കുഞ്ഞുങ്ങൾക്ക് നൽകുന്ന അമൃതംപൊടിയിൽ അഞ്ചിലൊന്നും പഞ്ചസാര; അളവ് കുറയ്ക്കുകയോ ഒഴിവാക്കുകയോ വേണമെന്ന് നിർദേശം
ADVERTISEMENT
● ദിവസം 135 ഗ്രാം കഴിക്കുന്ന കുട്ടിയുടെ ഉള്ളിലെത്തുന്നത് 27 ഗ്രാം പഞ്ചസാര
● അമിതമായ പഞ്ചസാര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് വനിത-ശിശുവികസന വകുപ്പ്
● പഞ്ചസാരയ്ക്ക് പകരം ശർക്കരയോ കരുപ്പെട്ടിയോ ഉപയോഗിക്കാൻ ശിപാർശ
● കുടുംബശ്രീ വഴിയാണ് അമൃതംപൊടി ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്നത്
തിരുവനന്തപുരം: (KVARTHA) അങ്കണവാടി വഴി വിതരണം ചെയ്യുന്ന അമൃതംപൊടിയിൽ 20 ശതമാനം പഞ്ചസാര അടങ്ങിയിട്ടുള്ളതിനാൽ ഇത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് വനിത-ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. വളർന്നുവരുന്ന പ്രായത്തിൽ ഇത്രയും പഞ്ചസാര കുഞ്ഞുങ്ങൾക്ക് നൽകുന്നത് ഒഴിവാക്കുകയോ അളവ് കുറയ്ക്കുകയോ വേണമെന്നാണ് നിർദേശം.
ഇതിനെത്തുടർന്ന് അങ്കണവാടികൾ വഴിയുള്ള പോഷകാഹാര വിതരണത്തിൽ മാറ്റമുണ്ടാകുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചിട്ടുണ്ട്. പോഷകാഹാര കിറ്റുകളിൽ നിന്ന് പഞ്ചസാര ഒഴിവാക്കാൻ വനിത-ശിശുവികസന മന്ത്രാലയം നേരത്തെ നിർദേശിച്ചിരുന്നു.
ഉള്ളിലെത്തുന്നത് 27 ഗ്രാം പഞ്ചസാര
45 ശതമാനം ഗോതമ്പ്, 15 ശതമാനം പൊരിക്കടല, 10 ശതമാനം കപ്പലണ്ടി, 10 ശതമാനം സോയചങ്ക്സ് എന്നിവയാണ് 20 ശതമാനം പഞ്ചസാരയ്ക്ക് പുറമേ അമൃതംപൊടിയിൽ അടങ്ങിയിരിക്കുന്നത്. ആറുമാസം മുതൽ മൂന്നുവയസ്സുവരെയുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ ദിവസം 135 ഗ്രാം എന്ന കണക്കിൽ ഇത് പലഹാരമായോ കുറുക്കിയോ നൽകാം. എന്നാൽ 135 ഗ്രാം കഴിക്കുന്ന കുട്ടിയുടെ ഉള്ളിൽ 27 ഗ്രാം പഞ്ചസാര എത്തും. ആറുമാസം പ്രായമുള്ള കുട്ടിക്ക് ഇത്രയും പഞ്ചസാര നൽകുന്നതിൽ മാറ്റം വേണമെന്നാണ് വകുപ്പ് വിലയിരുത്തുന്നത്.
പകരം ശർക്കരയോ കരുപ്പെട്ടിയോ
പഞ്ചസാരയ്ക്ക് പകരം ശർക്കരയോ കരുപ്പെട്ടിയോ ഉപയോഗിക്കാമെന്നാണ് വനിത-ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശം. കുഞ്ഞുപ്രായത്തിൽ തന്നെ പഞ്ചസാര അമിതമായി നൽകുന്നത് ഭാവിയിൽ മധുരവസ്തുക്കളോടുള്ള അമിത ആസക്തിയിലേക്ക് നയിക്കുമെന്നും വകുപ്പ് വിലയിരുത്തുന്നുണ്ട്.
കേരള വനിത-ശിശുവികസന വകുപ്പിന് കീഴിൽ കുടുംബശ്രീ വഴിയാണ് അമൃതംപൊടി ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്നത്. ഇതിന് ചെലവാകുന്ന തുകയുടെ 60 ശതമാനം കേന്ദ്ര സർക്കാരും 40 ശതമാനം സംസ്ഥാന സർക്കാരുമാണ് വഹിക്കുന്നത്.
ഈ വാർത്ത നിങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുക. പുതിയ വാർത്തകൾക്കായി ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: Kerala plans to remove sugar from Amrutham Podi over health concerns.
#AmruthamPodi #KeralaNews #Anganwadi #ChildHealth #Kudumbashree #Nutrition #KeralaGovernment #AmmuNews
