കേരളത്തിന്റെ ആരോഗ്യം അന്ത്യശ്വാസം വലിക്കുന്നു; ആരോഗ്യമന്ത്രിക്ക് സ്വന്തം വകുപ്പിൽ വിവരമില്ല: കെപിസിസി പ്രസിഡന്റ്


● എല്ലാ സർക്കാർ ആശുപത്രികളുടെയും സ്ഥിതി പരിതാപകരം.
● മുഖ്യമന്ത്രിയും മന്ത്രിമാരും ധൂർത്തിന് പണം ചെലവഴിക്കുന്നു.
● ആരോഗ്യവകുപ്പ് സാമ്പത്തിക പ്രതിസന്ധിയിൽ.
● ക്ഷേമപദ്ധതികൾക്ക് സാമ്പത്തിക സഹായം ലഭിക്കുന്നില്ല.
കണ്ണൂർ: (KVARTHA) സംസ്ഥാനത്തെ ഇടതുസർക്കാരിന്റെ ഭരണ തകർച്ചയുടെ നേർചിത്രമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുറോളജി വിഭാഗം മേധാവി ഡോ. ഹാരീസ് ഹസന്റെ വെളിപ്പെടുത്തലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയകൾ മുടങ്ങുന്ന സ്ഥിതി ഒരു സർക്കാർ ആശുപത്രിയിലെ മാത്രം കാര്യമല്ലെന്നും, എല്ലാ മെഡിക്കൽ കോളേജുകളുടെയും ജില്ലാ, താലൂക്ക്, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും സ്ഥിതി വളരെ പരിതാപകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മരുന്നുക്ഷാമവും ജനങ്ങളെ വലിയ തോതിൽ വലയ്ക്കുന്നുണ്ട്. സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് അവശ്യ സർവീസുകളെ ബാധിച്ചിരിക്കുന്നതെന്ന് സണ്ണി ജോസഫ് ആരോപിച്ചു. ജനങ്ങളിൽ നിന്ന് പിരിച്ചെടുക്കുന്ന നികുതിപ്പണം മുഖ്യമന്ത്രിയും മന്ത്രിമാരും ആർഭാടത്തിനും ധൂർത്തിനും ചെലവഴിക്കുന്നത് കൊണ്ടാണ് ആരോഗ്യവകുപ്പ് ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകളെല്ലാം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോയതെന്നും അദ്ദേഹം പറഞ്ഞു. വിവിധ വകുപ്പുകളിലേക്കുള്ള സർക്കാർ വിഹിതം വെട്ടിക്കുറയ്ക്കുകയോ സാമ്പത്തിക സഹായം നൽകാത്തതോ കൊണ്ട് എല്ലാ മേഖലയിലും പ്രതിസന്ധി നേരിടുകയാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
സൂപ്രണ്ട് മുതൽ മന്ത്രിതലം വരെയുള്ള ബന്ധപ്പെട്ടവരെ ഉപകരണക്ഷാമത്തെക്കുറിച്ച് ഡോ. ഹാരീസ് അറിയിച്ചിട്ടും അതിന് പരിഹാരം കാണാൻ കഴിഞ്ഞില്ലെന്നത് അതീവ ഗുരുതരമായ സാഹചര്യമാണ്. ഇപ്പോൾ വിവാദമായപ്പോൾ സമഗ്രമായി അന്വേഷിക്കുമെന്നുള്ള ആരോഗ്യമന്ത്രിയുടെ മറുപടി പരിഹാസ്യമാണെന്നും സണ്ണി ജോസഫ് വിമർശിച്ചു. സ്വന്തം വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ പോലും അറിയാത്ത ആരോഗ്യമന്ത്രി സംസ്ഥാനത്തിന് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാർ ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളോടുള്ള അവഗണനയും രോഗികളുടെ ജീവൻവെച്ച് കളിക്കുന്ന നടപടിയും സർക്കാർ അവസാനിപ്പിക്കണം.
ആരോഗ്യമേഖലയിൽ വലിയ അവകാശവാദങ്ങൾ പി.ആർ. പ്രചരണത്തിനായി സർക്കാർ ഉന്നയിക്കുന്നുണ്ടെങ്കിലും, ഇതെല്ലാം പുറംപൂച്ച് മാത്രമാണെന്ന് തെളിയിക്കുന്ന യാഥാർത്ഥ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇടതുപക്ഷ അനുഭാവിയായ ഡോ. ഹാരീസ് ഹസന് പോലും ആരോഗ്യമേഖലയുടെ ശോചനീയാവസ്ഥ തുറന്നുപറയേണ്ടി വന്നെങ്കിൽ എത്രത്തോളം കുത്തഴിഞ്ഞ സംവിധാനമാണ് അവിടെയുള്ളതെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
സംസ്ഥാന സർക്കാരിന്റെ കഴിവുകേടിന് സാധാരണ ജനങ്ങളാണ് ദുരിതം അനുഭവിക്കുന്നത്. പ്രതിദിനം രോഗികളുടെ എണ്ണം വർധിക്കുമ്പോൾ അത്യാവശ്യത്തിന് ഡോക്ടർമാരുടെയും ജീവനക്കാരുടെയും അപര്യാപ്തതയുമുണ്ട്. കട്ടിൽ, ലാബ് സൗകര്യങ്ങൾ സർക്കാർ ആശുപത്രികളിൽ പലപ്പോഴും സാധാരണക്കാരന് അന്യമാണ്. കൂടാതെ കാരുണ്യ പദ്ധതി, ശ്രുതിതരംഗം, ആരോഗ്യകിരണം ഉൾപ്പെടെ നിരവധി ക്ഷേമപദ്ധതികൾക്ക് സാമ്പത്തിക സഹായം അനുവദിക്കാത്തതിനാൽ ഇവയുടെ നടത്തിപ്പ് തന്നെ അവതാളത്തിലാണ്. ഇത്തരം സാഹചര്യത്തിൽ സാധാരണക്കാരൻ ജീവൻ രക്ഷിക്കാൻ ഉയർന്ന തുക നൽകി സ്വകാര്യ ആശുപത്രികളെയോ സ്ഥാപനങ്ങളെയോ ആശ്രയിക്കേണ്ട ഗതികേടിലാണെന്നും സണ്ണി ജോസഫ് പറഞ്ഞു. പിണറായി ഭരണത്തിൽ കേരളത്തിന്റെ ആരോഗ്യമേഖല അന്ത്യശ്വാസം വലിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിന്റെ ആരോഗ്യമേഖലയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Kerala's health sector is in crisis, says KPCC President.
#KeralaHealth #HealthCrisis #KPCC #SunnyJoseph #MedicalCollege #GovernmentFailure