram, News, Food, Health, Health and Fitness, Health Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.


